Kerala

വിദ്യാഭ്യാസ ചെലവിനു പണം ഇല്ല; വിഡിക്കും പ്രിയമായി പിഎം ശ്രീ

Published by
കെ.പി. അനിജാമോള്‍

തിരുവനന്തപുരം: പിഎം ശ്രീയിലൂടെ എല്‍ഡിഎഫും യുഡിഎഫും കാണിച്ച മണ്ടത്തരത്തില്‍ നഷ്ടമായത് കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി. പദ്ധതി പാടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി വി.ഡി. സതീശന് വിദ്യാഭ്യാസ ചെലവിനു പണമില്ലാതായപ്പോള്‍ പിഎം ശ്രീ പ്രിയമായി. രാജ്യത്താകെ 14,500 സ്‌കൂളുകളിലായി 27,360 കോടി രൂപ കേന്ദ്രം നീക്കി വച്ചു. കേരളത്തിന് 1186.84 കോടി രൂപ ലഭിക്കും.
എല്‍ഡിഎഫ് സര്‍ക്കാര്‍ കരാറില്‍ ഒപ്പുവച്ചപ്പോള്‍ പിഎം ശ്രീ നാഷണല്‍ എജ്യൂക്കേഷന്‍ പോളിസി നടപ്പാക്കുന്നതിന്റെ ഭാഗമായുള്ളതാണെന്നും, അത് മുസ്ലിം സമൂഹത്തിനെതിരാണെന്നും പറഞ്ഞ് ശക്തമായി രംഗത്തു വന്ന വി.ഡി. സതീശന് കേരളത്തിലെ വിദ്യാഭ്യാസത്തെ മുന്നോട്ടു കൊണ്ടു പോകണമെങ്കില്‍ പിഎം ശ്രീയുമായി മുന്നോട്ട് പോയേ മതിയാകൂ.

വിദ്യാഭ്യാസ മേഖലയില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഈ നയം കേരളത്തില്‍ നടപ്പാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയാറല്ലെന്നുമാണ് സതീശന്‍ തെരഞ്ഞെടുപ്പ് വേദികളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ കാലിയായി കിടക്കുന്ന ഖജനാവിന് കിട്ടുന്ന കോടികള്‍ കളയണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലവിലെ അഭിപ്രായം.
പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ച ശേഷം മുഖ്യമന്ത്രി വ്യക്തമാക്കിയത് മന്ത്രിസഭാംഗങ്ങളെപ്പോലും ഇരുട്ടില്‍ നിര്‍ത്തി പദ്ധതിയില്‍ ഒപ്പു വച്ചതിനെയാണ് അന്ന് എതിര്‍ത്തതെന്നാണ്. കേന്ദ്രത്തില്‍ നിന്ന് പദ്ധതിയുടെ ആദ്യ ഗഡു സംസ്ഥാനം വാങ്ങിയപ്പോള്‍ നിയമസഭയില്‍ വരെ സതീശന്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. സിപിഎമ്മിനെതിരേ മുസ്ലിം സംഘടനകളും രംഗത്തു വന്നതോടെ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തെ തുടര്‍ന്ന് എല്‍ഡിഎഫ് സര്‍ക്കാരിനും പിന്‍വാങ്ങേണ്ടി വന്നു.

കേന്ദ്രത്തിന് കത്ത് അയച്ചതായും അന്ന് പറഞ്ഞു. എന്നാല്‍ ഒപ്പുവച്ച കരാറില്‍ നിന്ന് പിന്മാറാന്‍ സാധിക്കില്ലെന്ന് കേന്ദ്രം അന്നു തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനിടെ 106 കോടി അനുവദിച്ചതില്‍ 99.27 കോടി രൂപ വാങ്ങുകയും ചെയ്തു.

മുസ്ലിം സംഘടനകളെ തൃപ്തിപ്പെടുത്താന്‍ കരിക്കുലത്തില്‍ പിടിച്ചാണ് സതീശന്റെ ഇപ്പോഴത്തെ പ്രസ്താവന. കരിക്കുലം തീരുമാനിക്കാന്‍ സംസ്ഥാനത്തിനാണ് അധികാരമെന്നും അതിന് കേന്ദ്രത്തെ അനുവദിക്കില്ലെന്നുമാണ് പ്രചരിപ്പിക്കുന്നത്.
എന്നാല്‍ പദ്ധതിയില്‍ ഒപ്പുവച്ചിട്ടുള്ള ബിജെപി ഇതര സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ കരിക്കുലം അംഗീകരിച്ചാണ് പദ്ധതി നടപ്പാക്കി വരുന്നത്. കേരളത്തിന് മാത്രമായി ഇതില്‍ മാറ്റം വരുത്താനും സാധിക്കില്ല.