Samskriti

ഇന്ന് വായനാദിനം: അറിവകം തുറക്കുന്ന വായന വാതില്‍

Published by
പ്രീതി നായര്‍

ഈ ഡിജിറ്റല്‍ കാലഘട്ടത്തില്‍ മൊബൈല്‍ ഫോണും സാമൂഹ്യ മാധ്യമങ്ങളും സമയം കൂടുതല്‍ കവര്‍ന്നെടുക്കുന്നുണ്ട്. തന്മൂലം പുസ്തക വായനയ്‌ക്ക് പ്രാധാന്യം കുറയുന്നു. എന്നാല്‍ സാങ്കേതിക വിദ്യ വായനയ്‌ക്ക് പുതിയ സാധ്യതകളും തുറന്നിടുന്നുണ്ട്. ഇ- ബുക്കുകള്‍, ഓണ്‍ലൈന്‍ ലൈബ്രറികള്‍, ഡിജിറ്റല്‍ മാസികകള്‍ തുടങ്ങിയവ വായന സാധ്യത കൂടുതല്‍ വിപുലപ്പെടുത്തുന്നു. ഏതു രീതിയിലായും വായന നമ്മുടെ ആത്മവിശ്വാസവും ആശയവിനിമയശേഷിയും ഉയര്‍ത്തുന്നു. അച്ചടി ആയാലും ഡിജിറ്റല്‍ ആയാലും അറിവു പകരുന്ന സൗഗ്രന്ഥികങ്ങള്‍ എന്നും മികച്ച സുഹൃത്തും വഴികാട്ടിയും ആയിരിക്കും.

മനുഷ്യന്റെ അറിവും ചിന്താശേഷിയും വളര്‍ത്തുന്നതില്‍ വായനയ്‌ക്കുള്ള സ്ഥാനം അതുല്യമാണ്. സമൂഹത്തിന്റെ സാംസ്‌കാരികവും ബൗദ്ധികവുമായ പുരോഗതിയുടെ അടിത്തറയാണ് വായന. പുസ്തകങ്ങള്‍ മനുഷ്യനെ പുതിയ ഭാവുകങ്ങളിലേക്ക് നയിക്കുകയും ജീവിതാനുഭവങ്ങള്‍ പകര്‍ന്നേകുകയും ചെയ്യുന്നു. വായനയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുന്നതിനും വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരളത്തില്‍ എല്ലാ വര്‍ഷവും ജൂണ്‍ 19 വായനാദിനമായി ആചരിക്കുന്നു. നല്ല പുസ്തകങ്ങള്‍ നല്‍കുന്ന വായനാനുഭൂതിക്ക് ഒരുകാലത്തും പ്രാധാന്യം ഒട്ടും കുറയുന്നില്ല.

ദിന ചരിത്രം
കേരളത്തിലെ ഗ്രന്ഥശാലാ പ്രവര്‍ത്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ പുതുവയില്‍ നാരായണപ്പണിക്കര്‍ എന്ന പി.എന്‍. പണിക്കരുടെ ചരമദിനമാണ് ജൂണ്‍ 19. അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥമാണ് ഈ ദിനം കേരളത്തില്‍ വായന ദിനമായി ആചരിക്കുന്നത്. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവായി അറിയപ്പെടുന്ന പി.എന്‍. പണിക്കര്‍, കൂട്ടുകാര്‍ക്കൊപ്പം വീടുകള്‍ കയറിയിറങ്ങി ശേഖരിച്ച പുസ്തകങ്ങള്‍ കൊണ്ടണ്ട് ജന്മനാടായ നീലമ്പേരൂരില്‍ ‘സനാതനധര്‍മ്മം’ വായനശാല ആരംഭിച്ച ആളാണ്. 1945 സെപ്റ്റംബറില്‍ തിരുവിതാംകൂര്‍ ഗ്രന്ഥശാല സമ്മേളനം സംഘടിപ്പിച്ചതും അദ്ദേഹമാണ്. 1996-ല്‍ ആണ് കേരള സര്‍ക്കാര്‍ ജൂണ്‍ 19 വായനാദിനമായി പ്രഖ്യാപിച്ചത്. ജൂണ്‍ 19 മുതല്‍ 25 വരെ വായന വാരവും ആചരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി 2017-ല്‍ ജൂണ്‍ 19 ദേശീയ വായനാദിനമായി പ്രഖ്യാപിച്ചു. തുടര്‍ന്നുള്ള ഒരു മാസക്കാലം ദേശീയ ായനാമാസമായും ആചരിക്കുന്നു.

വായനയും വളര്‍ച്ചയും
വായന മനുഷ്യന്റെ വ്യക്തിത്വവികാത്തിന് അനിവാര്യമാണ്. വായനയിലൂടെ അറിവ് വര്‍ധിക്കുക മാത്രമല്ല ഭാഷാപരമായ കഴിവുകളും മെച്ചപ്പെടും. വായന നമ്മുടെ ചിന്താശേഷി വളര്‍ത്തുന്നതിനൊപ്പം ഭാവനാവികാസത്തിനും ആശയവിനിമയശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്നു. പുസ്തകങ്ങള്‍ നമ്മുടെ മികച്ച സുഹൃത്തുക്കളാണ്. അവ ഒരിക്കലും നമ്മെ തെറ്റായ വഴിയിലേക്ക് നയിക്കില്ലെന്നു മാത്രമല്ല, ജീവിത പ്രതിസന്ധികളില്‍ വഴികാട്ടികളുമാകുന്നു.

ഡിജിറ്റല്‍ വായന
ഈ ഡിജിറ്റല്‍ കാലഘട്ടത്തില്‍ മൊബൈല്‍ ഫോണും സാമൂഹ്യ മാധ്യമങ്ങളും സമയം കൂടുതല്‍ കവര്‍ന്നെടുക്കുന്നുണ്ട്. തന്മൂലം പുസ്തക വായനയ്‌ക്ക് പ്രാധാന്യം കുറയുന്നു. എന്നാല്‍ സാങ്കേതിക വിദ്യ വായനയ്‌ക്ക് പുതിയ സാധ്യതകളും തുറന്നിടുന്നുണ്ട്. ഇ- ബുക്കുകള്‍, ഓണ്‍ലൈന്‍ ലൈബ്രറികള്‍, ഡിജിറ്റല്‍ മാസികകള്‍ തുടങ്ങിയവ വായനാ സാധ്യത കൂടുതല്‍ വിപുലപ്പെടുത്തുന്നു്. ഏതു രീതിയിലായും വായന നമ്മുടെ ആത്മവിശ്വാസവും ആശയവിനിമയശേഷിയും വര്‍ധിപ്പിക്കുന്നു.

അച്ചടി ആയാലും ഡിജിറ്റലായാലും അറിവു പകരുന്ന ഗ്രന്ഥങ്ങള്‍ എന്നും മികച്ച സുഹൃത്തും വഴികാട്ടിയും ആയിരിക്കും. സൗഗ്രന്ഥികങ്ങള്‍ ഒരിക്കലും നമ്മെ തെറ്റായ വഴിയിലേക്ക് നയിക്കില്ല. ജീവിതത്തില്‍ ഇരുള്‍ നിറയുന്ന നൈരാശ്യവേളയില്‍ നല്ല പുസ്തകങ്ങള്‍ മാര്‍ഗദീപമാകും.

അതിനാല്‍ സാങ്കേതികവിദ്യയുടെ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് വായനാശീലം വളര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഒരു രാഷ്‌ട്രത്തിന്റെ പുരോഗതി വലിയൊരളവോളം പൗരന്മാരുടെ അറിവിനെയും വിദ്യാഭ്യാസത്തെയും ആശ്രയിച്ചിരിക്കുന്നു. മറിച്ച്, മികച്ച വായനയുള്ള നാട് മികച്ച പൗരന്‍മാരെയും സൃഷ്ടിക്കും. അതിനാല്‍ ബാല്യം മുതല്‍ക്കേ മക്കളില്‍ വായനാശീലം വളര്‍ത്തേണ്ടത് മാതാപിതാക്കളുടേയും വിദ്യാര്‍ത്ഥികളില്‍ വായനാ ശീലം വളര്‍ത്തേണ്ടത് അധ്യാപകരുടേയും കടമയാണ് .

വായന വിനോദത്തിനും വിജ്ഞാനത്തിനും ഉണ്ട്. വായന എന്ന വിനോദം മാനസികോല്ലാസം നല്‍കുമ്പോള്‍ വിജ്ഞാനാര്‍ത്ഥമുള്ള ഗൗരവ വായന സമൂഹ പുരോഗതിയിലേക്കു നമ്മെ നയിക്കും. ഓരോ വായനാദിനവും നമ്മെ വീണ്ടും വീണ്ടും പുസ്തകങ്ങളുടെ ലോകത്തേക്ക് വീണ്ടെടുക്കെട്ടെ. വായിക്കുക, വളരുക എന്ന സന്ദേശം ഓരോരുത്തരും ജീവിതത്തിന്റെ ഭാഗമാക്കണം.

കുഞ്ഞുണ്ണി മാഷ് പറഞ്ഞതുപോലെ
”വായിച്ചാലും വളരും
വായിച്ചില്ലെങ്കിലും വളരും.
വായിച്ചു വളര്‍ന്നാല്‍
വിളയും.
വായിക്കാതെ വളര്‍ന്നാല്‍
വളയും” എന്ന വരികള്‍ എന്നും ഏവര്‍ക്കും പ്രചോദനമാകട്ടെ.
സംസ്‌കൃതി വായനക്കാര്‍ക്കെല്ലാം വായനാദിനാശംസകള്‍.