Football

വീറോടെ മൊറോക്കോ; ഹെയ്തിയെ പരാജയപ്പെടുത്തിയത് 4-2ന്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

അറ്റ്ലാന്റ: രണ്ട് തവണ പിന്നില്‍ പോയിട്ടും ശക്തമായി തിരിച്ചടിച്ച് ഉജ്ജ്വല വിജയവുമായി മൊറോക്കോ ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടില്‍. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ഹെയ്തിയെ തകര്‍ത്താണ് കഴിഞ്ഞ ഖത്തര്‍ ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായ മൊറോക്കോ തുടര്‍ച്ചയായ രണ്ടാം തവണയും നോക്കൗട്ട് റൗണ്ടിലെത്തിയത്. ഗ്രൂപ്പ് സിയില്‍ നിന്ന് ബ്രസീലിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ടീമിന്റെ മുന്നേറ്റം. ബ്രസീലിനും മൊറോക്കോയ്‌ക്കും മൂന്ന് കളികളില്‍ നിന്ന് 7 പോയിന്റ് വീതമുണ്ടെങ്കിലും മികച്ച ഗോള്‍ ശരാശരിയിലാണ് ബ്രസീല്‍ ഒന്നാമതായത്. 70-ാം മിനിറ്റില്‍ പകരക്കാരായി ഇറങ്ങിയ സൗഫിയാന്‍ റഹിമി, ഗെസ്സിമെ യാസിനെ എന്നിവരാണ് വിജയഗോളുകള്‍ നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായെങ്കിലും മൊറോക്കോയെ അടിമുടി വിറപ്പിച്ചശേഷമാണ് ഹെയ്തി കീഴടങ്ങിയത്.

കളിയില്‍ മേധാവിത്വം മൊറോക്കോയ്‌ക്കായിരുന്നു. ഏകദേശം 70 ശതമാനവും പന്ത് കൈവശംവച്ച അവര്‍ 11 ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ ഉള്‍പ്പെടെ കളിയില്‍ തൊടുത്തത് 22 ഷോട്ടുകള്‍. അതേസമയം ഹെയ്തി ആകെ ഉതിര്‍ത്തത് രണ്ട് ഓണ്‍ ടാര്‍ഗറ്റ് ഉള്‍പ്പെടെ ഒന്‍പതെണ്ണം മാത്രം. ഹെയ്തി താരം ലെനി ജോസഫ് നല്ലൊരു മുന്നേറ്റം നടത്തി ബോക്സിലേക്ക് നല്‍കിയ ക്രോസ് തടയാന്‍ ശ്രമിക്കുന്നതിനിടെ മൊറോക്കോ ഗോള്‍കീപ്പര്‍ യാസിന്‍ ബൗനുവിന്റെ കയ്യില്‍ തട്ടി പന്ത് സ്വന്തം വലയിലേക്ക് കയറി. വാര്‍ പരിശോധനയ്‌ക്ക് ശേഷമാണ് റഫറി ഈ ഗോള്‍ അനുവദിച്ചത്. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 39-ാം മിനിറ്റില്‍ മൊറോക്കോ സമനില ഗോള്‍ നേടി. ക്യാപ്റ്റന്‍ അഷ്റഫ് ഹക്കിമി മികച്ചൊരു ഫിനിഷിങ്ങിലൂടെയാണ് സമനില ഗോള്‍ സമ്മാനിച്ചത്. നാല് മിനിറ്റിനുശേഷം ഹെയ്തി വീണ്ടും മൊറോക്കോയെ ഞെട്ടിച്ച് മുന്നിലെത്തി.

ജീന്‍-കെവിന്‍ ഡുവെര്‍നെ ഒരുക്കിയ അവസരത്തില്‍നിന്ന് വില്‍സണ്‍ ഇസിഡോറാണ് ടീമിന്റെ രണ്ടാം ഗോള്‍ നേടിയത്. ആദ്യ പകുതി തീരുംമുമ്പേ സായ്ബാരിയിലൂടെ മൊറോക്കോ ഒപ്പമെത്തി( 2-2). രണ്ടാം പകുതിയില്‍ 60-ാം മിനിറ്റില്‍ മൊറോക്കോ കോച്ച് വരുത്തിയ തന്ത്രപരമായ മാറ്റങ്ങളാണ് മത്സരത്തില്‍ നിര്‍ണായകമായത്. ബ്രാഹിം ഡയസിനെയും ഇസ്മായില്‍ സായ്ബാരിയെയും പിന്‍വലിച്ച് സൗഫിയാന്‍ റഹിമി, ഗെസ്സിമെ യാസിനെ എന്നിവരെ കോച്ച് കളത്തിലിറക്കി.

അവസാന 15 മിനിറ്റില്‍ ഇരുവരും ഓരോ ഗോളുകള്‍ വീതം നേടിയാണ് മൊറോക്കോയുടെ വിജയം ഉറപ്പിച്ചു. 78-ാം മിനിറ്റില്‍ മൊറോക്കോയ്‌ക്ക് അനുകൂലമായി ലഭിച്ച കോര്‍ണറില്‍നിന്നാണ് സൗഫിയാന്‍ റഹിമി ഗോള്‍ നേടിയത്. ബോക്സിലേക്ക് വന്ന പന്ത് സ്വീകരിച്ച സൗഫിയാന്‍ റഹിമി നല്ലൊരു ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു. കളി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ മൊറോക്കോ നാലാം ഗോളും നേടി. റഹീമി നല്‍കിയ പാസില്‍ ഗെസ്സിമെ യാസിനെ പന്ത് ഹെയ്തി വലയിലെത്തിച്ചു. ഇതോടെ മൊറോക്കോ നോക്കൗട്ട് റൗണ്ടില്‍ ഇടംപിടിച്ചു.