
ചെന്നൈ: തമിഴ്നാട്ടിലെ മേലൂരിൽ മാരത്തൺ മത്സരത്തിന് പിന്നാലെ തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍. മത്സരത്തിനു ശേഷം പെൺകുട്ടികൾ വിശ്രമിക്കുമ്പോൾ പി വിശ്വനാഥൻ കാല് തടവികൊടുത്തിരുന്നു. രാഹുൽ ഗാന്ധി, വിജയ് എന്നിവരുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് മാരത്തണ്‍ നടത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ വിശ്വനാഥനെതിരെ പോക്സോ കേസ് എടുക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഐജിക്ക് പരാതിയും നല്‍കി. കൂടാതെ മന്ത്രി മാപ്പു് പറയണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി.
അതേസമയം താൻ മനുഷ്യത്വത്തിന്റെ പേരിലാണ് കാല് തടവിയതെന്ന് പറഞ്ഞുകൊണ്ട് മന്ത്രി വിശ്വനാഥൻ രംഗത്തെത്തി. ഡിഎംകെയുടെ ഐടി വിഭാഗം തനിക്കെതിരെ കള്ളപ്രചാരണങ്ങൾ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ മാനുഷികമായ ഇടപെടലിനെ തെറ്റായ രീതിയിൽ ചിത്രീകരിക്കുകയാണ് ഡിഎംകെ. മാരത്തണിനിടെ അമിത ചൂടു കാരണം ചില കുട്ടികൾ കുഴഞ്ഞു വീണപ്പോൾ അവർക്ക് പ്രഥമ ശുശ്രൂഷ നൽകാനാണ് താൻ ശ്രമിച്ചതെന്നാണ് മന്ത്രിയുടെ വിശദീകരണം.