‘കേരളത്തിലെ പ്രധാന തടി വ്യവസായ മേഖലയായ പെരുമ്പാവൂര്‍ പൊട്ടിത്തെറിയുടെ വക്കിലാണ്.’ പറയുന്നത് പെരുമ്പാവൂരിലെ പ്രധാന പ്ലൈവുഡ് ഫാക്ടറിയായ വെള്ളത്തറയില്‍ ടിമ്പേഴ്‌സ് ഉടമ പത്തനംതിട്ട ചിറ്റാര്‍ സ്വദേശി അബ്ദുള്‍ ലത്തീഫ്.
പെരുമ്പാവൂരില്‍ നാനൂറിലേറെ പ്ലൈവുഡ് ഫാക്ടറികളാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ ഫാക്ടറിയിലും കുറഞ്ഞത് 150 ഭായിമാര്‍ പണിയെടുക്കുന്നു. ഇവരുടെ മാത്രം സംഖ്യ 60,000ത്തില്‍ അധികം വരും. ഇവിടെ നൂറിലേറെ തടിയറപ്പു മില്ലുകളും ഉണ്ട്. ഒരു മില്ലില്‍ കുറഞ്ഞത് 50 ഭായിമാര്‍. അവരുടെ എണ്ണം 5000 കടക്കും. ചീകല്‍ യന്ത്രങ്ങളുള്ള സ്ഥാപനങ്ങളും നൂറിലധികം വരും. അവിടെയും ആകെ അയ്യായിരത്തിലേറെ ഭായിമാര്‍ പണിയെടുക്കുന്നു.
ലത്തീഫ് പറയുന്ന കണക്കു കേട്ടാല്‍ ആരുടെയും തലയൊന്ന് പെരുക്കും. കാരണം പെരുമ്പാവൂര്‍, കോതമംഗലം, കുറ്റിപ്പുഴ, മൂവാറ്റുപുഴ മേഖലകള്‍ കേന്ദ്രീകരിച്ച് കേരളീയരല്ലാത്ത ഒരു ലക്ഷത്തിലധികം പേര്‍ തൊഴിലെടുക്കുന്നു എന്നാണ് ലത്തീഫ് വ്യക്തമാക്കുന്നത്. ഇവരെ മൊത്തത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ എന്ന് വിശേഷിപ്പിക്കരുതെന്ന് ഇദ്ദേഹം പറയുന്നു. ബംഗ്ലാദേശില്‍നിന്ന് എത്തുന്നവരാണ് ഇവരില്‍ അധികവുമെന്ന് തെളിവ് സഹിതം സമര്‍ത്ഥിക്കുന്നു ലത്തീഫ്.
മമത മറിഞ്ഞതോടെ കുടുങ്ങി
മൂന്നു മാസം മുമ്പ് തൃണമൂല്‍ കോണ്‍ഗ്രസിന് വിജയം ഉറപ്പിച്ച് മമതാ ബാനര്‍ജിയെ വീണ്ടും അധികാരത്തിലേറ്റാന്‍ ആലുവയില്‍ നിന്നു ട്രെയിന്‍ കയറിപ്പോയ ഭായിമാരില്‍ പാതിപ്പേരും മടങ്ങിയെത്തിയിട്ടില്ല. മടങ്ങിവരാത്തവര്‍ ബംഗ്ലാദേശികള്‍ ആണെന്ന് ഉറപ്പാണ്. ചിലര്‍ ഫാക്ടറി ഉടമകളുടെ ചെലവില്‍ ടൂറിസ്റ്റ് ബസില്‍ ബംഗാളിലേക്ക് പോയിരുന്നു. എന്നാല്‍ പല ബസുകളും കാലിയായാണ് മടങ്ങിയെത്തിയത്. പാതിവഴിക്ക് ഭായിമാര്‍ സീറ്റ് കാലിയാക്കിയതിനാല്‍ പെട്ടെന്നു മടങ്ങി വന്ന ബസുകളുമുണ്ട്. അപകടം മണത്തവരാണ് ഇക്കൂട്ടര്‍. സ്ഥലം വിടാതെ പെരുമ്പാവൂരില്‍ താവളമടിച്ചവരില്‍ എത്ര ബംഗ്ലാദേശികള്‍ ഉണ്ടെന്ന് കണ്ടെത്തുകയാണ് സംസ്ഥാന ഇന്റലിജന്‍സ് അടിയന്തരമായി ചെയ്യേണ്ടത്.
നുഴഞ്ഞു കയറാന്‍ തൃണമൂല്‍ സഹായം
മമതാ ബാനര്‍ജിയുടെ ഭരണകാലത്ത് ബംഗ്ലാദേശികളെ അതിര്‍ത്തി കടത്തി ബംഗാളില്‍ എത്തിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രത്യേക സംഘം തന്നെ ഉണ്ടായിരുന്നു എന്ന വിവരം പുറത്തു വിട്ടത് അതിഥി തൊഴിലാളികള്‍ തന്നെയാണ്. ഒരാള്‍ക്ക് അതിര്‍ത്തി കടക്കാന്‍ 2500 മുതല്‍ -10,000 രൂപ വരെ ആണ് തൃണമൂല്‍ ഗുണ്ടകള്‍ ഈടാക്കിയിരുന്നത്. പതിനായിരം നല്‍കുന്നവര്‍ക്ക് ആധാര്‍ ഉടനടി ലഭിക്കും. അതോടെ ഭാരതത്തില്‍ എവിടെ വേണമെങ്കിലും സ്വതന്ത്രരായി നടക്കാം. സുവേന്ദു അധികാരി മുഖ്യമന്ത്രിയായി ബിജെപി
സര്‍ക്കാര്‍ വന്നതോടെ സംഘടിത നുഴഞ്ഞുകയറ്റം നിലച്ചു.
കണക്കില്ല, പൊലീസിനും അതിഥി തൊഴിലാളികളായി എത്തുന്നവരുടെ ആധാര്‍ അടക്കമുള്ള പൂര്‍ണ വിവരങ്ങള്‍ പൊലീസിന് കൈമാറണമെന്നാണ് വ്യവസ്ഥ. ലേബര്‍ കോണ്‍ട്രാക്ടര്‍മാരോ അവരുടെ ഏജന്റുമാരോ ആണ് ഇത് ചെയ്യേണ്ടത്.
ഫാക്ടറിയില്‍ തൊഴിലാളികളുടെ വിവരങ്ങള്‍ ഉടമകളാണ് ലേബര്‍ ഏജന്റുമാര്‍ക്ക് കൈമാറിയിരുന്നത്. പക്ഷേ ആഴ്ചതോറും ഭായിമാര്‍ കമ്പനി മാറുന്നതിനാല്‍ ഇത് അപ്രായോഗികമായി. ഇടയ്‌ക്ക് പലരും സ്വദേശങ്ങളിലേക്ക് മടങ്ങുന്നതും പതിവാണ്. പകരം മറ്റൊരു ബാച്ചാവും എത്തുക. ചിലര്‍ കേരളത്തില്‍ത്തന്നെ വിവിധ ഇടങ്ങളിലേക്ക് ജോലിമാറും.
ഒരുമിച്ചെത്തും പെണ്ണും മുന്തിയ രാസലഹരിയും
ഭാരതീയരാണെന്ന് തെളിയിക്കാന്‍ ഇവരുടെ കൈവശം ആധാര്‍ കാര്‍ഡ് ഉണ്ട്. എന്നാല്‍ ഇതില്‍ പലതും ഒറിജിനലിനെ വെല്ലുന്ന വ്യാജ കാര്‍ഡുകള്‍ ആണെന്ന് പല ഫാക്ടറി ഉടമകള്‍ക്കും അറിയാം. പരാതിപ്പെട്ട് പൊല്ലാപ്പാക്കേണ്ടെന്നു കരുതി പലരും കണ്ണടയ്‌ക്കുന്നു. പൊലീസിന് മുന്നില്‍ സമര്‍പ്പിക്കുന്ന ആധാര്‍ കാര്‍ഡുകളുടെ നിജസ്ഥിതി അറിയാനും സംവിധാനമില്ല.
രാപകല്‍ ഭേദമന്യെ അധ്വാനിക്കാന്‍ ഭായിമാര്‍ തയ്യാറാണ്. സമാന്തരമായി ലഹരി വില്‍പനയും നടത്തും. വ്യക്തികള്‍ ഒരുക്കി കൊടുക്കുന്ന താല്‍ക്കാലിക ലയത്തില്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇവര്‍ താമസിക്കുന്നത്. രാത്രിയില്‍ ലഹരി മൂത്തു കയ്യാങ്കളിയും അസഭ്യവര്‍ഷവും പതിവാണ്.
എംഡിഎംഎ പോലുള്ള രാസലഹരികള്‍ കേരളത്തില്‍ എത്തിക്കുന്ന കാരിയേഴ്സ് ആണിവര്‍. നാട്ടില്‍ പോയി മടങ്ങുമ്പോള്‍ ലക്ഷങ്ങള്‍ മൂല്യമുള്ള ലഹരിയാണ് ചിലര്‍ കൊണ്ടുവരിക. തമ്പടിക്കുന്ന നഗരത്തില്‍ത്തന്നെ ഇത് വിറ്റ് തീര്‍ക്കും. ഉപഭോക്താക്കളില്‍ മലയാളികളും ധാരാളം.
ആലുവ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ വന്നിറങ്ങുന്ന നൂറുകണക്കിന് അതിഥികള്‍ക്കൊപ്പം വനിതകളും ഉണ്ടാകും. ഇവര്‍ ഭാര്യമാര്‍ ആകുമെന്ന് കരുതിയാല്‍ തെറ്റി. ലിവിങ് ടുഗദര്‍ എന്ന് പറയാനും പറ്റില്ല. കേരളത്തിലെത്തിയാല്‍ ഇവര്‍ പലര്‍ക്കൊപ്പം മാറിമാറിയാവും താമസം. ഒരിക്കല്‍ കൊണ്ടുവരുന്ന സ്ത്രീകളെ അടുത്ത തവണ കൂടെകൂട്ടില്ല. ഇവരുടെ മടക്കയാത്രയാവട്ടെ മാറ്റാരുടെയെങ്കിലും കൂടെയാവും.
ഇവര്‍ ഇളകിയാല്‍ ആരു തടയും?
ഒരു ലക്ഷത്തിലധികം വരുന്ന അതിഥികള്‍ കൂട്ടത്തോടെ തെരുവില്‍ ഇറങ്ങിയാല്‍ കേരളീയര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് പെരുമ്പാവൂര്‍ നിവാസികള്‍ പറയുന്നു. നാട്ടുകാര്‍ ആശങ്കയിലാണ്. പക്ഷേ വ്യാപാരികള്‍, ഓട്ടോറിക്ഷക്കാര്‍, പാര്‍പ്പിടം ഒരുക്കുന്നവര്‍, ബീവറേജ് ഷോപ്പുകള്‍, ആശുപത്രികള്‍ എന്നീ മേഖലകളില്‍ ഉള്ളവര്‍ക്ക് ഇവരെക്കൊണ്ട് ഉപകാരം ഏറെയാണ്. ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നതു തന്നെ ഇവരുള്ളതിനാലാണെന്ന് ഉടമകള്‍ പറയുന്നു.
അതിഥികള്‍ അഴിഞ്ഞാടിയാല്‍ പൊലീസും നിഷ്‌ക്രിയമാകും എന്നതിന് തെളിവാണ് 2021 ഡിസംബര്‍ 25-ന് അര്‍ധരാത്രി എറണാകുളം കിഴക്കമ്പലത്തെ കിറ്റക്‌സ് ലേബര്‍ ക്യാമ്പില്‍ പൊട്ടിപ്പുറപ്പെട്ട കലാപം.
ക്രിസ്മസ് ആഘോഷത്തിനിടയില്‍ ഉണ്ടായ സംഘര്‍ഷവും തുടര്‍ന്നുണ്ടായ അക്രമങ്ങളുമാണ് ‘കിഴക്കമ്പലം ലേബര്‍ ക്യാമ്പ് കലാപം’ എന്നറിയപ്പെടുന്നത്. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കം പരിഹരിക്കാനെത്തിയ കുന്നത്തുനാട് പോലീസിനുനേരെ തൊഴിലാളികള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പോലീസ് ജീപ്പുകള്‍ തല്ലിത്തകര്‍ക്കുകയും ഒരു വാഹനം അഗ്‌നിക്കിരയാക്കുകയും ചെയ്തു. അക്രമത്തില്‍ സിഐ അടക്കം അഞ്ച് പോലീസുകാര്‍ക്ക് പരിക്കേറ്റു. 170-ല്‍ അധികം അതിഥി തൊഴിലാളികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് വന്‍ ചര്‍ച്ചയായ ഈ സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസിനെ ആക്രമിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനൊപ്പം തൊഴിലാളികളുടെ വിവരശേഖരണം കര്‍ശനമാക്കണമെന്നും തൊഴില്‍ വകുപ്പ് നിര്‍ദ്ദേശം നല്‍കി. പക്ഷേ പാലിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല.
നാളെ: അതിഥികളില്‍ രോഹിംഗ്യകളും
















