India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

നാസിക്ക് ; രാജ്യത്തെ പന്ത്രണ്ട് ആദരണീയമായ ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒന്നായ നാസിക്കിലെ ശ്രീ ത്രയംബകേശ്വർ ക്ഷേത്രത്തിന്റെ പരിസരത്ത് നിന്ന് നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി . ക്ഷേത്ര സമുച്ചയത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന പുരാതന ജലാശയമായ ‘അമൃത് കുണ്ഡ്’ വൃത്തിയാക്കുന്നതിനിടെയാണ് , ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഒരു സംഘം ജലാശയത്തിന്റെ അതിന്റെ അടിത്തട്ടിൽ ശിവലിംഗം കണ്ടെത്തിയത്.

പതിറ്റാണ്ടുകളായി അമൃത് കുണ്ഡിന്റെ അടിയിൽ അടിഞ്ഞുകൂടിയ ചെളിയുടെയും അവശിഷ്ടങ്ങളുടെയും പാളികൾക്കടിയിലായിരുന്നു ഈ അസാധാരണമായ ശിവലിംഗം . പുരാവസ്തു വിദഗ്ധരുടെ പ്രാഥമിക കണക്കുകൾ പ്രകാരം ശിവലിംഗത്തിന് കുറഞ്ഞത് 335 വർഷം പഴക്കമുണ്ടാകും. കുറച്ചു നാളുകൾക്ക് മുൻപാണ് ത്രയംബകേശ്വർ ക്ഷേത്ര സമുച്ചയത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന, ഏകദേശം 65 അടി ആഴമുള്ള, ജലാശയത്തിൽ നിന്ന് മണ്ണ് നീക്കം ചെയ്യാൻ തുടങ്ങിയത്.

തൊഴിലാളികൾ വെള്ളം പമ്പ് ചെയ്ത് നൂറ്റാണ്ടുകളായി അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യാൻ തുടങ്ങിയപ്പോഴാണ് കരിങ്കല്ലിൽ കൊത്തിയെടുത്ത ശിവലിംഗം ഉയർന്നുവരാൻ തുടങ്ങിയത് . 1755 നും 1786 നും ഇടയിൽ മറാത്ത സാമ്രാജ്യത്തിലെ മൂന്നാമത്തെ പേഷ്വ ബാലാജി ബാജി റാവു പുനർനിർമ്മിച്ചതാണ് ഈ ജലാശയം. ക്ഷേത്രപരിസരത്തിൽ വളരെ പഴക്കമുള്ള ശിവലിംഗം ഉള്ളതായി മുൻപ് പഴമക്കാർ പറഞ്ഞിരുന്നതായി നാട്ടുകാരും പറയുന്നുണ്ട്.

1690-ൽ, മുഗൾ ഭരണാധികാരിയായ ഔറംഗസേബിന്റെ സൈന്യം ഇവിടെ സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രം പൂർണ്ണമായും നശിപ്പിച്ചിരുന്നു. . ശിവലിംഗത്തെ തകർക്കാതിരിക്കാൻ അന്നത്തെ പുരോഹിതന്മാർ ഇത് ജലാശയത്തിൽ ഒളിപ്പിച്ചതാകാമെന്നാണ് നിഗമനം.നൂറ്റാണ്ടുകളായി വെള്ളത്തിലും ചെളിയിലും മുങ്ങിക്കിടക്കുന്നുണ്ടെങ്കിലും, ശിവലിംഗത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.

 

Recent Posts