Samskriti

പൂര്‍വ്വമീമാംസ…

Published by
രവീന്ദ്രവര്‍മ്മ അംബാനിലയം

മീമാംസ എന്ന വാക്കിന്റെ ദാര്‍ശനികാര്‍ത്ഥം, ‘വേദവാക്യങ്ങളെ അവയുടെ വ്യാപ്തി പരിഗണിച്ച് അളന്ന് തിട്ടപ്പെടുത്തുന്ന ശാസ്ത്രം’ എന്നാണ്. മീമാംസയെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. പൂര്‍വ്വമീമാംസ എന്നും ഉത്തരമീമാംസ എന്നും. ഇതില്‍
പൂര്‍വ്വമീംമാംസയിലെ വിവരണം ധര്‍മ്മത്തിനും അതിന് അനുയോജ്യമായ കര്‍മ്മത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടാണ്. അതുകൊണ്ട് അതിനെ ധര്‍മ്മകാണ്ഡം അഥവാ കര്‍മ്മകാണ്ഡം എന്നു വിളിക്കുന്നു. ഉത്തരമീമാംസയയില്‍ വേദോത്തര ഭാഗമായ ജ്ഞാനത്തിന് പ്രാധാന്യം കൊടുക്കുന്നതിനാല്‍ അതിനെ ജ്ഞാനകാണ്ഡം അഥവാ വേദാന്തം എന്നും പറയുന്നു. പൂര്‍വമീമാംസ ഒരു ദര്‍ശനമാക്കി ഉയര്‍ത്തിയത് ജൈമിനി മഹര്‍ഷിയും ഉത്തരമീമാംസയായ വേദാന്തത്തെ രൂപപ്പെടുത്തിയത് ബാദരായണ മഹര്‍ഷിയുമാണ്. പൗരാണിക സങ്കല്‍പ്പ പ്രകാരം മീമാംസ ശാസ്ത്രം ഉണ്ടായത് ബ്രഹ്‌മാവില്‍ നിന്നാണ്. ബ്രഹ്‌മാവ് അത് പ്രജാപതിക്കും പ്രജാപതി ഇന്ദ്രനും ഇന്ദ്രന്‍ ബൃഹസ്പതിക്കും അദ്ദേഹം വേദവ്യാസനും വ്യാസന്‍ ജൈമിനിക്കും ഉപദേശിച്ചു കൊടുത്തു.

വേദവ്യാസന്റെ ശിഷ്യനാണ് ജൈമിനി മഹര്‍ഷി. വേദങ്ങളെ പകുത്ത കൃഷ്ണദ്വൈപായന വ്യാസന്‍ സാമവേദമാണ് ജൈമിനിയെ അഭ്യസിപ്പിച്ചത്. വേദങ്ങളില്‍ മര്‍മ്മ പ്രധാനമായിട്ടുള്ളത് ധര്‍മ്മവും തദ്വാരാ കര്‍മ്മവുമാകയാല്‍ കര്‍മ്മകാണ്ഡമാണ് അദ്ദേഹത്തെ ഹഠാദാകര്‍ഷിച്ചത്. അതിനാല്‍ യജുര്‍വേദത്തിലെ മന്ത്ര തന്ത്രങ്ങളെയും വേദങ്ങളുടെ അടിസ്ഥാന തത്ത്വമായ ധര്‍മ്മത്തെയും ഉപോദ്ബലകമാക്കി ജൈമിനി പൂര്‍വ്വ മീമാംസ രചിച്ചു എന്നാണ് കരുതുന്നത്. പൂര്‍വ്വമീമാംസയെ ഒരു ദര്‍ശനമാക്കി ഉയര്‍ത്തുവാന്‍ സമകാലീനരായ നിരവധി ആചാര്യന്മാര്‍ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. ബൃഹത്തും മഹത്തുമായ ഈ ഗ്രന്ഥത്തില്‍ 12 അധ്യായങ്ങളും 60 പാദങ്ങളും 907 അധികരണങ്ങളും 2652 സൂത്രങ്ങളും ഉണ്ട് .

12 അധ്യായങ്ങള്‍ ഉള്ളതുകൊണ്ട് ഇതിനെ ദ്വാദശാധ്യായി അഥവ ദ്വാദശലക്ഷണി എന്നും വിളിക്കുന്നു. ധര്‍മ്മത്തിന് അതിപ്രാധാന്യം നല്‍കി രചിച്ച ഈ ദര്‍ശനത്തില്‍ പ്രഥമസൂത്രം തന്നെ ധര്‍മം എന്താണെന്നും അതിന്റെ ലക്ഷണം എന്താണെന്നും വിവരിക്കുന്നു. വേദങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ധര്‍മ്മത്തെക്കുറിച്ച് വിശദീകരിച്ചു കൊണ്ടാണ് ഗ്രന്ഥം ആരംഭിക്കുന്നത്. ജൈമിനി മഹര്‍ഷിക്ക് വേദമാണ് മുഖ്യപ്രമാണം. അതിന് അദ്ദേഹം യഥാര്‍ത്ഥ ജ്ഞാന സമ്പാദനത്തിനുവേണ്ടി പ്രത്യക്ഷം, അനുമാനം, ശബ്ദം, ഉപമാനം അര്‍ത്ഥാപത്തി എന്നിങ്ങനെ അഞ്ച് പ്രമാണങ്ങളെ സ്വീകരിക്കുന്നു. അതേ അവസരത്തില്‍ ധര്‍മ്മനിരൂപണത്തിന് പ്രത്യക്ഷാനുമാനങ്ങള്‍ പ്രമാണമല്ലന്ന് ശക്തിയുക്തം വാദിക്കുന്നുമുണ്ട്. മീമാംസകരുടെ ദൃഷ്ടിയില്‍ ആത്മാവ് കര്‍ത്താവും ഭോക്തവുമാണ്. ഇന്ദ്രിയങ്ങളെ പ്രവര്‍ത്തിപ്പിക്കുന്നത് ആത്മാവാണെന്ന് അവര്‍ വിശ്വസിക്കുന്നു. അത് ഓരോരുത്തരുടെയും ശരീരത്തില്‍ സ്ഥിതി ചെയ്യുന്നു. അജ്ഞാനം കൊണ്ട് രൂപപരിവര്‍ത്തനവും സുഖദുഃഖാദി അനുഭവങ്ങളും സംഭവിക്കുന്നു.

ആത്മാവും മനസ്സും തമ്മില്‍ ബന്ധപ്പെടുമ്പോള്‍ ബാഹ്യപ്രപഞ്ചം ചലനാത്മകമായി മാറുന്നു എന്നുാണ് അവര്‍ വിശ്വസിക്കുന്നത്. നിഷ്‌കാമമായി യാഗാദികര്‍മ്മങ്ങള്‍ വേദ വിധിപ്രകാരം ചെയ്താല്‍ ആത്മാവിന് സ്വര്‍ഗ്ഗത്തില്‍ എത്താന്‍ സാധിക്കുമെന്നാണ് അവരുടെ വിവക്ഷ. വേദാന്തികളെ പോലെ മീമാംസകര്‍ക്ക് സംസാരം മിഥ്യയല്ല. അത് നിത്യവും സത്യവുമാണ്. ഭോഗങ്ങള്‍ക്ക് ഉപയുക്തമായ ശരീരം, ഭോഗസാധനമായ ഇന്ദ്രിയങ്ങള്‍, ഭോഗ വിഷയകമായ വസ്തുക്കള്‍ എന്നിവയെല്ലാം സംസാര ഘടകങ്ങള്‍ ആയാണ് അവര്‍ പറയുന്നത്. ഇത് വേണ്ടവിധം ഉപയോഗിക്കുന്നതില്‍ അപാകത ഒന്നുമില്ലെന്നും പൂര്‍വ്വമീമാംസകര്‍ കരുതുന്നു. വൈശേഷികരെപ്പോലെ പ്രപഞ്ചവും ഘടനാത്മകമായി പരമാണുക്കളെയാണ് കാണുന്നതെന്നും ആ പരമാണു സത്യവും നിത്യവും,ആകയാല്‍ പ്രപഞ്ചവും സത്യവും നിത്യവും ആണെന്നും ഇവര്‍ പറയുന്നു.

മനുഷ്യ മോക്ഷത്തെക്കുറിച്ച് ഇവര്‍ക്ക് രണ്ട് അഭിപ്രായമാണ് ഉള്ളത്. പ്രാപഞ്ചിക സംഗങ്ങളില്‍ നിന്നുള്ള ആത്മാവിന്റെ മോചനമാണ് മോക്ഷം എന്ന് ഒരു കൂട്ടര്‍ വിശ്വസിക്കുന്നു. സ്വര്‍ഗ്ഗപ്രാപ്തിയോടുകൂടി അവരുടെ ജീവിതലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്നു. അതിന് നിഷ്‌ക്കാമമായി യജ്ഞങ്ങള്‍ ചെയ്യേണ്ടതുണ്ട് എന്നാണ് ഇവരുടെ അഭിപ്രായം. എന്നാല്‍ പില്‍ക്കാലത്ത് വന്ന വിശ്വാസികള്‍ കര്‍മ്മനാശത്തിലൂടെ മാത്രമേ മോക്ഷം കൈവരിക്കാന്‍ കഴിയൂ എന്നാണ് പറയുന്നത്. മോക്ഷം സുഖദുഃഖങ്ങളില്‍ നിന്നുമുള്ള മോചനമാണ്. മോക്ഷാര്‍ത്ഥി രാഗദ്വേഷാദികളെ ആദ്യമേ നശിപ്പിക്കണം. എങ്കിലേ ലക്ഷ്യത്തിലെത്തിച്ചേരാന്‍ സാധിക്കൂ. അതിന് യജ്ഞങ്ങള്‍ സഹായകമാണെന്നും ഇവര്‍ വിശ്വസിക്കുന്നു. ജൈമിനി മഹര്‍ഷി തന്റെ ദര്‍ശനത്തില്‍ യജ്ഞങ്ങള്‍ക്ക് പരമ പ്രാധാന്യം നല്‍കുന്നു. യജ്ഞങ്ങളിലൂടെ വേണം മനുഷ്യര്‍ക്ക് പരമപുരുഷാര്‍ത്ഥം നേടുവാന്‍ എന്നാണ് പൂര്‍വമീമാംസകര്‍ കരുതുന്നത്. വേദ വിഭാഗങ്ങളിലെ നാമധേയത്തില്‍ യജ്ഞങ്ങളുടെ പേരുകളും അവ അനുഷ്ഠിക്കേണ്ട രീതികളും മറ്റും വിവരിക്കുന്നു.

ഓരോ ഇഷ്ടഫലപ്രാര്‍ഥിക്കും ഓരോ യജ്ഞങ്ങളാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ജ്യോതിഷ്ടോമം എന്ന യജ്ഞം സ്വര്‍ഗപ്രാപ്തിക്ക് വേണ്ടിയാണെങ്കില്‍ പുത്രകാമേഷ്ടിയാഗം സല്‍ പുത്രന്മാര്‍ ഉണ്ടാകുന്നതിനും ചിത്രായാഗം പശുസമ്പത്ത് വര്‍ദ്ധിക്കാനുമാണ്. മിത്രം, വരുണി എന്നിവ സമൃദ്ധമായ മഴയ്‌ക്ക് വേണ്ടിയുള്ളതാണ്. ദീര്‍ഘായുസ്സിനുവേണ്ടി മ്യുത്യുഞ്ജയ ഹോമവും പ്രതിപാദിക്കുന്നുണ്ട്. അങ്ങനെ മനുഷ്യ ജീവിതത്തില്‍ സര്‍വ്വതോമുഖമായ അഭിവൃദ്ധിക്ക് ഉതകുംവിധമുള്ള യാഗങ്ങള്‍ ഇവര്‍ അനുഷ്ഠിച്ചിരുന്നു. ഓരോ യാഗത്തിന്റെയും ഫലങ്ങള്‍ ഉടനടി കിട്ടിയില്ലെങ്കിലും കാലക്രമേണ ലഭിക്കുമെന്ന് ഇവര്‍ വിശ്വസിക്കുന്നു.

ഇഹലോകത്തിലും പരലോകത്തിലും ശാന്തിയും സമാധാനവും ലഭിക്കണമെന്ന ചിന്തയോടെയാണ് മീമാംസകര്‍ യജ്ഞങ്ങള്‍ അനുഷ്ഠിച്ചു പോന്നത്. ജൈമിനി മഹര്‍ഷിക്ക് ശേഷം ശബര സ്വാമി ആയിരുന്നു മീ മാംസ ദര്‍ശനത്തിന്റെ വക്താവ്. എന്തായാലും വേദങ്ങള്‍ക്ക് പരമോന്നത സ്ഥാനം നല്‍കി വേദവാക്യങ്ങളെ അപൂര്‍വ കല്‍പിതവും അലംഘനീയവും ആയ ശാസനങ്ങള്‍ ആക്കി പരിഗണിച്ച ആ ധര്‍മ്മോപാസകന്‍ അന്നും ഇന്നും കാലം സമ്മാനിച്ച അഭൗമ തേജസ്സായി നിലനില്‍ക്കുന്നു. ജൈമിനിയുടെ പൂര്‍വ്വമീമാംസ അനുകരണീയവും ആലോചനാമൃതവും അപവര്‍ഗ്ഗസിദ്ധിക്ക് ദിവ്യൗഷധമായും പരിലസിക്കുന്നു.