Kerala

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം: ജൂണ്‍ നാലിനു കാലവര്‍ഷം എത്തിയെങ്കിലും ഇടവപ്പാതിയെന്നു പറയാവുന്ന തരത്തില്‍ തുടര്‍ച്ചയായ കനത്ത മഴ കിട്ടിയത് ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ്. ജെറ്റ് സ്ട്രീം എന്ന കാലവര്‍ഷക്കാറ്റിനെ ശക്തിപ്പെടുത്തുന്ന സാഹചര്യമുണ്ടായതാണ് കനത്ത മഴയ്‌ക്കു കാരണം. ഞായറാഴ്ച ഉച്ചക്കുശേഷം അറബിക്കടലില്‍ കാലവര്‍ഷക്കാറ്റിനു മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗം കൂടുകയും ആഫ്രിക്ക മുതല്‍ കേരളതീരംവരെ കാറ്റ് ശക്തിപ്പെടുകയും ചെയ്തിരുന്നു. ഈ കാറ്റിന്റെ വേഗം കുറഞ്ഞാല്‍ മഴ കുറയും. എല്ലാ കാലവര്‍ഷ സീസണിലും ഏതാനും ദിവസങ്ങള്‍ മുതല്‍ ഒരാഴ്ചവരെ നീളുന്ന ജെറ്റ് സ്ട്രീം ഉണ്ടാകാറുണ്ട്. 2018ലെ മഹാപ്രളയകാലത്തും ജെറ്റ് സ്ട്രീം ഒരാഴ്ചയിലേറെ ശക്തമായിരുന്നു, അതിനൊപ്പം ന്യൂനമര്‍ദവും മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍(എംജെഒ) ഉള്‍പ്പെടെ പല കാരണങ്ങളും ഒന്നിച്ചുവന്നിരുന്നെന്നും സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ മെറ്റ്ബീറ്റ് വെതര്‍ പറയുന്നു.

ജെറ്റ് സ്ട്രീം എന്ന മണ്‍സൂണ്‍ സപ്ലൈ ലൈന്‍

ആഫ്രിക്കയുടെ കിഴക്കന്‍ തീരത്ത്, സൊമാലിയക്കു സമീപത്തുനിന്നാരംഭിച്ച് അറബിക്കടല്‍ കടന്ന് ഭാരതത്തിന്റെ പടിഞ്ഞാറേ തീരത്തേക്ക്, പ്രത്യേകിച്ച് കേരളത്തിലേക്കു വീശുന്ന അതിശക്തമായ താഴ്ന്ന നിലയിലുള്ള കാറ്റാണിത്. ഇതിനെ മണ്‍സൂണ്‍ സപ്ലൈ ലൈന്‍ എന്നും വിളിക്കാറുണ്ട്. അറബിക്കടലിലെ ഈര്‍പ്പമുള്ള വലിയ മേഘക്കൂട്ടങ്ങളെയും കാറ്റിനെയും കേരളതീരത്തേക്കു തള്ളിവിടുന്നത് സൊമാലിയന്‍ ജെറ്റിന്റെ ശക്തമായ പ്രവാഹമാണ്.

ജൂണ്‍ മൂന്നാം വാരത്തോടെ (ജൂണ്‍ 23) യാണ് സൊമാലിയന്‍ ജെറ്റ് പതുക്കെ ശക്തിപ്പെടാന്‍ തുടങ്ങിയത്. ഈ കാറ്റ് കരുത്താര്‍ജിച്ചതോടെ അറബിക്കടലില്‍ നിന്ന് മേഘങ്ങള്‍ തുടര്‍ച്ചയായി കേരളത്തിലേക്കു വരുന്ന സാഹചര്യമുണ്ടായി. താഴ്ന്ന അന്തരീക്ഷത്തിലെ ശക്തമായ പടിഞ്ഞാറന്‍ കാറ്റ് ആഫ്രിക്കന്‍ തീരത്തുനിന്ന് വലിയതോതില്‍ ഈര്‍പ്പമുള്ള മേഘങ്ങളെ മണ്‍സൂണ്‍ പ്രവാഹത്തിലേക്കു തള്ളിവിടുന്നു. ഇതിന്റെ ഫലമായാണ് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് പരക്കെയും ചിലയിടങ്ങളില്‍ അതിശക്തവുമായ മഴ പെയ്തത്.

മഴ വീണ്ടും കരുത്തോടെ എത്തുന്നു

പസഫിക് സമുദ്രത്തിലെ എല്‍ നിനോ പ്രതിഭാസവും ദുര്‍ബലമായ എംജെഒയും കാരണം ജൂണ്‍ പകുതിയോടെ താത്കാലികമായി മന്ദഗതിയിലായ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തില്‍ വീണ്ടും പൂര്‍ണശക്തിയോടെ സജീവമാകുമെന്നും മെറ്റ്ബീറ്റ് വെതര്‍ പ്രവചിക്കുന്നു. അറബിക്കടലില്‍ കാറ്റിന്റെ വേഗം 20 മുതല്‍ 25 നോട്‌സ് വരെ ഉയര്‍ന്നതും നിലവില്‍ സജീവമായ എംജെഒ സാഹചര്യവും മേഘരൂപീകരണത്തിന് അനുകൂലമായ അന്തരീക്ഷം ഒരുക്കുന്നുണ്ടെന്നും നിരീക്ഷിക്കുന്നു.

ആഗോള മഴപ്പാത്തി എന്നറിയപ്പെടുന്ന മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ (എംജെഒ) എന്ന അന്തരീക്ഷ മേഘവിന്യാസവും സൊമാലിയന്‍ ജെറ്റിനൊപ്പം എത്തിയിട്ടുണ്ട്. ഇതാണ് വരുന്ന ഏതാനും ദിവസംകൂടി മഴ തുടരുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനം.