തിരുവനന്തപുരം: നിയമസഭയിൽ ആവശ്യത്തിലേറെ വിശദീകരിച്ച് പ്രസംഗശേഷി പ്രകടിപ്പിക്കുന്ന മുഖ്യമന്ത്രി സഭാംഗങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ല. രേഖാമൂലം മറുപടി പറയേണ്ട 109 ചോദ്യങ്ങളാണ് ഇന്ന് മുഖ്യമന്ത്രിയോട് ചോദിച്ചിരുന്നത്. അതിൽ മൂന്നെണ്ണത്തിനു മാത്രമാണ് മുഖ്യമന്ത്രി മറുപടി നൽകിയിരിക്കുന്നത്.
നിയമസഭയിൽ 20 ചോദ്യങ്ങൾക്ക് സഭയിലെ ചോദ്യോത്തരവേളയിൽ നേരിട്ടു ചോദിക്കുന്നതും അല്ലാത്തവ രേഖാമൂലം മറുപടി സഭയിൽ സമർപ്പിക്കേണ്ടതുമാണ്.
ഒരു മാസം മുമ്പ് കൊടുക്കുന്ന ചോദ്യങ്ങൾക്കാണ് രേഖാമൂലം നിയമസഭയിൽ നൽകുന്നത്. ഇതിന് ആവശ്യത്തിന് സമയം കിട്ടുന്നതാണ്. എന്നാൽ 109 ചോദ്യങ്ങൾ ചോദിച്ചതിൽ മൂന്നെണ്ണത്തിനു മാത്രമാണ് മറുപടി നൽകിയിരിക്കുന്നത്. ഇത് മുഖ്യമന്ത്രിമാരുടെ മറുപടി നിരക്കിൽ ഏറ്റവും കുറഞ്ഞതാണ്.
സമാനമാണ് ആരോഗ്യ-ദേവസ്വം വകുപ്പുമന്ത്രി കെ. മുരളീധരന്റെ കാര്യവും. ഇന്നലെ മന്ത്രി മുരളീധരൻ രേഖാമൂലം മറുപടി നൽകേണ്ട 74 ചോദ്യങ്ങൾ ഉണ്ടായിരുന്നുവെങ്കിലും മറുപടി നൽകിയത് ആറെണ്ണത്തിന് മാത്രമാണ്. ആറെണ്ണവും ദേവസ്വം വകുപ്പുമായി ബന്ധപ്പെട്ടതാണ്. ദേവസ്വം വകുപ്പിന്റെ 17 ചോദ്യങ്ങളിലാണ് ആറെണ്ണത്തിനു മാത്രം മറുപടി നൽകിയിരിക്കുന്നത്. ഏറെ നിർണ്ണായകവും വൈകാരികവുമായ ആശുപത്രി- ആരോഗ്യ കാര്യങ്ങൾക്ക് ഒന്നിനും മറുപടിയില്ല.
പൊതുവിതരണ വകുപ്പുമന്ത്രി അനൂപ് ജേക്കബ് 20 ചോദ്യങ്ങളിൽ 13 എണ്ണത്തിന് മറുപടി നൽകി. സഭയിൽ മറുപടി നൽകുന്ന വിഷയത്തിൽ മന്ത്രി അനൂപിന്റെ അച്ഛൻ മന്ത്രി ടി.എം. ജേക്കബിന്റേതായി റെക്കോഡുകൾ സഭയിലുണ്ട്.
തദ്ദേശ സ്വയംഭരണവകുപ്പു മന്ത്രി കെ.എം. ഷാജിയുടെ കാര്യവും മികച്ചതല്ല. വർത്തമാനത്തിലും പ്രസംഗത്തിലും അതിവൈഭവം കാണിക്കുന്ന മന്ത്രി കെ.എം. ഷാജി സഭയിലെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിൽ പരിതാപകരമായ അവസ്ഥയിലാണ്. മന്ത്രി ഷാജിയോട് 56 ചോദ്യങ്ങളാണ് ചോദിച്ചിട്ടുള്ളത്. എന്നാൽ ആകെ മൂന്നെണ്ണത്തിനാണ് മറുപടി നൽകിയിരിക്കുന്നത്.
എന്നാൽ, ഈ ഉത്തരങ്ങൾ എപ്പോഴെങ്കിലും ലഭിച്ചേക്കാം, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ചോദ്യങ്ങൾക്ക് ഉത്തരമേ കിട്ടിയിട്ടില്ല എന്നാണ് അനുഭവം.















