ഹൈദരാബാദ്: സെക്കന്തരാബാദ് കന്റോൺമെന്റ് ഏരിയയിലെ 21 റോഡ് സ്ട്രെച്ചുകൾക്കും നാല് ബസാർ പ്രദേശങ്ങൾക്കും രാജ്യത്തിനുവേണ്ടി യുദ്ധങ്ങളിൽ പോരാടുകയും രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിക്കുകയും ചെയ്ത പ്രമുഖ ഇന്ത്യക്കാരുടെയും സൈനികരുടെയും പേരുകൾ നൽകും. കൊളോണിയൽ പൈതൃകങ്ങൾ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഈ നീക്കം.
ഇതനുസരിച്ച് ലിറ്റൺ റോഡ് നേതാജി സുഭാഷ് ചന്ദ്രബോസ് റോഡ് എന്നും, ബർട്ടൺ റോഡ് സന്തോഷ് ബാബു മാർഗ് എന്നും, ബോൾട്ടൺ റോഡ് അടൽ ബിഹാരി വാജ്‌പേയി മാർഗ് എന്നും, നോബിൾ റോഡ് എപിജെ അബ്ദുൾ കലാം മാർഗ് എന്നും അറിയപ്പെടും.
ബ്രിട്ടീഷ് കാലഘട്ടത്തിലെ ഈ 21 റോഡുകളുടെ പുനർനാമകരണത്തിന് ബുധനാഴ്ച ബോർഡ് പ്രസിഡന്റ് ബ്രിഗേഡിയർ എസ് രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന സെക്കന്തരാബാദ് കന്റോൺമെന്റ് ബോർഡ് (എസ്‌സിബി) യോഗം അംഗീകാരം നൽകി. ബോർഡ് യോഗത്തിൽ പുതിയ പേരുകൾ അംഗീകരിച്ചതായി എസ്‌സിബിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അരവിന്ദ് കുമാർ ദ്വിവേദി പറഞ്ഞു. നിലവിലുള്ള റോഡുകളിൽ നിന്ന് കൊളോണിയൽ കാലഘട്ടത്തിലെ പേരുകൾ നീക്കം ചെയ്ത് പുനർനാമകരണം ചെയ്ത പേരുകൾ സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഒരു മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
റോഡുകൾക്ക് പുറമേ, കന്റോൺമെന്റ് പരിധിയിലെ നാല് ബസാർ പ്രദേശങ്ങളുടെ പുനർനാമകരണത്തിനും ബോർഡ് അംഗീകാരം നൽകി. പഴയ പേരുകൾ ഒഴിവാക്കിക്കൊണ്ട്, റോഡുകൾക്കും ബസാറുകൾക്കും രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ചതും യുദ്ധങ്ങളിൽ പോരാടിയതുമായ ധീരരായ സൈനിക ഉദ്യോഗസ്ഥരുടെയും സൈനികരുടെയും പേരുകളാണ് നൽകിയിരിക്കുന്നത്.
നേരത്തെ 2021-ൽ ഇന്ത്യയിലെ 62 കന്റോൺമെന്റ് ബോർഡുകളിലുടനീളമുള്ള റോഡുകളുടെ പേര് മാറ്റാൻ പ്രതിരോധ മന്ത്രാലയം ആദ്യം നിർദ്ദേശിച്ചിരുന്നു.
















