Kerala

വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി വില്‍പന; കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണം

:

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ഓഹരി വില്‍പന കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചാല്‍ മാത്രമെ നടപ്പിലാക്കാന്‍ സാധിക്കൂ. എംഎസ്‌സി അന്താരാഷ്‌ട്ര ഷിപ്പിംഗ് കമ്പനിയുമായി അദാനി ഓഹരി വില്‍ക്കാന്‍ ധാരണയില്‍ മാത്രമാണ് എത്തിയിട്ടുള്ളത്. ധാരണ ഉണ്ടായാല്‍ മാത്രമെ വിവരം സെബിയെ അറിയിക്കാന്‍ സാധിക്കൂ. ഇതിനു ശേഷമാണ് സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നല്‍കേണ്ടത്. ഇതനുസരിച്ച് കഴിഞ്ഞ ദിവസം അദാനി പോര്‍ട്‌സ് സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്.

അദാനിയുടെ അപേക്ഷ ചീഫ് സെക്രട്ടറി അടങ്ങുന്ന സമിതി പരിശോധിച്ച ശേഷം സര്‍ക്കാരിനെ അറിയിക്കും. സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം ലഭിച്ച ശേഷം കേന്ദ്രസര്‍ക്കാരിന് അദാനി അപേക്ഷ നല്‍കണം. അദാനിയുടെ അപേക്ഷ പ്രധാനമായും പ്രതിരോധ വകുപ്പിലേക്കും ആഭ്യന്തര വകുപ്പിലേക്കും  കൈമാറും. ഈ രണ്ടു വകുപ്പുകളില്‍ നിന്നുമുള്ള അഭിപ്രായം ലഭിച്ച ശേഷമേ കേന്ദ്രസര്‍ക്കാരിന് ഓഹരി വില്‍പന സംബന്ധിച്ച ചര്‍ച്ചകളിലേക്ക് പോലും കടക്കാന്‍ സാധിക്കൂ. എന്നാല്‍ എംഎസ്‌സിയുമായി ധാരണയില്‍ എത്തിയപ്പോള്‍ തന്നെ കേരളത്തില്‍ വിവാദമായി. മുഖ്യമന്ത്രിയെ ഉന്നംവച്ച് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ രംഗത്തുവന്നിട്ടുണ്ട്. കരാര്‍ സംബന്ധിച്ച് താന്‍ അറിയാതെ മുന്നോട്ട് പോകരുതെന്ന മുന്നറിയിപ്പ് സതീശന് നല്‍കി.

49 ശതമാനം ഓഹരിയാണ് അദാനി മെഡിറ്ററേനിയന്‍ ഷിപ്പിംഗ് കമ്പനിക്ക് കൈമാറുന്നത്. സംസ്ഥാന സര്‍ക്കാരുമായി ഉണ്ടാക്കിയ കണ്‍സഷന്‍ കരാറിന്റെ അടിസ്ഥാനത്തിലും കൂടിയാണ് സ്വപ്‌നപദ്ധതിയായിരുന്ന വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം യാഥാര്‍ത്ഥ്യമായത്. സര്‍ക്കാരിന്റെ അനുമതിയോട് കൂടി മാത്രമെ കണ്‍സഷെനയറുടെ ഓഹരി ഘടനയില്‍ മാറ്റം വരുത്താനാകൂ. കണ്‍സഷന്‍ കരാറിലെ ബാധകമായ വ്യവസ്ഥകളും മറ്റ് നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും കര്‍ശനമായി പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തുടര്‍ നിലപാട് സ്വീകരിക്കും. ജൂണ്‍ 29ന് ധാരണയില്‍ എത്തിയതായി  30 നാണ് സെബിക്ക്അറിയിപ്പ് നല്‍കിയിരിക്കുന്നത്. ഓഹരി വില്‍പന പൂര്‍ത്തിയാക്കുന്നത് നിയമപരമായ അനുമതികളുടെ അടിസ്ഥാനത്തിലാണെന്നും കത്തില്‍ പറയുന്നുണ്ട്.

 

Recent Posts