തിരുവനന്തപുരം: അപകടത്തിൽപ്പെട്ട് വസ്ത്രങ്ങൾ കീറിപ്പറിഞ്ഞ നിലയിൽ റോഡിൽ കിടന്ന യുവതിക്ക് സ്വന്തം ഉടുമുണ്ട് അഴിച്ചുനൽകി ഈ സാധാരണ ചായവിൽപ്പനക്കാരൻ നാടിന്റെ അഭിനന്ദനം ഏറ്റുവാങ്ങുകയാണ്. റോഡപകടങ്ങൾ കണ്ടാൽ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി നിൽക്കുന്നവരുടെ കാലത്താണ്, മനുഷ്യസ്നേഹത്തിന്റെ മാതൃകയായി തൃപ്പൂണിത്തുറ സ്വദേശി എം.ആർ. ഷാജി മാറിയത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷനിൽ ഹൃദയസ്പർശിയായ സംഭവം അരങ്ങേറിയത്. പതിവുപോലെ സൈക്കിളിൽ വിവിധ കടകളിലേക്ക് ചായ വിതരണം ചെയ്യാനെത്തിയ ഷാജിയുടെ കണ്ണുമുന്നിലാണ് ഒരു സ്വകാര്യ ബസ് യുവതിയെ ഇടിച്ച് മീറ്ററുകളോളം വലിച്ചിഴച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയുടെ വസ്ത്രങ്ങൾ പൂർണമായും കീറിപ്പറിഞ്ഞ നിലയിലായിരുന്നു. വേദനയും ഞെട്ടലും കാരണം എഴുന്നേൽക്കാൻ പോലും കഴിയാതെ റോഡിൽ കിടന്ന യുവതിയെ ചുറ്റി ആളുകൾ കൂടിയെങ്കിലും സഹായിക്കാൻ ആരും മുന്നോട്ട് വന്നില്ല.
എന്നാൽ ഒരു നിമിഷം പോലും വൈകാതെ ഓടിയെത്തിയ ഷാജി, യുവതിയുടെ അവസ്ഥ മനസ്സിലാക്കി താൻ ഉടുത്തിരുന്ന മുണ്ട് അഴിച്ച് നൽകി. അപകടത്തിൽപ്പെട്ട യുവതിയുടെ അന്തസ്സ് സംരക്ഷിക്കുകയാണ് ആ നിമിഷത്തിൽ ഏറ്റവും പ്രധാനമെന്ന് തിരിച്ചറിഞ്ഞായിരുന്നു അദ്ദേഹത്തിന്റെ ഇടപെടൽ.
മുണ്ട് നൽകിയ ശേഷം സമീപത്തെ കടയിൽ നിന്ന് മറ്റൊരു മുണ്ട് വാങ്ങി ധരിച്ച ഷാജി, യുവതിയെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമങ്ങൾക്കും സഹായിയായി. തുടർന്ന് പരിക്കേറ്റ യുവതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപരിചിതയായ ഒരു സ്ത്രീയുടെ മാനവും അന്തസും കാക്കാൻ സ്വന്തം സൗകര്യങ്ങൾ പോലും മറന്ന് പ്രവർത്തിച്ച ഷാജിയുടെ പ്രവർത്തി സമൂഹത്തിന് വലിയൊരു സന്ദേശമാണ് നൽകുന്നത്. മനുഷ്യത്വം ഇന്നും മരിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന ഈ സംഭവം സോഷ്യൽ മീഡിയയിലും ജനങ്ങൾക്കിടയിലും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയാണ്.
















