Kerala

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കോടികൾ വക മാറ്റി: സിഎജി റിപ്പോർട്ട്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കുന്ന 2024-25 വർഷത്തെ സിഎജി (കംപ്ലോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ) റിപ്പോർട്ട് സഭയിൽ വച്ചു. കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യതയെന്ന് റിപ്പോർട്ടിൽ പറയുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 262 കോടി ക്രമ വിരുദ്ധമായി മാറ്റിയെന്നും റിപ്പോർട്ട്.

ഓഫ് ബജറ്റ് കടബാധ്യത 39,230 കോടി രൂപയാണെന്നും ഇത് വലിയ ബാദ്ധ്യതയെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. തീർപ്പാക്കാത്ത ബാദ്ധ്യത മാത്രം 3,511 കോടിയാണ്. ദുരിതാശ്വാസ നിധിയിൽ നിന്ന് 262 കോടി സഞ്ചിതനിധിയിലേക്ക് ക്രമരഹിതമായി മാറ്റി എന്നും ധനമാനേജ്‌മെന്റിലും പാളിച്ചയുണ്ടെന്നും സിഎജി കണ്ടെത്തി. റവന്യു കമ്മിയും ധനക്കമ്മിയും കുറച്ച് കാണിക്കാനായിരുന്നു ഈ നടപടിയെന്നാണ് റിപ്പോർട്ടിൽ വിശദമാക്കുന്നത്.

മുൻസർക്കാരിന്റെ ധനമാനേജ്‌മെന്റിലും പാളിച്ചയുണ്ടായെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്. 2024 – 25 വർഷത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടാണ് സഭയിൽ അവതരിപ്പിച്ചത്. ആഭ്യന്തര ഉൽപ്പാദനം 9.30 ശതമാനത്തിൽ നിന്ന് 9.97 ആയി. റവന്യു വരവിൽ 0.30 ശതമാനത്തിന്റെ മാത്രം വളർച്ചയാണ് ഉണ്ടായത്. കേന്ദ്ര സഹായത്തിൽ 42 ശതമാനത്തിന്റെ കുറവുണ്ടായി. ചെലവിൽ 8.97 ശതമാനം കൂടുതലുണ്ടായി.

റവന്യൂ ചെലവിന്റെ 64.40 ശതമാനവും വരവിന്റെ 80 ശതമാനവും ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. 2024-25 ലെ 2684.44 കോടി അധിക ചെലവ് പൊതു കടം തിരിച്ചടവിനായാണ് ഉപയോഗിച്ചതെന്നും ഇത് ഹ്രസ്വകാല വായ്‌പാ തിരിച്ചടവിനുള്ള തിരിമറിയാണെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

Recent Posts