
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് വിജയ്‌യുടെ നേതൃത്വത്തിൽ അധികാരമേറ്റ ടിവികെ സർക്കാർ. പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും ടിവികെ സർക്കാർ വ്യക്തമാക്കി. സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ നയപ്രഖ്യാപന പ്രസംഗത്തിലാണ് കേരളത്തിന് വിമർശനം.
കേരളം പുതിയ അണക്കെട്ട് നിർമിക്കാൻ ശ്രമിച്ചാൽ അതിനെ ശക്തമായി എതിർക്കുമെന്ന നിലപാടാണ് നയപ്രഖ്യാപന പ്രസംഗത്തിൽ തമിഴ്നാട് മുന്നോട്ടുവച്ചത്. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളത്തിന്റെ സുരക്ഷയും തമിഴ്നാട്ടിലേയ്‌ക്കുള്ള ജല വിതരണവും ഉറപ്പാക്കുന്നതിനായി തമിഴ്‌നാട് സർക്കാരുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞിരുന്നു. ജൂൺ 19 ന് ബജറ്റ് അവതരിപ്പിച്ചതിനുശേഷം നിയമസഭയിൽ ചർച്ചകൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് പാടെ തള്ളുന്ന നിലപാടാണ് തമിഴ്നാട് സ്വീകരിച്ചിരിക്കുന്നത്.
നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി ആദ്യം തമിഴ് തായ് വാഴ്‌ത്തുക്കളും പിന്നാലെ ദേശീയഗാനവും ആലപിച്ചു. വന്ദേമാതരം ആലപിക്കുന്നത് പൂർണമായും ഒഴിവാക്കി. തമിഴ്നാടിന്റെ കൂടി ചുമതലയുള്ള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറാണ് നയപ്രഖ്യാപന പ്രസംഗം നടത്തിയത്. പുതിയ അംഗങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്. ടിവികെ ജാതിക്കും മതത്തിനും പണത്തിനും അതീതമായ പാർട്ടിയാണെന്ന് നയപ്രഖ്യാപനത്തിൽ അദ്ദേഹം വ്യക്തമാക്കി.
പെരിയാർ, അണ്ണാദുരൈ, അംബേദ്കർ എന്നിവരുടെ പേരുകളും നയപ്രഖ്യാപനത്തിൽ ഗവർണർ പരാമർശിച്ചു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത സർക്കാരാണ് തമിഴ്നാട്ടിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മുൻസർക്കാർ ലഹരിയൊഴുക്ക് തടഞ്ഞില്ലെന്നും കുറ്റകൃത്യങ്ങൾ പെരുകാൻ കാരണം ഇതാണെന്നും പറഞ്ഞ ഗവർണർ ഡിഎംകെയെ ശക്തമായ ഭാഷയിൽ വിമർശിച്ചു.
ദ്വിഭാഷനയം തുടരുമെന്നും ദേശീയ വിദ്യാഭ്യാസ നയത്തെ ശക്തമായി എതിർക്കുമെന്നും പ്രസംഗത്തിൽ പറഞ്ഞു.