ബെയ്ജിംഗ് : ലിപുലേഖ് ചുരത്തിന്റെ ഉപയോഗം സംബന്ധിച്ച് ഇന്ത്യയും ചൈനയും തമ്മിൽ ഉണ്ടായ കരാറിനെ പറ്റി ചോദ്യങ്ങൾ ഉന്നയിച്ച് നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ . ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്ചയിലാണ് കാലാപാനി, ലിംപിയാധുര, ലിപുലേഖ് എന്നിവയെക്കുറിച്ചുള്ള വിഷയം ഖനാൽ ഉന്നയിച്ചത്. ഇന്ത്യയും ചൈനയും തമ്മിൽ ഉണ്ടായ കരാർ എന്തിന്റെ അടിസ്ഥാനത്തിലാണ് ചെയ്തതെന്നും, അതിന്റെ സ്വഭാവം എന്താണെന്നും ഖനാൽ ചോദ്യം ചെയ്തു.
ഇത് പ്രധാനമായും ഇന്ത്യയും നേപ്പാളും തമ്മിലുള്ള തർക്ക വിഷയമാണെന്നും അത് സംഭാഷണത്തിലൂടെ പരിഹരിക്കണമെന്നും വാങ് യി മറുപടി നൽകി . ബന്ധപ്പെട്ട രാജ്യങ്ങൾ നയതന്ത്ര ചർച്ചകളിലൂടെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൈലാസ് മാനസസരോവർ യാത്രയും ലിപുലേഖ് ചുരം വഴിയുള്ള അതിർത്തി കടന്നുള്ള വ്യാപാരവും പുനരാരംഭിക്കാൻ 2020 ൽ ഇന്ത്യയും ചൈനയും സമ്മതിച്ചിരുന്നു. ഈ കരാർ പ്രകാരം, തീർത്ഥാടനത്തിനും വ്യാപാര ആവശ്യങ്ങൾക്കും ഈ പാത ഉപയോഗിക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു.
എന്നാൽ ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമാണെന്ന് വാദിച്ചുകൊണ്ട് നേപ്പാൾ അന്ന് ഈ നീക്കത്തെ എതിർത്തിരുന്നു. നേപ്പാളുമായി മുൻകൂട്ടി കൂടിയാലോചിക്കാതെ ഈ പാതയെക്കുറിച്ചുള്ള ഒരു കരാറും അംഗീകരിക്കാൻ കഴിയില്ലെന്നും അവർ വാദിച്ചു. തുടർന്ന്, നേപ്പാൾ ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും നയതന്ത്രപരമായ പ്രതിഷേധം രേഖപ്പെടുത്തി .
അതേസമയം ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യ സന്ദർശിച്ചപ്പോൾ ശിശിർ ഖനാൽ ഈ വിഷയം ഉന്നയിച്ചില്ല എന്നതാണ് ശ്രദ്ധേയം . ആ സമയത്ത് അദ്ദേഹം വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി മറ്റ് കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. എന്നാൽ ലിപുലേഖ്, കാലാപാനി, ലിംപിയാധുര എന്നിവ തങ്ങളുടേതാണെന്നോ, തങ്ങളോട് പറയാതെ കരാർ ഒപ്പ് വയ്‌ക്കാൻ പറ്റില്ലെന്നോ ഒന്നും തന്നെ ഖനാൽ ഇന്ത്യയിൽ വച്ച് പറഞ്ഞിരുന്നില്ല.
















