ആലപ്പുഴ: ഹരിപ്പാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആരംഭിക്കുമെന്നുള്ള ബജറ്റ് പ്രഖ്യാപനത്തെ വിമര്‍ശിച്ച് അമ്പലപ്പുഴ എംഎല്‍എ ജി. സുധാകരന്‍ രംഗത്ത്. ഒരേ ജില്ലയില്‍ രണ്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ ആവശ്യമില്ലെന്നും നിലവിലുള്ള വണ്ടാനം മെഡി. കോളജിന്റെ വികസനത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവായിരുന്ന ജി. സുധാകരന്‍ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ചാണ് ഇക്കുറി നിയമസഭയിലെത്തിയത്.
യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെ തന്നെ വിമര്‍ശിച്ച് സുധാകരന്‍ രംഗത്തെത്തിയത് യുഡിഎഫ് കേന്ദ്രങ്ങളിലും അമര്‍ഷത്തിനിടയാക്കി. വണ്ടാനം മെഡിക്കല്‍ കോളജ് അതീവ ശോചനീയാവസ്ഥയിലാണ്. സ്ഥാപനത്തിന്റെ വികസനത്തിനായി സമര്‍പ്പിച്ച 14 പദ്ധതികള്‍ക്ക് ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ലെന്നും സുധാകരന്‍ ആരോപിച്ചു. വണ്ടാനം മെഡി. കോളജില്‍ നിന്ന് വെറും 15 കിലോമീറ്റര്‍ അകലെയുള്ള ഹരിപ്പാട്ട് പുതിയ മെഡി. കോളജ് സ്ഥാപിക്കുന്നത് അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക എംഎല്‍എയുടെ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ചാണ് ഹരിപ്പാട് മെഡിക്കല്‍ കോളജ് പദ്ധതി ബജറ്റില്‍ ഉള്‍പ്പെടുത്തിയതെന്നും സുധാകരന്‍ വിമര്‍ശിച്ചു. അതേസമയം, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ ഇടപെടലിനെ തുടര്‍ന്ന് ഹരിപ്പാട്ട് സ്വകാര്യ പങ്കാളിത്തത്തോടെ മെഡിക്കല്‍ കോളജ് സ്ഥാപിക്കാനുള്ള പദ്ധതി മുന്നോട്ടുവന്നിരുന്നു. എന്നാല്‍ പിന്നീട് അധികാരത്തിലെത്തിയ എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്മാറുകയും ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.
അന്ന് എല്‍ഡിഎഫ് മന്ത്രിസഭയിലെ അംഗമായിരുന്ന ജി. സുധാകരന്‍ പദ്ധതിക്കെതിരായ നിലപാടുകള്‍ക്കും അന്വേഷണ നടപടികള്‍ക്കും നേതൃത്വം നല്‍കിയിരുന്നു. കരിമണല്‍ ഖനനം സ്വകാര്യ മേഖലയ്‌ക്ക് അനുവദിക്കാനുള്ള ബജറ്റ് നിര്‍ദേശത്തോടും സുധാകരന്‍ വിയോജിപ്പ് രേഖപ്പെടുത്തി.
മുന്‍പ് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കരിമണല്‍ നല്‍കുന്നതിനെ എതിര്‍ത്തിരുന്നില്ലെങ്കിലും പുതിയ നീക്കം സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന ആശങ്കയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
















