ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ കിച്ചയിൽ 90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി തട്ടിയെടുക്കാനുള്ള വദ്ര കുടുംബത്തിന്റെ ശ്രമത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരിയാണ് ഇക്കാര്യം മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയത്.
ഉധം സിംഗ് നഗറിലെ കിച്ചയിലെ ഖാൻ ഫാം എസ്റ്റേറ്റിൽ സ്ഥിതി ചെയ്യുന്ന സ്വത്തിന്റെ യഥാർത്ഥ രേഖകൾ പരേതനായ കുൽസം ഖാന്റെ പേരിലുള്ളതാണെന്ന് പത്രസമ്മേളനത്തിൽ ഭണ്ഡാരി പറഞ്ഞു. കുൽസമിന്റെ 90 വയസ്സുള്ള സഹോദരി നസ്രീൻ ഖാൻ നിലവിൽ ആ ഭൂമിയിൽ നിർമ്മിച്ച വീട്ടിലാണ് താമസിക്കുന്നത്. എന്നാൽ ഉടമസ്ഥാവകാശ രേഖകൾ വ്യാജമായി നിർമ്മിച്ച് പ്രിയങ്കയുടെ സഹോദരഭാര്യയും റോബർട്ട് വാദ്രയുടെ കുടുംബത്തിലെ അംഗവുമായ സൈറ വാദ്ര ഈ സ്വത്ത് കൈവശപ്പെടുത്താൻ ശ്രമിക്കുകയാണ്.
കിച്ചയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎ തിലക് രാജ് ബെഹാർ രാത്രി വൈകി തർക്ക ഭൂമി സന്ദർശിച്ച് 100 ഓളം പാർട്ടി പ്രവർത്തകരോടൊപ്പം നസ്രീൻ ഖാനെ ഭീഷണിപ്പെടുത്തിയെന്ന് ഭണ്ഡാരി പറഞ്ഞു. എംഎൽഎ തിലക് രാജ് പ്രിയങ്ക ഗാന്ധി വാദ്രയുടെ അടുത്ത അനുയായിയായി കണക്കാക്കപ്പെടുന്നയാളാണ്.
സൈറയും ഭർത്താവ് സിക്കന്ദർ ആലവും നസ്രീന്റെ സഹോദരിയെ വ്യാജ സത്യവാങ്മൂലത്തിൽ ഒപ്പിടാൻ സമ്മർദ്ദം ചെലുത്തുകയും വ്യാജ വിൽപത്രം ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നും ഭണ്ഡാരി ആരോപിച്ചു. യഥാർത്ഥ സ്വത്തിന്റെ ഉടമയെ സ്ഥലം ഉപേക്ഷിക്കുന്നതുവരെ ഭീഷണിപ്പെടുത്തുകയും, മറ്റൊരു കക്ഷിക്ക് ഭൂമി കൈവശപ്പെടുത്താൻ കൂട്ടുനിൽക്കുകയുമാണ് പ്രിയങ്ക . മുസ്ലീങ്ങളെയും സ്ത്രീകളെയും ദരിദ്രരെയും സംരക്ഷിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു പാർട്ടി 90 വയസ്സുള്ള മുസ്ലീം സ്ത്രീയെ അവരുടെ ഭൂമിയുടെ പേരിൽ ലക്ഷ്യമിടുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമാണിപ്പോൾ ഉയരുന്നത്.















