India

മൈസൂരു ജയദേവ ആശുപത്രിയിൽ 24 മണിക്കൂറിനിടെ 11 ഹൃദ്രോഗികൾ മരിച്ചു: ആശുപത്രിയിൽ സംഘർഷം, അന്വേഷണത്തിന് ആരോഗ്യവകുപ്പ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മൈസൂരു: കർണാടക സർക്കാരിന്റെ കീഴിലുള്ള പ്രശസ്തമായ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഒരു ദിവസത്തിനിടെ 11 ഹൃദ്രോഗികൾ മരണപ്പെട്ടു. ഇന്നലെ രാവിലെ 8 മണി മുതൽ ഇന്ന് രാവിലെ 8 മണി വരെയുള്ള സമയത്താണ് ഇത്രയും മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഒരേ സമയം ഇത്രയധികം മരണങ്ങൾ സംഭവിച്ചത് ആശുപത്രിയിൽ വലിയ തോതിലുള്ള സംഘർഷത്തിനും രോഗികളുടെ ബന്ധുക്കളുടെ പ്രതിഷേധത്തിനും കാരണമായി.

ആശുപത്രിയിൽ മതിയായ ഡോക്ടർമാരില്ലാത്തതാണ് മരണങ്ങൾക്ക് കാരണമെന്നും ഐ.സി.യുവിലടക്കം ഗുരുതരമായ വീഴ്ചയുണ്ടായെന്നും രോഗികളുടെ ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ അസ്വാഭാവികതയില്ലെന്നും ചികിത്സാപ്പിഴവ് അടക്കമുള്ള വീഴ്ചകളൊന്നുംതന്നെ ആശുപത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കർണാടക സർക്കാരിന് കീഴിലെ സ്വയംഭരണ അധികാരമുള്ള ആശുപത്രിയാണ് ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്. മൈസൂരുവിലും ബെംഗളൂരുവിലുമടക്കം ഇവർക്ക് ബ്രാഞ്ചുകളുണ്ട്.

ഹൃദ്രോഗത്തിന് പ്രാധാന്യം നൽകുന്ന ആശുപത്രിയാണ് മൈസൂരുവിലേത്. അവിടെയാണ് ഇപ്പോൾ അസ്വാഭാവികമായ കൂട്ടമരണം സംഭവിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ആശുപത്രിയിൽ വലിയ തോതിലുള്ള സംഘർഷം ഉണ്ടായി. ഐസിയുവിലടക്കം, ആശുപത്രിയിൽ മതിയായ ഡോക്ടർമാർ ഉണ്ടായിരുന്നില്ല എന്നാണ് രോഗികളുടെ കൂടെ ഉണ്ടായിരുന്നവർ ആരോപിക്കുന്നത്. എന്നാൽ, ഈ ആരോപണം ശരിയല്ല എന്ന് ആശുപത്രി സൂപ്രണ്ട് സദാനന്ദ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

മരിച്ചവരൊക്കെയും അതീവ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതെന്നും അതുകൊണ്ടുതന്നെ മരണങ്ങളിൽ അസ്വാഭാവികതയുണ്ട് എന്ന് പറയാൻ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവുണ്ട്, 100-ലധികം രോഗികളെയാണ് ഒരു ദിവസം ഒരു ഡോക്ടർ നോക്കുന്നത് എന്നതും ശരിയാണ് എന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ ഇന്നലെ ഐസിയുവിൽ ആവശ്യത്തിന് ഡോക്ടർമാർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നുവെന്ന് ആശുപത്രി സൂപ്രണ്ട് പറയുന്നു.

ചികിത്സാപ്പിഴവടക്കം ഒരുതരത്തിലുള്ള വീഴ്ചകളും ആശുപത്രിയുടെയോ ഡോക്ടർമാരുടെയോ പക്കൽനിന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിശ്ചിത സമയത്തിനുള്ളിൽ ഒരു ആശുപത്രിയിൽ, ഒരു പ്രത്യേക വിഭാഗത്തിലുള്ള രോഗികൾ കൂട്ടത്തോടെ മരണപ്പെട്ടതിൽ അസ്വാഭാവികത ഉണ്ടെന്നും വിഷയത്തിൽ വൈകാതെ അന്വേഷണം ആരംഭിക്കുമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി. കർണാടക ആരോഗ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Recent Posts