തിരുവനന്തപുരം: ലഹരിക്കെതിരായ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ വെറും പുകമറ മാത്രമാണെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി ബി ഗോപകുമാർ എം. എൽ. എ. ഒരു വശത്ത് ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ കലാലയങ്ങൾ കേന്ദ്രീകരിച്ച് ‘ഓപ്പറേഷൻ തൂഫാൻ’ പോലുള്ള വിപുലമായ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ നടത്തുമ്പോൾ, മറുവശത്ത് മദ്യവിപണിയെ പ്രോത്സാഹിപ്പിക്കുന്ന ധനനയമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിന് പിന്നിൽ കേരളവും കർണാടകയും തമ്മിലുള്ള ഡീലാണെന്നും ഗോപാകുമാർ കുറ്റപ്പെടുത്തി. കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കമാണ് നടക്കുന്നത്. ജനത്തെ മദ്യത്തിന് അടിമയാക്കാൻ ഇടതു, വലത് സർക്കാരുകൾ ശ്രമിച്ചെന്നും ഗോപകുമാർ വാർത്താസമ്മേളനത്തിൽ വിമർശിച്ചു.
കുറഞ്ഞ വീര്യമുള്ള മദ്യത്തിന് നികുതിയിളവ് നൽകി പ്രോത്സാഹനം നൽകുന്നതിലൂടെ, അത്തരം പാനീയങ്ങൾ അപകടകാരിയല്ല എന്ന തെറ്റായ ധാരണ യുവാക്കൾക്കിടയിൽ വർദ്ധിപ്പിക്കാൻ സർക്കാർ നിലപാടുകൾ കാരണമാകുന്നു. ഇത് ലഹരിവിരുദ്ധ കാമ്പെയ്‌നുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും ഗോപകുമാർ പറഞ്ഞു.
















