
കോട്ടയം: മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്നവിഷയം അല്ലെന്ന് കേസിലെ പരാതിക്കാരനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ഷോണ്‍ ജോര്‍ജ്. പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന് ഷോൺ ജോർജ് പറഞ്ഞു.
വീണയെ ചോദ്യം ചെയ്ത് കേസ് അവസാനിപ്പിക്കാൻ ഉള്ള പരാതി അല്ല കൊടുത്തത്. കേസിലെ യഥാർത്ഥ പ്രതി പിണറായി വിജയനാണ്. പിണറായി വിജയനിലേക്ക് അന്വേഷണം നീളേണ്ടതായിട്ടുണ്ട്. നിലവിൽ പത്ത് ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്. ഇഡി കുറ്റപത്രം സമർപ്പിക്കുമ്പോൾ അതിൽ പിണറായി വിജയൻ പ്രതിയായി വരുമെന്നും ഷോൺ ജോർജ് പറഞ്ഞു.
ഇതെല്ലാം നടന്നത് പിണറായി വിജയനുള്ള കൈക്കൂലിയാണ്. പിണറായി വിജയൻ അപ്പുറത്തേക്കും അന്വേഷണം കടക്കാൻ സാധ്യതയുണ്ട്. പരാതി കൊടുക്കുമ്പോൾ താൻ ബിജെപിക്കാരൻ അല്ല, ഏതെങ്കിലും ഒരു ഘട്ടത്തിൽ തന്റെ പരാതിയിൽ ബിജെപി ഇടപെട്ടിട്ടുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇഡി അന്വേഷണത്തെ ഒരുമിച്ച് പ്രതിരോധിക്കാൻ എന്നു പറഞ്ഞ സിപിഎം എപ്പോൾ എവിടെയെന്നും ഷോണ്‍ ചോദിച്ചു.
പിണറായി വിജയന്റെ കൂടെ ഇപ്പോൾ പാർട്ടി ഇല്ല. റെയ്ഡിന്റെ പേരിൽ എത്ര ആക്രമണങ്ങൾ നടന്നു. വീണ ഇന്ന് ചോദ്യം ചെയ്യാന്‍ ഹാജർ ആയപ്പോൾ ഒരു സിപിഎമ്മുകാരനെയും അവിടെ കണ്ടില്ല. 26 സഖാക്കൾ വീണ കൈക്കൂലി വാങ്ങിയതിന് ജയിലിൽ കിടക്കുകയാണ്. പിണറായി വിജയനും ഗോവിന്ദൻ മാഷും ആഹ്വാനം ചെയ്താലും സഖാക്കൾ ഒന്നും അന്വേഷണത്തെ തടസ്സപ്പെടുത്താനുണ്ടാവില്ല. കൊട്ടേഷൻ ടീമിനെ കിട്ടിയാൽ അവർ മാത്രം ഉണ്ടാകുമെന്നും അദ്ദേഹം പരിഹസിച്ചു.