Kerala

തിരുമാന്ധാംകുന്ന് ഭരണം ഏറ്റെടുത്ത് ട്രസ്റ്റി കുടുംബം; പിടിവിടാതെ ദേവസ്വം ബോര്‍ഡ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പെരിന്തല്‍മണ്ണ: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശ്രീ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിന്റെയും ദേവസ്വത്തിന്റെയും ഭരണാധികാരം പാരമ്പര്യ ട്രസ്റ്റി (വള്ളുവക്കോനാതിരി) എം.സി. ശ്രീധരവര്‍മ്മരാജ ഔദ്യോഗികമായി ഏറ്റെടുത്തു.

മലബാര്‍ ദേവസ്വം ബോര്‍ഡ് നിയമിച്ച എക്‌സിക്യൂട്ടീവ് ഓഫീസറുടെ നിയമനം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് കഴിഞ്ഞ മേയ് 26നാണ് പുറപ്പെടുവിച്ചത്. കോടതി വിധി വന്ന് ഒരു മാസത്തെ കാലാവധി കഴിഞ്ഞിട്ടും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്ന് വിധി മാനിച്ചുള്ള ഔദ്യോഗിക ഉത്തരവുകളോ നടപടികളോ ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ട്രസ്റ്റി നേരിട്ട് ഭരണം ഏറ്റെടുത്തത്. ട്രസ്റ്റി കുടുംബാംഗങ്ങളായ കെ.സി. രാജരാജന്‍, എം.സി. കൃഷ്ണകുമാര വര്‍മ്മ രാജ, എ.സി. ഹരീഷ് കുമാര്‍, കെ.സി. പ്രവീണ്‍ കുമാര്‍ രാജ, കെ.സി. രവീന്ദ്രനാഥന്‍, പി.സി. ഹരി രാജ, കെ.സി. സതീഷ് കുമാര്‍, കെ.സി. പ്രകാശ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ഭരണച്ചുമതല ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ട്രസ്റ്റി കുടുംബാംഗങ്ങള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍, ഡെ. കമ്മീഷണര്‍, അസി. കമ്മിഷണര്‍ എന്നിവരെ നേരില്‍ക്കണ്ട് ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഭരണപരമായ കാര്യങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ട് പോകുമെന്ന് ട്രസ്റ്റിയും ട്രസ്റ്റി കുടുംബാംഗങ്ങളും അറിയിച്ചെങ്കിലും ക്ഷേത്രത്തില്‍ നിലവില്‍ പ്രതിസന്ധി നിലനില്‍ക്കുകയാണ്. ഇതുസംബന്ധിച്ച് മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിന്ന് തനിക്ക് ഉത്തരവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ദേവസ്വം എക്‌സി. ഓഫീസര്‍ അറിയിച്ചിരിക്കുന്നത്. ഇത് ചൂണ്ടികാട്ടി ട്രസ്റ്റി ആവശ്യപ്പെട്ട ഫയലുകള്‍ കൈമാറാന്‍ എക്‌സി. ഓഫീസര്‍ തയാറായിട്ടില്ല. ദേവസ്വം ബോര്‍ഡ് അനുകൂല നിലപാട് സ്വീകരിക്കാത്തത് ഭരണമാറ്റത്തില്‍ തടസങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും ക്ഷേത്രഭരണവുമായി മുന്നോട്ട് പോകാനാണ് ട്രസ്റ്റി കുടുംബത്തിന്റെ തീരുമാനം.

ജൂണ്‍ 26 മുതല്‍ താന്‍ ഔദ്യോഗികമായി ചുമതലയേറ്റതായും ക്ഷേത്രത്തിലെ അനുദിന കാര്യങ്ങളും മറ്റ് ഭരണപരമായ ചുമതലകളും ഇനിമുതല്‍ നേരിട്ട് നിര്‍വഹിക്കുമെന്നും ട്രസ്റ്റി എം.സി. ശ്രീധരവര്‍മ്മ രാജ അറിയിച്ചു.

Recent Posts