ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ പാർട്ടി പരാജയത്തിലും സ്വന്തം വാർഡിലെ വോട്ട് ചോർച്ചയിലും മനംനൊന്ത് ചെന്നൈ കോർപറേഷൻ മുൻ കൗൺസിലർ ജീവനൊടുക്കി. പഴവന്താങ്കൾ സ്വദേശിയും ഡിഎംകെയുടെ 164–ാം വാർഡ് സെക്രട്ടറിയുമായ യേശുദാസാണു (54) മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ദീർഘനേരം കഴിഞ്ഞിട്ടും യേശുദാസ് മുറിയിൽ നിന്ന് പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
നിലവിൽ യേശുദാസിന്റെ ഭാര്യ ദേവിയാണ് ഈ വാർഡിലെ കൗൺസിലർ. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതു മുതൽ യേശുദാസ് കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പാർട്ടി പരാജയപ്പെട്ടതിനു പുറമേ, തന്റെ മേൽനോട്ടത്തിലുള്ള വാർഡിൽ ഡിഎംകെയ്‌ക്ക് വൻതോതിൽ വോട്ടുകൾ കുറഞ്ഞത് അദ്ദേഹത്തെ കൂടുതൽ നിരാശനാഴ്‌ത്തിയതായി കുടുംബാംഗങ്ങളും സൂചിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത പഴവന്താങ്കൾ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ വിദഗ്‌ദ്ധരുടെ സഹായം തേടുക. ഹെൽപ്‌ലൈൻ നമ്പരുകൾ: 1056, 0471-2552056.
















