
ലക്നൗ : കാശി റെയിൽവേ സ്റ്റേഷൻ മൾട്ടി-മോഡൽ ട്രാൻസ്‌പോർട്ട് ഹബ്ബാക്കാനുള്ള തീരുമാനത്തിന് തടസമായി റെയിൽവേ ഭൂമിയിൽ മസ്ജിദ് . കാശി റെയിൽവേ സ്റ്റേഷന്റെയും മൾട്ടി-മോഡൽ ടെർമിനലിന്റെയും പുനർവികസന പദ്ധതിക്കിടയിൽ സ്ഥിതി ചെയ്യുന്ന ഗഞ്ച് ഷാഹിദ പള്ളിയുമായി ബന്ധപ്പെട്ടാണ് തർക്കം . ഈ മാസം 20-നകം റെയിൽവേ ഭൂമിയിൽ നിന്ന് മസ്ജിദ് നീക്കം ചെയ്യണമെന്ന് കാട്ടി നോർത്തേൺ റെയിൽവേ പള്ളിക്ക് പുറത്ത് നോട്ടീസ് പതിച്ചിട്ടുണ്ട്.
സ്റ്റേഷന്റെ പ്രധാന കവാടത്തിന് സമീപമുള്ള സർക്കുലേറ്റിംഗ് ഏരിയയ്‌ക്ക് സമീപമുള്ള റെയിൽവേ ഭൂമിയിലാണ് പള്ളി അനധികൃതമായി നിർമ്മിച്ചിരിക്കുന്നതെന്ന് നോട്ടീസിൽ പറയുന്നു. സ്റ്റേഷനിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് മസ്ജിദ് തടസ്സമാണെന്നും നോട്ടീസിൽ പറയുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് കോടതി നേരത്തെ തള്ളിയതാണെന്നും റെയിൽവേ നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു.
ജൂൺ 20-നകം മസ്ജിദ് പൊളിച്ചു മാറ്റിയില്ലെങ്കിൽ റെയിൽവേ നേരിട്ട് പള്ളി പൊളിച്ചു നീക്കാനാണ് തീരുമാനം. അതേസമയം, അൻജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി പള്ളി പൊളിച്ചു മാറ്റില്ലെന്ന നിലപാടിലാണ് . റെയിൽവേ വരും മുൻപേ മസ്ജിദ് ഉണ്ടായിരുന്നുവെന്നാണ് പള്ളിക്കമ്മിറ്റിയുടെ വാദം. ഏകദേശം 15 കുടുംബങ്ങൾ പള്ളി സമുച്ചയത്തിനുള്ളിൽ താമസിക്കുന്നുണ്ടെന്നും ആ സ്ഥലം വളരെക്കാലമായി മതപരമായ പ്രവർത്തനങ്ങളുടെ കേന്ദ്രമാണെന്നും അവർ പറയുന്നു.
₹336 കോടിയിലധികം ചെലവ് വരുന്ന പദ്ധതിയാണ് കാശി റെയിൽവേ സ്റ്റേഷൻ മൾട്ടി-മോഡൽ ട്രാൻസ്‌പോർട്ട് ഹബ്ബായി വികസിപ്പിക്കുന്നത് . യാത്രക്കാർക്ക് ട്രെയിൻ, ബസ്, ജലഗതാഗത സേവനങ്ങൾ ഒരൊറ്റ സ്ഥലത്ത് തന്നെ ലഭ്യമാക്കുക എന്നതാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.പദ്ധതി പ്രകാരം, റെയിൽവേ സ്റ്റേഷൻ, അന്തർസംസ്ഥാന ബസ് ടെർമിനൽ, ജലഗതാഗത സേവനങ്ങൾ എന്നിവ പരസ്പരം ബന്ധിപ്പിക്കും. ആധുനിക സൗകര്യങ്ങളോടെ സ്റ്റേഷൻ സജ്ജീകരിക്കും; ഭൂഗർഭ പ്ലാറ്റ്‌ഫോമുകൾ, ആധുനിക ടിക്കറ്റ് കൗണ്ടറുകൾ, ഫുഡ് പ്ലാസകൾ, വിശ്രമമുറികൾ തുടങ്ങിയ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി പദ്ധതിയിട്ടിട്ടുണ്ട്. കൂടാതെ, നമോ ഘട്ടിലേക്കും മറ്റ് ഘട്ടുകളിലേക്കും ജലഗതാഗത കണക്റ്റിവിറ്റി നൽകും