
തിരുവനന്തപുരം: ഒരിക്കലും നടക്കാൻ പാടില്ലാത്ത, ദൗർഭാഗ്യകരമായ സംഭവങ്ങളാണ് ഇന്ന് തിരുവനന്തപുരം കോർപ്പറേഷനിൽ നടന്നതെന്ന് മേയർ വി.വി രാജേഷ്. ജനപ്രതിനിധികൾ തമ്മിൽ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി പാടില്ല. അത് പരിശോധിക്കുക തന്നെ ചെയ്യുമെന്നും മേയർ പറഞ്ഞു.
ഇന്ന് പങ്കെടുത്ത കൗൺസിലർമാർക്ക് എല്ലാവർക്കും ഒപ്പിടാൻ സാധിച്ചിട്ടില്ല. ഒപ്പിട്ടു കൈമാറിയിരുന്നെങ്കിൽ എല്ലാവർക്കും ഒപ്പിടാമായിരുന്നു. ഒപ്പിടാൻ രജിസ്റ്റർ കൊടുക്കുമ്പോൾ ഉദ്യോഗസ്ഥന്റെ കയ്യിൽ തിരിച്ചു കൊടുക്കുകയാണ് വേണ്ടത്. എന്നാൽ ചില പേജുകൾ നശിപ്പിക്കാൻ ശ്രമം നടന്നു. വെള്ളം ഒഴിച്ചു. നാളെ എന്തെങ്കിലും ഉണ്ടായാൽ കോടതിക്ക് മുൻപിൽ കൊടുക്കേണ്ട രേഖയാണ്. അറ്റൻഡൻസ് രജിസ്റ്റർ ഡാമേജ് ചെയ്യുന്ന സാഹചര്യം ഉണ്ടാകരുതെന്നും വി.വി രാജേഷ് പറഞ്ഞു.
ചെമ്പഴന്തി ഉദയൻ അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കുന്നത് തടയുകയാണ് ചെയ്തതെന്നും വി.വി രാജേഷ് പറഞ്ഞു. ഇന്നത്തെ കൗൺസിൽ യോഗം ദിവസങ്ങൾക്കു മുൻപ് തന്നെ അജണ്ട അറിയിച്ചിരുന്നു. PMAY യിൽ തദ്ദേശ മന്ത്രിയുടെ നിലപാടിനെ അഭിനന്ദിച്ചാണ് കൗൺസിൽ ആരംഭിച്ചത്. അതിനു ശേഷം നിരവധി അജണ്ടകൾ ഉണ്ടായിരുന്നു. നഗരസഭ ജീവനക്കാരുടെ ലോൺ ഉൾപ്പടെയുള്ള വിഷയങ്ങൾ അവതരിപ്പിച്ചു. ആ സമയത്തൊക്കെ പ്രതിപക്ഷ കൗൺസിലർമാർ മുദ്രാവാക്യം മുഴക്കുകയാണ് ചെയ്തത്.
അജണ്ടകൾ ചർച്ച ചെയ്യാൻ പ്രത്യേക കൗൺസിൽ യോഗം വിളിക്കാൻ തയ്യാറാണ്. 34 കൗൺസിലർമാരുടെ പേപ്പർ തരട്ടെ. അതല്ലേ നിയമം. 20 പേർ ഒപ്പിട്ട നോട്ടീസിൽ കൗൺസിൽ യോഗം വിളിച്ചാൽ ഞാൻ ചെയ്യുന്നത് തെറ്റായ കാര്യമാകില്ലേയെന്നും മേയർ ചോദിച്ചു.