തിരുവനന്തപുരം: പ്രഖ്യാപനങ്ങള്‍ പലതുണ്ടെങ്കിലും ജനക്ഷേമ മേഖലകള്‍ക്ക് കടുത്ത അവഗണന. ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം, ഗതാഗതം തുടങ്ങി ജനങ്ങളെ നേരിട്ട് ബാധിക്കുന്ന മേഖലകളിലേക്കുള്ള വിഹിതം കുറവ്. പാര്‍പ്പിടമേഖലയെ പൂര്‍ണമായി അവഗണിച്ചു. ആരോഗ്യമേഖലയിലെ ‘സിസ്റ്റം’ ശരിയാക്കാന്‍ പദ്ധതികളില്ല. കെഎസ്ആര്‍ടിസി പുനരുദ്ധാരണത്തിനും കുടിവെള്ള ശുദ്ധി ഉറപ്പുവരുത്താനും മാര്‍ഗങ്ങളില്ല. കഴിഞ്ഞ ബജറ്റിലെ മൊത്തം പദ്ധതി അടങ്കല്‍ തുക വെട്ടിക്കുറയ്‌ക്കുകയും ചെയ്തു.
രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ചപ്പോള്‍ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് 35,750 കോടി എന്നാണ് അനുമാനിച്ചത്. എന്നാല്‍ 20,500 കോടി കൂടുതലാണെന്നും അത് കുറവുവരുത്തുന്നതായും ബജറ്റില്‍ പ്രഖ്യാപിച്ചു, ഇതോടെ മൊത്തം പദ്ധതി അടങ്കല്‍ തുക 30,370 കോടിയായി വെട്ടിക്കുറച്ചു. വിലക്കയറ്റം പിടിച്ചുനിര്‍ത്താനും പ്രത്യേക നിര്‍ദേശങ്ങളില്ല.
ഭവന നിര്‍മാണത്തിന് പൂര്‍ണ അവഗണന
ബജറ്റില്‍ ഭവന നിര്‍മാണ മേഖലയെ പൂര്‍ണമായി അവഗണിച്ചു. ഒട്ടേറെ കുടുംബങ്ങള്‍ ഭവനരഹതിരായി ഉള്ളപ്പോള്‍ 58.15 കോടി മാത്രമാണ് അനുവദിച്ചത്. ഇതോടെ ലൈഫ് പദ്ധതിയില്‍ തലചായ്‌ക്കാനൊരിടത്തിനായി കാത്തുകിടക്കുന്നവര്‍ ത്രിശങ്കുവിലായി. കേന്ദ്രത്തിന്റെ പ്രധാനമന്ത്രി ആവാസ് യോജനയെ പിണറായി സര്‍ക്കാര്‍ ലൈഫ് മിഷനാക്കി മാറ്റി. എന്നാല്‍ പുതിയ സര്‍ക്കാര്‍ ലൈഫ് മിഷന് പ്രത്യേക തുക അനുവദിച്ചിട്ടുമില്ല. പട്ടികജാതി, വര്‍ഗ വിഭാഗത്തിന് പുതിയ ഭവന നിര്‍മാണ പദ്ധതി പ്രഖ്യാപിച്ചെങ്കിലും തുക വകയിരുത്തിയിട്ടില്ല.
ആരോഗ്യത്തില്‍ നവീകരണമില്ല
വൈദ്യശുശ്രൂഷയ്‌ക്കും പൊതുജനാരോഗ്യത്തിനും 2076.02 കോടി വകയിരുത്തിയിട്ടുണ്ടെങ്കിലും ആരോഗ്യമേഖലയിലെ ശോചനീയാവസ്ഥയ്‌ക്ക് പരിഹാരമില്ല. കാസര്‍കോട്, ഇടുക്കി, വയനാട്, മഞ്ചേരി മെഡി. കോളജുകളുടെ അവസ്ഥക്ക് മാറ്റം വരുത്താന്‍ തുക മാറ്റിവച്ചിട്ടില്ല. ആശുപത്രികളിലെ സ്റ്റാഫ് പാറ്റേണ്‍ മാറ്റുക, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, ശസ്ത്രക്രിയാ ഉപകരണങ്ങളും മരുന്നുകളും സമയബന്ധിതമായി എത്തിക്കുക തുടങ്ങിയ ആവശ്യങ്ങളെ പൂര്‍ണമായും അവഗണിച്ചു. തിരുവനന്തപുരം രണ്ടാം മെഡിക്കല്‍ കോളജ്, ഹരിപ്പാട് മെഡി. കോളജ് ആരംഭിക്കല്‍, മറ്റ് മെഡിക്കല്‍ കോളജുകളുടെ വികസനം… ആകെ 100 കോടി മാത്രമാണ് വകയിരുത്തിയത്. ഗ്രാമീണ മേഖലയിലെ ലാബ് സൗകര്യങ്ങളുടെ കുറവ് പരിഹരിക്കാന്‍ മൊബൈല്‍ ടെസ്റ്റിങ് ലാബുകള്‍ക്കായി നീക്കിവെച്ചത് 20 കോടിമാത്രം.
യുഡിഎഫ് കൊട്ടിഘോഷിച്ച ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് നീക്കിവെച്ചതാകട്ടെ വെറും 10 കോടിയും. കാരുണ്യപദ്ധതിയുടെ കുടിശ്ശിക ഘട്ടംഘട്ടമായി കൊടുക്കുമെന്നുള്ള പ്രഖ്യാപനമല്ലാതെ തുക വകയിരുത്തിയിട്ടില്ല.
വിദ്യാഭ്യാസ മേഖലയെയും തഴഞ്ഞു
പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മേഖലയെ ബജറ്റില്‍ അവഗണിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ കിഫ്ബി പദ്ധതിയിലൂടെ നിര്‍മാണ അനുമതി നല്‍കിയ കെട്ടിടങ്ങള്‍, നിര്‍മാണം നടക്കുന്ന സ്‌കൂള്‍ ലാബുകള്‍, ഉള്‍പ്പെടെയുള്ളവയ്‌ക്ക് ഫണ്ട് നീക്കിവച്ചിട്ടില്ല.
പതിവ് വിഹിതമായി പൊതുവിദ്യാഭ്യാസ മേഖലയ്‌ക്ക് 1477.57 കോടിയും സാങ്കേതിക വിദ്യാഭ്യാസത്തിന് 232.11 കോടിയും മാത്രമാണ് നീക്കിവച്ചത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് കാമ്പസുകളിലെ റാഗിങ്ങും അക്രമങ്ങളും കാരണം വിദ്യാര്‍ത്ഥികള്‍ സംസ്ഥാനം വിടുന്ന അവസ്ഥയുണ്ടെന്ന് ബജറ്റില്‍ തന്നെ സമ്മതിക്കുന്നുണ്ട്. ഇതിനായി ‘സിദ്ധാര്‍ത്ഥന്‍ ആന്റി റാഗിങ് ആക്ട്’, ‘സിദ്ധാര്‍ത്ഥന്‍ ഡിസ്‌ട്രെസ് ആപ്പ്’ എന്നിവ പ്രഖ്യാപിച്ചെങ്കിലും കാമ്പസുകളിലെ അമിത രാഷ്‌ട്രീയ ഇടപെടലുകള്‍ തടയാന്‍ നയപരമായ തീരുമാനങ്ങളില്ല.
ഗതാഗതം കട്ടപ്പുറത്ത് തന്നെ
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികള്‍ ഇപ്പോഴും ഡിപിആറിലും സാധ്യതാ പഠന ഘട്ടങ്ങളിലും ഒതുങ്ങി. ഈ രണ്ട് മെട്രോ പദ്ധതികളുടെയും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചത് 20 കോടി മാത്രം.
കഴിഞ്ഞ സര്‍ക്കാര്‍ തിരുവനന്തപുരത്ത് മെട്രോയ്‌ക്ക് അനുമതി നല്‍കിയതാണ്. കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്രയ്‌ക്കായി 600 കോടി മാറ്റിവെച്ചു. എന്നാല്‍ കോര്‍പറേഷന്റെ നഷ്ടവും ദുരിതവും അവസാനിപ്പിക്കാന്‍ നിര്‍ദേശങ്ങള്‍ പോലും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ വിഹിതം ലഭിക്കുന്ന തുറമുഖങ്ങള്‍, റോഡുകള്‍, റെയില്‍വേ എന്നിവയുള്‍പ്പെടുന്ന ഗതാഗത മേഖലയ്‌ക്ക് എല്ലാം കൂടി ആകെ 1578.83 കോടി മാത്രം.
ശുദ്ധമായ കുടിവെള്ളം കിട്ടാക്കനി
മലിനമായ കുടിവെള്ളത്തില്‍ നിന്നാണ് പകര്‍ച്ചവ്യാധികള്‍ പടരുന്നതെന്ന് ബജറ്റില്‍ പറയുന്നു. എന്നാല്‍ കുടിവെള്ളത്തിന്റെ ശുദ്ധി ഉറപ്പാക്കാന്‍ നിര്‍ദേശമില്ല. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ പുതിയ ലാബുകള്‍ സ്ഥാപിക്കുന്നതിന് പകരം നിലവിലുള്ള കോളജ് ലാബുകളെ ഉപയോഗപ്പെടുത്തുമെന്നാണ് പ്രഖ്യാപനം. എന്നാല്‍ എത്ര കോളജുകളില്‍ ഇതിനുള്ള സൗകര്യം ഉണ്ടെന്ന് വ്യക്തമല്ല. പകര്‍ച്ചവ്യാധികള്‍ പടരുമ്പോഴും പരിശോധനാ ലാബുകള്‍ക്കായി കോളജുകളിലെ ലാബുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ജലവിതരണത്തിനും മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുമായി895.59 കോടി വകയിരുത്തിയിട്ടുണ്ടെങ്കിലും പുത്തന്‍ പദ്ധതി നിര്‍ദ്ദേശങ്ങള്‍ ഇല്ല. ജല്‍ജീവന്‍ മിഷനുള്ള സംസ്ഥാന വിഹിതം സംബന്ധിച്ചും ബജറ്റില്‍ മൗനമാണ്.
പ്രശ്‌ന പരിഹാരമില്ലാതെ ഊര്‍ജ മേഖല
വികസനത്തിനായി കെഎസ്ഇബിക്ക് വിവിധ ധനസ്രോതസുകളിലൂടെ 1218.71 കോടിയും പാരമ്പര്യേതര ഊര്‍ജത്തിനായി 66.04 കോടിയും ഉള്‍പ്പെടെ 1284.75 കോടി വകയിരുത്തിയെങ്കിലും പീക്ക് ഡിമാന്‍ഡ് സമയത്തെ വൈദ്യുതി പ്രതിസന്ധി നേരിടാന്‍ ആകെ പ്രഖ്യാപിച്ചത് വന്‍കിട ബാറ്ററി സ്‌റ്റോറേജ് സിസ്റ്റം മാത്രമാണ്.
ഇതിന് പ്രത്യേക ഫണ്ട് വകയിരുത്തിയിട്ടില്ല. വൈദ്യുതി നിരക്ക് വര്‍ദ്ധനയും വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് പ്രത്യേക പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്ത പുനുരുപയോഗ ശേഷിയുള്ള ഊര്‍ജം, ഗ്രീന്‍ ഹൈഡ്രജന്‍, ഇതര ഊര്‍ജ സ്രോതസുകള്‍ എന്നിവയ്‌ക്കായി 100 കോടി വകയിരുത്തി.
















