
ന്യൂദല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ നാവിക സാന്നിധ്യമുറപ്പിക്കാനുള്ള വൻ നീക്കങ്ങളുമായി പാകിസ്താൻ. ചൈനയില്‍ നിന്നും ലഭിച്ച ആദ്യ അന്തര്‍വാഹിനിയാണ് കഴിഞ്ഞ ദിവസം ബംഗാള്‍ ഉള്‍ക്കടലില്‍ പാകിസ്ഥാന്‍ വിന്യസിച്ചത്. പാകിസ്ഥാനില്‍ നിന്നും ഏറെ ദൂരെയുള്ള ബംഗാള്‍ ഉള്‍ക്കടലില്‍ ഈ മുങ്ങിക്കപ്പലിനെ വിന്യസിപ്പിക്കുന്നത് പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനം തന്നെയാണ്.
ബംഗാള്‍ ഉള്‍ക്കടല്‍ കേന്ദ്രീകരിച്ച് ഇവ വിന്യസിക്കാനാണ് പാക് നാവികസേനയുടെ നീക്കമെന്നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ചൈനയില്‍ നിന്നും ലഭിയ്‌ക്കേണ്ട എട്ട് അന്തര്‍വാഹനികളില്‍ ആദ്യത്തേത് ലഭിച്ചയുടന്‍ പാകിസ്ഥാന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വിന്യസിയ്‌ക്കുകയായിരുന്നു.
1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിലെ കടുത്ത പരാജയത്തിന് ശേഷം ഇതാദ്യമായാണ് പാകിസ്ഥാന്‍ കടല്‍വഴി സൈനിക നീക്കം നടത്തുന്നത്. അന്ന് ഇന്ത്യ പാകിസ്ഥാന്റെ ഒരു മുങ്ങിക്കപ്പലിനെ ആക്രമിച്ച് തകര്‍ത്തിരുന്നു.
500 കോടി ഡോളറിന് വാങ്ങുന്നത് എട്ട് ചൈനീസ് മുങ്ങിക്കപ്പലുകള്‍
ചൈനയില്‍ നിന്ന് പാകിസ്താൻ എട്ട് അത്യാധുനിക അന്തർവാഹിനികള്‍ വാങ്ങുന്നുണ്ട്. അതില്‍ ആദ്യത്തേതാണ് കഴിഞ്ഞ ദിവസം കറാച്ചിയില്‍ എത്തിയത്. ഇത് ഉടനെ തന്നെ പാകിസ്ഥാന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വിന്യസിച്ചു. ഇതില്‍ നാല് മുങ്ങിക്കപ്പലുകള്‍ പാകിസ്ഥാനിലാണ് അസംബിള്‍ ചെയ്യുക. പാകിസ്ഥാനിലെ കറാച്ചി ഷിപ് യാര്‍ഡ് ആന്‍റ് എഞ്ചിനീയറിംഗ് വര്‍ക്സിനാണ് ഈ അസംബ്ലിങ് ചുമതല. മറ്റ് നാലെണ്ണം ചൈനയില്‍ നിര്‍മ്മാണഘട്ടത്തിലാണ്. ഇതില്‍ ഒരെണ്ണം പൂര്‍ത്തിയാക്കിയതാണ് കഴിഞ്ഞ ദിവസം കറാച്ചിയില്‍ എത്തിച്ചത്.
എഐപിയുള്ള ഹാങ്കോര്‍ ക്ലാസ് മുങ്ങിക്കപ്പലിനെ പേടിക്കണം
. ‘ഹാങ്കോർ ക്ലാസ്’ (Hangor-class) വിഭാഗത്തില്‍പ്പെട്ട അതീവ ശേഷിയുള്ള അന്തർവാഹിനിയാണ് ചൈന ഇപ്പോള്‍ പാകിസ്താന് കൈമാറിയിരിക്കുന്നത്. ഇതിന്റെ ഒരു പ്രത്യേകത എയര്‍ ഇന്‍ഡിപെന്‍റന്‍റ് പ്രൊപ്പല്‍ഷന്‍ (എഐപി) സംവിധാനം ഈ കപ്പലില്‍ ഉണ്ടെന്നതാണ്. അതായത് വായുവിന് വേണ്ടി സാധാരണ മുങ്ങിക്കപ്പലുകള്‍ ഇടയ്‌ക്കിടെ കടലിന്റെ മുകള്‍ത്തട്ടില്‍ വരണം. എന്നാല്‍ ഈ ഹാങ്കോര്‍ ക്ലാസ് അന്തര്‍വാഹിനിയ്‌ക്ക് എഐപി സംവിധാനം ഉള്ളതുകൊണ്ട് ദീര്‍ഘകാലം കടലിനുള്ളില്‍ മുങ്ങിക്കിടക്കാന്‍ കഴിയും. ഇത് അപകടകരമാണെന്ന് ഇന്ത്യ കണക്കാക്കുന്നു. ഇത് ഒരു ഡീസല്‍ ഇലക്ട്രിക് അന്തര്‍വാഹിനിയാണ്.
ഇന്ത്യയുടെ കിഴക്കൻ തീരപ്രദേശങ്ങളോട് ചേർന്നുകിടക്കുന്ന ബംഗാള്‍ ഉള്‍ക്കടലില്‍ പാകിസ്താൻ നടത്തുന്ന ഈ അപ്രതീക്ഷിത സൈനിക നീക്കം ഇന്ത്യൻ പ്രതിരോധ മന്ത്രാലയവും അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. ഇന്ത്യയെ തന്ത്രപ്രധാനമായി പ്രതിരോധത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാകിസ്താന്റെ ഈ പുതിയ നീക്കമെന്ന് പ്രതിരോധ വിദഗ്‌ദ്ധർ വിലയിരുത്തുന്നു. ദീർഘദൂരം സഞ്ചരിക്കാനും ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളെ തകർക്കാനും ശേഷിയുള്ളതാണ് ഈ ഹാങ്കോർ ക്ലാസ് അന്തർവാഹിനികള്‍. വരും വർഷങ്ങളില്‍ ബാക്കി ഏഴ് അന്തർവാഹിനികള്‍ കൂടി ചൈനയില്‍ നിന്നും പാകിസ്താനിലെത്തുന്നതോടെ കടല്‍ മേഖലയില്‍ അശാന്തി പടര്‍ത്തുകയാണ് പാകിസ്ഥാന്റെ ലക്ഷ്യം.
1971ല്‍ പാകിസ്ഥാന്‍ മുങ്ങിക്കപ്പല്‍ ഇന്ത്യ തകര്‍ത്തു
ബംഗ്ലാദേശ് യുദ്ധകാലത്ത് ഇന്ത്യൻ നാവികസേന പാകിസ്താന്റെ പ്രമുഖ അന്തർവാഹിനിയായ ‘പിഎൻഎസ് ഗാസി’യെ ബംഗാള്‍ ഉള്‍ക്കടലില്‍ വെച്ച് തകർത്ത ചരിത്രമുണ്ട്. വിശാഖപട്ടണകടല്‍ത്തീരത്ത് വെച്ചാണ് ഇന്ത്യ പാകിസ്ഥാന്റെ അന്തര്‍വാഹിനിയെ തകര്‍ത്തത്. അതിനുശേഷം ഈ മേഖലയിലേക്ക് വരാൻ ഭയപ്പെട്ടിരുന്ന പാക് നാവികസേന, ഇപ്പോള്‍ ചൈനയുടെ കടുത്ത പിന്തുണയോടെയാണ് വീണ്ടും തിരിച്ചുവരവിന് ശ്രമിക്കുന്നത്.
ചൈനയും പാകിസ്താനും തമ്മിലുള്ള പ്രതിരോധ കൂട്ടുകെട്ട് ഏഷ്യൻ പസഫിക് മേഖലയിലെ സന്തുലിതാവസ്ഥയ്‌ക്ക് വലിയ വെല്ലുവിളിയാണെന്ന ചർച്ചകള്‍ ആഗോളതലത്തില്‍ ഉയരുന്നതിനിടെയാണ് ഈ പുതിയ വാർത്ത പുറത്തുവരുന്നത്.