Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ഇൻഡി സഖ്യത്തിന്റെ അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടതിന് പിന്നാലെ തിരുവനന്തപുരം കോർപ്പറേഷൻ യോഗം അലങ്കോലമാക്കി പ്രതിപക്ഷം. മേയർക്കും ബിജെപിക്കുമെതിരെ പ്രകോപന മുദ്രാവാക്യവുമായി ഇടത് വലത് കൗൺസിലർമാർ രംഗത്തെത്തി. ഇതേത്തുടർന്ന് അജണ്ടകൾ പാസാക്കി കൗൺസിൽ യോഗം അവസാനിപ്പിച്ച് മേയർ മടങ്ങി.

കൗൺസിൽ യോഗം ആരംഭിച്ചപ്പോൾ തന്നെ പ്രതിഷേധവുമായി സിപിഎം, കോൺഗ്രസ് കൗൺസിലർമാർ രംഗത്ത് എത്തുകയായിരുന്നു. മേയർക്ക് അഭിവാദ്യം അർപ്പിച്ച് ബിജെപി അംഗങ്ങളും രംഗത്ത് എത്തി. തുടർന്ന് സിപിഎം അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. കൗൺസിലർ സുഗതനെ പു റത്താക്കണമെന്നാണ് ഇവരുടെ ആവശ്യം. ജനാധിപത്യപരമായ ഒരു തെരഞ്ഞെടുപ്പ് നടന്ന ഘട്ടത്തിൽ ആരെയും അയോഗ്യരാക്കാൻ കഴിയില്ലെന്നാണ് കോടതി തന്നെ വ്യക്തമാക്കിയത്. ഇതിൽ നിന്നും മുഖം രക്ഷിക്കാനുള്ള നടപടികളാണ് സിപിഎം നടത്തിയത്.

ഇതിനിടെ ഹാജർ ബുക്കിൽ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് രംഗത്ത് എത്തി. പോലീസ് അറസ്റ്റുചെയ്ത ബിജെപി കൗൺസിലർ ആർ. സുഗതന് ഒപ്പിടുന്നതിനുവേണ്ടി ബിജെപി കൗൺസിലർമാർ ഹാജർ ബുക്ക് മാറ്റിവെക്കാൻ ശ്രമിച്ചു എന്നാരോപിച്ചാണ് പ്രതിഷേധം തുടങ്ങിയത്. ഇത് അനുവദിക്കില്ല എന്നുപറഞ്ഞ് കോൺഗ്രസ് കൗൺസിലർമാർ ഹാജർ ബുക്ക് പിടിച്ചുവാങ്ങി. പിന്നാലെ, കോൺഗ്രസ് അംഗങ്ങളുടെ കൈയിൽനിന്ന് ഹാജർ ബുക്ക് ബിജെപി പ്രവർത്തകർ പിടിച്ചുവാങ്ങി.

കെ.എസ്. ശബരീനാഥനടക്കമുള്ള നേതാക്കൾ പോർവിളി നടത്തി രംഗത്തെത്തി. കോൺഗ്രസ് കൗൺസിലർമാർ ഹാജർ ബുക്ക് കൈയടക്കിവെക്കാൻ ശ്രമിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടതെന്ന് ബിജെപി കൗൺസിലർമാർ ആരോപിച്ചു. അവരുടെ കൈയിൽനിന്നും ബുക്ക് തിരികെ വാങ്ങാൻ ശ്രമിക്കുക മാത്രമാണ് ചെയ്തതെന്നും അത് കൈയ്യാങ്കളിയിലേക്ക് കൊണ്ടുപോയത് കോൺഗ്രസ് കൗൺസിലർമാരാണെന്നും ബിജെപി കൗൺസിലർമാർ ആരോപിച്ചു.

ഇതിനിടെ സിപിഎം നേതാവ് വി.ശിവൻകുട്ടി കോർപ്പറേഷനിൽ എത്തി. കോർപറേഷനിൽ നടന്നത് ഗുണ്ടാവിളയാട്ടമാണെന്നും തിരുവനന്തപുരം കോർപറേഷന്റെ ചരിത്രത്തിൽ ഇത്രയും സംഘർഷഭരിതമായ കാലമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കൗൺസിലർമാരുടെ നേതൃത്വത്തിൽ മറ്റുള്ളവരെ കൈയ്യേറ്റം ചെയ്യുകയായിരുന്നു എന്നും വി. ശിവൻകുട്ടി പറഞ്ഞു.

Recent Posts