India

55 വര്‍ഷത്തെ സേവനം; സീ കിങ് എംകെ 42 ബി ഹെലികോപ്ടറുകള്‍ ഔദ്യോഗികമായി പിന്‍വലിച്ച് നാവികസേന

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: അരനൂറ്റാണ്ടിന്റെ സേവനത്തിന് വിരാമമിട്ട് നാവികസേന സീ കിങ് എംകെ 42ബി ഹെലികോപ്ടറുകള്‍ സ്‌ക്വാഡ്രണില്‍ നിന്ന് ഔദ്യോഗികമായി പിന്‍വലിച്ചു. ഭാരത സമുദ്ര അതിര്‍ത്തികള്‍ സംരക്ഷിക്കുന്നതില്‍ നാവിക സേനയുടെ നട്ടെല്ലായിരുന്ന ഹെലികോപ്ടറുകളാണ് സീ കിങ്. മുംബൈയിലെ കൊളാബയിലുള്ള വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് ബേസായ ഐഎന്‍എസ് ശിക്രയില്‍ നിന്ന് സീ കിങ് അവസാന പറക്കല്‍ പൂര്‍ത്തിയാക്കി.

പറക്കുന്ന യുദ്ധക്കപ്പലുകള്‍ (ഫ്‌ളയിങ് ഫ്രിഗേറ്റ്) എന്നാണ് ദി ഹാര്‍പൂണ്‍സ് എന്നറിയപ്പെടുന്ന നേവല്‍ എയര്‍ സ്‌ക്വാഡ്രണ്‍ 330ല്‍ പ്രവര്‍ത്തിച്ചിരുന്ന ഈ ഹെലികോപ്ടറുകള്‍ അറിയപ്പെട്ടിരുന്നത്. 55 വര്‍ഷത്തെ സേവന കാലയളവില്‍ 22 നൗസേന മെഡലുകള്‍ കരസ്ഥമാക്കി.

ശേഷിക്കുന്ന സീ കിങ് ഹെലികോപ്ടറുകളുടെ റോളില്‍ മാറ്റം വരുത്തും. ഒഴിവാക്കുന്നതിനുപകരം, വിരമിച്ച ഹെലികോപ്ടറുകള്‍ രണ്ട് പ്രത്യേക റോളുകള്‍ നിര്‍വഹിക്കും. യുദ്ധ സംവിധാനങ്ങള്‍ ഒഴിവാക്കി, യൂട്ടിലിറ്റി ട്രാന്‍സ്‌പോര്‍ട്ട് ഹെലികോപ്ടറുകളായും (ബാര്‍ലീസ്) പരീക്ഷണങ്ങള്‍ക്കായും ഉപയോഗിക്കും.

1971 ഏപ്രില്‍ 17ന് കൊച്ചിയിലെ ഐഎന്‍എസ് ഗരുഡയില്‍ കമാന്‍ഡര്‍ എം.പി. വാധവന്റെ നേതൃത്വത്തില്‍ കമ്മിഷന്‍ ചെയ്ത ഐഎന്‍എഎസ് 330, നാവികസേനയിലെ ഏറ്റവും വിശിഷ്ട സ്‌ക്വാഡ്രണുകളില്‍ ഒന്നാണ്. 1971 ലെ ഭാരത-പാക് യുദ്ധത്തില്‍ ഇത് മികച്ച സേവനമായിരുന്നു കാഴ്ചവച്ചത്.

 

Recent Posts