India

അയോദ്ധ്യ: ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ല-യോഗി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ലഖ്‌നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ പണാപഹരണവുമായി ബന്ധപ്പെട്ട് യുപി പോലീസ് എട്ട് പേരെ അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പേരുള്ള 20 പേരില്‍ പെട്ടവരാണ് ഇവര്‍. ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.

എസ്‌ഐടി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ക്ഷേത്ര ട്രസ്റ്റി കൃഷ്ണ മോഹന്‍ നല്‍കിയ പരാതി പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതിന്റെ ഭാഗമാണ് അറസ്റ്റും. രാംശങ്കര്‍ യാദവ് (ടിന്നു) ലവകുശ് മസ്റ്റിശ്ര, അനുകല്പ്പ് മിശ്ര, അവിനാശ് ശുക്ല, മനീഷ് യാദവ്, രാംശങ്കര്‍ മിശ്ര, സുഭാഷ് ചന്ദ്ര ശ്രീവാസ്തവ, കരുണേഷ് പാണ്ഡെ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മോഷണം, വിശ്വാസവഞ്ചന, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയത്. ഭക്തര്‍ സമര്‍പ്പിക്കുന്ന പണവും അമൂല്യവസ്തുക്കളും കൈകാര്യം ചെയ്തിരുന്നത് ഇവരാണ്. കാണിക്കകള്‍ വഴി ലഭിച്ച പണം വരെ ഇവര്‍ മോഷ്ടിച്ചെന്നാണ് എസ്‌ഐടി റിപ്പോര്‍ട്ട്.

വിശ്വാസത്തെ മുറിവേല്‍പ്പിക്കുന്ന ഒരാളെയും വെറുതെവിടില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അല്‍പം പോലും വിട്ടുവീഴ്ച ചെയ്യില്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. എന്നാല്‍ രാമനെയും രാമക്ഷേത്രത്തെയും ഒരിക്കല്‍ എതിര്‍ത്തിരുന്നവരാണ് ഇപ്പോള്‍ രാഷ്‌ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഇത്തരം വിഷയങ്ങളുമായി വരുന്നത്. ഒരു പൊതുപരിപാടിയില്‍ യോഗി പറഞ്ഞു. ആരോപണം ഉയര്‍ന്നയുടന്‍ തന്നെ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. 15 ദിവസത്തിനകം അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതനുസരിച്ചാണ് അന്വേഷണ നടപടികള്‍ നടക്കുന്നത്. അദ്ദേഹം വ്യക്തമാക്കി.

അപഹരണവുമായി ബന്ധപ്പെട്ട എന്തെങ്കിലും തെളിവ് കൈവശമുള്ളവര്‍ അത് പോലീസിനും പ്രത്യേക അന്വേഷണ സംഘത്തിനും കൈമാറാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണത്തിലൂടെ മുഴുവന്‍ സത്യവും പുറത്തുവരും. വെറുതെ ആരോപണം ഉന്നയിക്കാതെ അന്വേഷണ സംഘവുമായി സഹകരിക്കാന്‍ അദ്ദേഹം അഭ്യത്ഥിച്ചു.

 

Recent Posts