പ്രതീക്ഷിച്ചതു പോലെ വാഗ്ദാനങ്ങളുടെയും പ്രഖ്യാപനങ്ങളുടെയും പെരുമഴയാണ് പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. കടംകേറി മുടിഞ്ഞിരിക്കുന്ന ഒരു സംസ്ഥാനത്ത് സുന്ദര മോഹന വാഗ്ദാനങ്ങള്‍ നല്‍കിയാല്‍ അത് എങ്ങനെ പ്രാവര്‍ത്തികമാക്കുമെന്ന് ഭൂതക്കണ്ണാടി വച്ച് നോക്കിയാല്‍ പോലും ബജറ്റില്‍ കാണാന്‍ കഴിയുന്നില്ല. റവന്യു വരവിനെക്കാള്‍ വലിയതോതില്‍ ചെലവ് കണക്കാക്കുന്ന ബജറ്റാണ് ധനകാര്യ വകുപ്പു കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി.സതീശന്‍ അവതരിപ്പിച്ചിട്ടുള്ളത്. വലിയ ഭൂരിപക്ഷം നല്‍കി അധികാരത്തിലേറ്റിയിരിക്കുന്ന സര്‍ക്കാരില്‍ നിന്ന് ഇത്തരം ചില വിസ്മയങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ജനങ്ങള്‍ നിരാശരാകുമെന്ന് അറിയാവുന്നതുകൊണ്ട് യാതൊരു പിശുക്കും മുഖ്യമന്ത്രി കാണിച്ചിട്ടില്ല.
കടക്കെണിക്കു മേല്‍ പടുത്തുയര്‍ത്തിയിട്ടുള്ള വാഗ്ദാനങ്ങളുടെ മണിമാളികയാണ് ഈ ബജറ്റെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല.
പത്തു വര്‍ഷത്തെ ഇടതുമുന്നണി ഭരണം സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചിരിക്കുകയാണ്. 6000 കോടി രൂപ ഖജനാവില്‍ ബാക്കിവച്ചുകൊണ്ടാണ് തങ്ങള്‍ ഭരണം കൈമാറിയിരിക്കുന്നതെന്ന നട്ടാല്‍ കിളിര്‍ക്കാത്ത നുണ പറഞ്ഞു കൊണ്ടാണ് പി
ണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ തകര്‍ന്നടിഞ്ഞ സമ്പദ് വ്യവസ്ഥയുടെ ചിത്രം യുഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ധവള പത്രത്തില്‍ നിന്ന് വ്യക്തമാണ്. പക്ഷേ ഇതിന്റെ അടിസ്ഥാനത്തില്‍ യാഥാര്‍ഥ്യബോധമുള്ള ബജറ്റല്ല മുഖ്യമന്ത്രി സതീശന്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാവും. സംസ്ഥാനത്തിന്റെ റവന്യു വരുമാനം വര്‍ദ്ധിപ്പിക്കാനും, നിക്ഷേപം ആകര്‍ഷിക്കാനുമുള്ള പദ്ധതികളൊന്നും ബജറ്റില്‍ കാണുന്നില്ല. കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ സ്ഥാനം പിടിച്ചിട്ടുമില്ല. സംസ്ഥാനത്തിന്റെ അധികാര പരിധിയില്‍ നിന്നുകൊണ്ട് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളും ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നു. ജനങ്ങളെ വിസ്മയിപ്പിക്കാന്‍ ഇങ്ങനെ ചിലതൊക്കെ വേണ്ടിവരും എന്നതാവും മുഖ്യമന്ത്രിയുടെ ചിന്ത.
സംസ്ഥാനത്തിന്റെ കടം അഞ്ച് ലക്ഷം കോടിയിലധികമാണ്. വരുമാനം വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ആഡംബര പദ്ധതികള്‍ ഉള്‍പ്പെടെ പലതും ഉപേക്ഷിച്ചാല്‍ മാത്രമേ ഈ അവസ്ഥയില്‍ നിന്ന് കരകയറാന്‍ കഴിയുകയുള്ളൂ. ഇക്കാര്യത്തില്‍ ഗൗരവമുള്ള ചിന്തയൊന്നും ഉണ്ടായതായി ബജറ്റില്‍ പ്രതിഫലിക്കുന്നില്ല. ജനങ്ങള്‍ക്ക് വെറും പ്രതീക്ഷകള്‍ നല്‍കി ഭരണം മുന്നോട്ടു കൊണ്ടു പോകുക എന്ന തന്ത്രമാണ് പ്രയോഗിക്കുന്നത്. ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് എന്ന വാഗ്ദാനം ഇതിന് തെളിവാണ്. പദ്ധതിക്കായി ബജറ്റില്‍ നീക്കിവച്ചിട്ടുള്ളത് 10 കോടി രൂപ മാത്രമാണെന്നിരിക്കെ ഇത് നടപ്പിലാവില്ലെന്ന് ഉറപ്പാണ്.
ഇങ്ങനെ നോക്കുമ്പോള്‍ പിണറായി സര്‍ക്കാര്‍ അവതരിപ്പിച്ച അവസാന ബജറ്റിന്റെ തുടര്‍ച്ചയാണ് സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റെന്ന് വിലയിരുത്താം. അതേസമയം മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കാനുള്ള വര്‍ഗീയ അജണ്ടയും ബജറ്റില്‍ ഇടം പിടിച്ചിരിക്കുന്നു. തല്‍പ്പരകക്ഷികള്‍ ഇതിനെ അനുകൂലിച്ച് പൊടുന്നനെ രംഗത്ത് വരികയും ചെയ്തിരിക്കുന്നു.
കോണ്‍ഗ്രസിനും യുഡിഎഫിനും സംസ്ഥാന സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തി വികസനം കൊണ്ടുവരുന്നതില്‍ താല്പര്യമില്ല. ജനങ്ങളെ കബളിപ്പിച്ച് വോട്ട് നേടി അധികാരത്തില്‍ വരുന്നതില്‍ മാത്രമായിരുന്നു അവര്‍ക്ക് താല്പര്യം. അത് കഴിഞ്ഞിരിക്കുന്നു. തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഇന്ദിര ഗാരണ്ടിയില്‍ നിന്ന് പിന്നോട്ടു പോയത് ഇതുകൊണ്ടാണ്. സ്ത്രീകളുടെ സൗജന്യ യാത്ര പരിമിതപ്പെടുത്തിയിരിക്കുന്നു. ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കി വര്‍ദ്ധിപ്പിക്കുമെന്നും, യുവാക്കള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ലോണ്‍ അനുവദിക്കുമെന്നുമുള്ള വാഗ്ദാനങ്ങളെക്കുറിച്ച് ബജറ്റ് നിശബ്ദത പാലിക്കുകയാണ്.
എല്ലാം ശരിയാക്കുമെന്ന വാഗ്ദാനവുമായി അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്നും ശരിയാക്കാതെ ഇറങ്ങിപ്പോവുകയാണ് ചെയ്തത്. ഭരിക്കുക എന്നതിനപ്പുറം മാറ്റം കൊണ്ടുവരാനുള്ള ഇച്ഛാശക്തിയും കാഴ്ചപ്പാടും കോണ്‍ഗ്രസിന് ഒരുകാലത്തും ഉണ്ടായിട്ടില്ല. സതീശന്‍ സര്‍ക്കാരും ഇക്കാര്യത്തില്‍ വ്യത്യസ്തമല്ലെന്ന് തെളിയിക്കുന്നതാണ് കന്നിബജറ്റ്. രാജ്യത്ത് വികസനത്തിന്റെ പുതിയ യുഗം ഉദ്ഘാടനം ചെയ്ത നരേന്ദ്ര മോദി സര്‍ക്കാരുമായി സഹകരിച്ചു കൊണ്ടു മാത്രമേ കേരളത്തിന് ഇപ്പോഴത്തെ അവസ്ഥയില്‍ നിന്ന് കരകയറാന്‍ സാധിക്കുകയുള്ളൂ. പക്ഷേ മതമൗലികവാദികള്‍ ബന്ദിയാക്കിയിരിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ ഈ ദിശയിലല്ല സഞ്ചരിക്കുന്നതെന്ന് ഇതിനകം തെളിയിച്ചിട്ടുണ്ട്. പി എം ശ്രീ പദ്ധതിയില്‍ ഒപ്പിടുന്നതിനെതിരെ സര്‍ക്കാരിനെ പിന്തുണയ്‌ക്കുന്നവര്‍ തന്നെ രംഗത്തു വന്നിട്ടുള്ളത് ഇതിനു തെളിവാണ്. ഈ സാഹചര്യത്തില്‍ പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റിലുള്ളത് മലര്‍പ്പൊടിക്കാരന്റെ മധുരസ്വപ്‌നങ്ങള്‍ മാത്രമായി അവശേഷിക്കും.
















