
വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. അടുത്ത വര്‍ഷം തുടക്കം തന്നെ ട്രംപ് ഇന്ത്യയില്‍ വരുമെന്ന സൂചനയാണ് അദ്ദേഹം നൽകിയത്. നയതന്ത്ര ചര്‍ച്ചകളുടെ ഭാഗമായാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചർച്ചകൾ തുടരുന്നതിനിടെ ട്രംപ് ഇന്ത്യയിലെത്തുന്നു എന്നത് സന്ദർശനത്തിന്റെ പ്രാധാന്യം കൂട്ടുന്നു.
ഡോണള്‍ഡ് ട്രംപും നരേന്ദ്ര മോദിയുമായുള്ള സൗഹൃദ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ-യുഎസ് സഖ്യകക്ഷി ബന്ധം കൂടുതല്‍ കരുത്ത് നേടിയെന്നും വാഷിംഗ്ടണിൽ വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് സംസാരിക്കവെ റൂബിയോ പറഞ്ഞു. ‘ഇന്ത്യ അമേരിക്കയുടെ അടുത്ത പങ്കാളിയും സഖ്യകക്ഷിയുമാണ്. മോദിയും ട്രംപും തമ്മിൽ വളരെ നല്ല ബന്ധമാണ്. നയതന്ത്രത്തിൽ ഇതിന് ഏറെ പ്രാധാന്യമുണ്ട്. വ്യാപരക്കരാർ അന്തിമമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. കരാർ അന്തിമമാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണ് ഞങ്ങൾ’- റൂബിനോ പറഞ്ഞു.
2020 ഫെബ്രുവരിയിലാണ് ഡോണള്‍ഡ് ട്രംപ് അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്. രണ്ടാം തവണ അമേരിക്കയുടെ പ്രസിഡന്റായി സ്ഥാനമേറ്റതിന് ശേഷം ട്രംപ് ഇതു വരെ ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല. എന്നാല്‍ മോദിയും ട്രംപുമായി കൂടിക്കാഴ്ചയും ഫോണ്‍ സംഭാഷണങ്ങളും നടത്താറുണ്ട്. ഫ്രാന്‍സിലെ നടന്ന ജി 7 ഉച്ചകോടിക്കിടെയാണ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. 16 മാസത്തിന് ശേഷമുള്ള ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ചയായിരുന്നു അത്.
പശ്ചിമേഷ്യൻ സംഘർഷം, ഹോർമുസ് കടലിടുക്കിലെ ഗതാഗതം എന്നിവയെക്കുറിച്ചായിരുന്നു ഇരുവരും അന്ന് ചർച്ച നടത്തിയത്. യുഎസ്-ഇന്ത്യ കോംപാക്ട് പദ്ധതിയുടെ നേട്ടങ്ങളും പുരോഗതിയും അവർ വിലയിരുത്തുകയും ചെയ്തു.