
ഹൂസ്റ്റണ്‍: ചരിത്രത്തിലേക്ക് നോക്കിയാല്‍ കുറേ ഇതിഹാസ താരങ്ങളുണ്ട്. സ്ട്രൈക്കര്‍മാര്‍- പെലെ മുതല്‍ കിലിയന്‍ എംബാപ്പെ വരെ നീളുന്നവര്‍. ഇവര്‍ക്കിടയില്‍പെടുന്നയാളാണ് ലോക ഫുട്ബോളിലെ സൂപ്പര്‍ ഹീറോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. ഇവരെ പൂട്ടാന്‍ കഴിഞ്ഞാല്‍ എതിരാളികള്‍ കളി പകുതിമുക്കാലും ജയിച്ചു. ഇത്തരം കളികളില്‍ സൂപ്പര്‍ സ്ട്രൈക്കര്‍മാര്‍ പ്രതിരോധക്കാരാല്‍ കുരുങ്ങിക്കിടക്കുന്നത് മൂന്ന് പ്രതിരോധ താരങ്ങളെങ്കിലും വളഞ്ഞുകൊണ്ടായിരിക്കും. എതിര്‍ പാളയത്തില്‍ ഈ സമയം രൂപപ്പെടുന്ന പ്രതിരോധ വിള്ളലിനെ മുതലെടുത്ത് ബദല്‍ അറ്റാക്ക് ഒരുക്കുന്ന സാധ്യത എല്ലാവരും പയറ്റി തഴക്കം വന്നതാണ്. അതു തന്നെയാണ് പോര്‍ച്ചുഗല്‍ കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസ് കോംഗോയ്‌ക്കെതിരെ പയറ്റിയത്. ഇടത് വിങ്ങില്‍ റോണയ്‌ക്കും കോംഗോ പ്രതിരോധക്കാര്‍ക്കും സ്പേസ് നല്‍കി വലത് ഭാഗവും മധ്യഭാഗവും കൈയ്യടക്കിക്കൊണ്ട് ബെര്‍ണാര്‍ഡോ സില്‍വയ്‌ക്കും ബ്രൂണോ ഫെര്‍ണാണ്ടസിനുമൊപ്പം ചേര്‍ന്ന് ജോവോ നെവസും ചേര്‍ന്ന ത്രിമുഖം ആക്രമണ പദ്ധതി കൃത്യമായി നടപ്പാക്കിയതാണ്. അങ്ങനെയാണ് ഒരു ഗോള്‍ നേടിയതും. 55-ാം മിനിറ്റില്‍ ടൂര്‍ണമെന്റിലെ ആദ്യ ബൈസിക്കിള്‍ കിക്ക് ഗോളും ഈ നീക്കത്തിലൂടെയാണ് സൃഷ്ടിക്കപ്പെട്ടത്. ചെറിയ വ്യത്യാസത്തില്‍ ഓഫ്സൈഡായിപ്പോയത് ദൗര്‍ഭാഗ്യകരമാകുകയായിരുന്നു.
ആറാം മിനിറ്റില്‍ നെവെസിന്റെ ഹെഡ്ഡറിലൂടെ മുന്നിലെത്തിയ പോര്‍ച്ചുഗലിന് ആദ്യ പകുതി പിരിയും മുമ്പേ കോംഗോയ്‌ക്ക് മുന്നില്‍ ലീഡ് വഴങ്ങേണ്ടി വന്നു. സ്റ്റോപ്പേജ് സമയത്തിന്റെ അഞ്ചാം മിനിറ്റില്‍ കോംഗോ സ്ട്രൈക്കര്‍ യുവാനെ വിസ്സ സ്‌കോര്‍ ചെയ്തു. ഇത്രയും മെച്ചപ്പെട്ട പ്രകടനം കോംഗോ പോലൊരു ടീമില്‍ നിന്നുണ്ടാവുമെന്നും ആരും പ്രതീക്ഷിച്ചില്ല. അമിത പ്രതിരോധത്തില്‍ ഫോക്കസ് ചെയ്യുമെന്ന മുന്‍വിധിയെ ഭേദിച്ചുകൊണ്ടുള്ള പ്രകടനമാണ് അവര്‍ കാഴ്‌ച്ചവച്ചത്. സില്‍വയ്‌ക്കും ബ്രൂണോയ്‌ക്കുമൊപ്പം നെവസ് കയറി കളിച്ചപ്പോള്‍ പോര്‍ച്ചുഗല്‍ മധ്യനിരയില്‍ സൃഷ്ടിക്കപ്പെട്ട വിടവ് നന്നായി മുതലെടുത്തതും കോംഗോയ്‌ക്ക് പോര്‍ച്ചുഗലിന് മേലുള്ള സമ്മര്‍ദം ശക്തിപ്പെടുത്താന്‍ ഉപകരിച്ചു.
ആരാധകരെ ത്രസിപ്പിച്ചുകൊണ്ട് പോര്‍ച്ചുഗല്‍ ആറാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. ഗോള്‍ മഴയുടെ തുടക്കമായിരിക്കുമെന്ന് തോന്നിച്ചെങ്കിലും കോംഗോ തിരിച്ചും വലിയ മുന്നേറ്റങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. 45+5-ാം മിനിറ്റില്‍ കോംഗോയ്‌ക്കായി യുവാന്‍ വിസ്സ സമനില ഗോള്‍ നേടി.
സൂപ്പര്‍ താരത്തെ പൂട്ടിക്കൊണ്ടുള്ള വിജയ തന്ത്രം ഫുട്ബോളില്‍ പുതിയതല്ല. 2015, 16 വര്‍ഷങ്ങളിലെ കോപ്പ അമേരിക്ക ഫൈനലുകളില്‍ ചിലി അര്‍ജന്റീനയെ കീഴ്പ്പെടുത്തി കിരീടം ചൂടിയത് ഇതിന്റെ വലിയ തെളിവ്. കഴിഞ്ഞ ലോകപ്പ് ഫൈനലില്‍ എംബാപ്പെയിലേക്ക് പന്തെത്താനുള്ള എല്ലാ പഴുതുകളും അടച്ച അര്‍ജന്റൈന്‍ പ്രതിരോധവും മധ്യനിരയുമാണ് മറ്റൊരു പ്രധാന മത്സരം. മത്സരത്തില്‍ റൊണാള്‍ഡോയെ മുന്‍നിര്‍ത്തിയുള്ള പരീക്ഷണം പരാജയപ്പെട്ടതിനു പുറമേ, മൈതാനത്ത് തിളങ്ങുന്നതില്‍ റൊണോയും പരാജയപ്പെട്ടു.
കളത്തില്‍ തെളിഞ്ഞിട്ടുള്ള പരിഹാരങ്ങള്‍
സൂപ്പര്‍ താരങ്ങള്‍ പ്രത്യേകിച്ച് സ്ട്രൈക്കര്‍മാര്‍ മധ്യനിരയിലേക്ക് ഇറങ്ങി കളിക്കുകയാണ് ഈ പ്രശ്നത്തിന്റെ ഏറ്റവും വലിയ പരിഹാരമെന്ന് വലിയവിജയങ്ങള്‍ പലതും തെളിയിച്ചു കഴിഞ്ഞു. ഇവര്‍ ഇടിയുമ്പോള്‍ എതിര്‍ ടീമിന്റെ പദ്ധതികളാകെ പാളും, വലിയ ആശങ്ക സൃഷ്ടിക്കപ്പെടും. ഇതിലൂടെ സുവര്‍ണാവസരം തെളിയും. ഇതാണ് ലയണല്‍ സ്‌കലോനിക്ക് കീഴില്‍ മെസി കാഴ്‌ച്ചവയ്‌ക്കുന്ന വിജയമന്ത്രം. ബ്രസീലിന്റെ വിജയങ്ങള്‍ക്ക് നെയ്‌മര്‍ മര്‍മ്മമാകുന്നതിന് കാരണവും മറ്റൊന്നല്ല.