
ന്യൂഡൽഹി: അമേരിക്ക-ഇറാൻ സമാധാന കരാറിനെത്തുടർന്ന് ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം നീങ്ങിയതോടെ, പശ്ചിമേഷ്യയിൽ കുടുങ്ങിക്കിടന്ന ഇന്ത്യൻ കപ്പലുകൾ നാട്ടിലേക്കുള്ള യാത്ര തുടങ്ങി. 62,370 മെട്രിക് ടൺ എൽഎൻജിയുമായി (LNG) പുറപ്പെട്ട ആദ്യ കപ്പലായ ‘ദിഷ’, ഇന്ന് ഗുജറാത്തിലെ ദഹേജ് തുറമുഖത്ത് നങ്കൂരമിടും.
കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തെത്തുടർന്ന് ഈ കപ്പൽ ഉൾപ്പെടെയുള്ളവ ഹോർമുസ് മേഖലയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇന്ധനവും രാസവളവും വഹിക്കുന്ന 34 ഇന്ത്യൻ കപ്പലുകൾ കൂടി ഉടൻ തന്നെ ഈ പാതയിലൂടെ ഇന്ത്യയിലേക്ക് യാത്ര തിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നത് ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്‌ക്ക് വലിയ ആശ്വാസമാണ് പകരുന്നത്. ഇന്ധനക്ഷാമത്തെത്തുടർന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ഇന്ത്യ നേരിട്ടിരുന്ന ഊർജ്ജ പ്രതിസന്ധിക്ക് ഈ കപ്പലുകളുടെ വരവോടെ വലിയൊരു പരിധിവരെ അയവുണ്ടാകുമെന്നാണ് കേന്ദ്രസർക്കാരിന്റെ കണക്കുകൂട്ടൽ.