Categories: India

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ബെംഗളൂരു: കര്‍ണാടക എക്സൈസ് വകുപ്പിലെ അഴിമതി പുറത്ത് കൊണ്ടുവന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. എക്സൈസ് ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍. ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുടെ പേരില്‍ ബിനാമി ലൈസന്‍സ് ഉണ്ടെന്ന് കണ്ടെത്തി. അനധികൃതമായി മദ്യക്കച്ചവടം നടത്തുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കാന്‍ മദ്യ ശൃംഖലയെ മറയാക്കിയെന്നും ഇഡി വ്യക്തമാക്കുന്നു.

ബല്‍ഗാവി അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ വൈ ഡി മഞ്ജുനാഥ് അഴിമതിയുടെ പ്രധാന കേന്ദ്രമെന്ന് അന്വേഷണ സംഘം പറയുന്നു. കര്‍ണാടക മന്ത്രി സതീഷ് ജാര്‍ക്കഹോളിയുടെ അടുത്ത ബന്ധുവാണ് മഞ്ജുനാഥ്. കര്‍ണാടകയിലെ എക്‌സൈസ് വകുപ്പിലെ മിക്ക ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളുടെയോ കുടുംബാംഗങ്ങളുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയോ പേരില്‍ മദ്യ ലൈസന്‍സുകള്‍ നേടിയിട്ടുണ്ടെന്നും അവര്‍ നിയമവിരുദ്ധമായി മദ്യവ്യാപാരം നടത്തുന്നുണ്ടെന്നും ഇഡി വ്യക്തമാക്കി.

2002 ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പിഎംഎല്‍എ) സെക്ഷന്‍ 17 പ്രകാരം, കര്‍ണാടകയിലെ ബെംഗളൂരു, മൈസൂരു, ബെലഗാവി എന്നിവിടങ്ങളിലായി 14 സ്ഥലങ്ങളിലാണ് ജൂണ്‍ 24 ന് ഇഡി റെയ്ഡ് നടത്തിയത്. എക്‌സൈസ് ഉദ്യോഗസ്ഥരായ ജഗദീഷ് നായക്, കെ എം തമ്മണ്ണ, മഞ്ജുനാഥ്, അവരുടെ കുടുംബാംഗങ്ങള്‍, ബിസിനസ് പങ്കാളികള്‍, കൂട്ടാളികള്‍ എന്നിവരുടെ സ്ഥാപനങ്ങളിലടക്കമാണ് റെയ്ഡ് നടത്തിയത്. സംസ്ഥാന എക്‌സൈസ് വകുപ്പില്‍ അഴിമതി നടത്തിയെന്നും അതുവഴി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്വത്ത് സമ്പാദിച്ചുവെന്നും ആരോപിച്ചായിരുന്നു റെയ്ഡ്.

‘വിവിധ സ്ഥലങ്ങളില്‍ നിന്ന് ഡിജിറ്റല്‍ ഉപകരണങ്ങള്‍, കൈക്കൂലി വാങ്ങിയതിന്റെ ഡാറ്റ തുടങ്ങിയ തെളിവുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. മഞ്ജുനാഥിന്റെയും അദ്ദേഹത്തിന്റെ ഡ്രൈവറുടെയും കുടുംബാംഗങ്ങളുടെയും കൂട്ടാളികളുടെയും വീട്ടില്‍ നിന്ന് ഏകദേശം 5.5 കോടി രൂപയും ഏകദേശം 7.8 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും 3.3 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടിച്ചെടുത്തിട്ടുണ്ട്.

Recent Posts