ന്യൂദല്‍ഹി: രാജസ്ഥാനിലെ ദൗസയ്‌ക്ക് സമീപം ഡല്‍ഹി-മുംബൈ എക്‌സ്പ്രസ്‌വേയിലുണ്ടായ ദാരുണമായ അപകടത്തില്‍ എട്ട്പേര്‍ വെന്തുമരിച്ചു. സ്ലീപ്പര്‍ ബസ് വലിയ ട്രെയിലര്‍ ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചാണ് അപകടമുണ്ടായത്. ദുരന്തത്തില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന 22 യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഇവരെ ഉടന്‍ തന്നെ ദൗസ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലർച്ചെ 2.30ഓടെയായിരുന്നു സംഭവം. ഋഷികേശിൽ നിന്ന് മധ്യപ്രദേശിലെ ഇൻഡോറിലേക്ക് പോവുകയായിരുന്ന ബസ് അമിത വേഗതയിൽ സഞ്ചരിക്കുന്നതിനിടെ വലിയ ട്രെക്കിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. 37 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങള്‍ക്കും ഉടനടി തീപിടിക്കുകയായിരുന്നു. അപകടസമയത്ത് ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നുവെന്നും ഇടിയുടെ ശക്തിയില്‍ മുകളിലെ ബര്‍ത്തുകളിലുണ്ടായിരുന്നവര്‍ താഴേക്ക് തെറിച്ചുവീണതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതോ അമിതവേഗതയോ ആവാം അപകടത്തിന് കാരണമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.
പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. സംഭവത്തെക്കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ചു. അതേസമയം, അപകടസ്ഥലത്ത് രക്ഷാപ്രവർത്തകരും അഗ്നിശമനസേനയും വൈകിയാണ് എത്തിയതെന്നും അതുകൊണ്ടാണ് കൂടുതൽ മരണങ്ങൾ സംഭവിച്ചതെന്നും നാട്ടുകാർ ആരോപിച്ചു. കൂടാതെ, ബസിൽ സിഗരറ്റ് പായ്‌ക്കറ്റുകൾ നിറയെ ഉണ്ടായിരുന്നുവെന്നും ഇത് തീ വേഗത്തിൽ പടരാൻ കാരണമായെന്നും നാട്ടുകാർ പറഞ്ഞു.
SUMMARY: on in
















