
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാല രോഗവ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ 41 പേര്‍ മരണമടഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹൈപവര്‍ കമ്മിറ്റി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നടപടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ .
ജനങ്ങളുടെ ജീവന്‍ രക്ഷിക്കേണ്ട വേളയില്‍ നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍, ദുരന്തം സംഭവിച്ച ശേഷം കമ്മിറ്റികള്‍ രൂപീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയാണ്. നിരവധി യുവാക്കളടക്കം 41 പേര്‍ക്ക് ജീവന്‍ നഷ്ടമായ ശേഷമാണ് സര്‍ക്കാര്‍ ഉണര്‍ന്നത് എന്നത് അത്യന്തം ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
മഴക്കാല രോഗങ്ങള്‍ കേരളത്തിന് പുതിയ കാര്യമല്ല. ഓരോ വര്‍ഷവും ഈ കാലഘട്ടത്തില്‍ രോഗവ്യാപന സാധ്യത വര്‍ധിക്കുമെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അതിനനുസരിച്ച് ആരോഗ്യവകുപ്പ് മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രതിരോധ നടപടികള്‍ നടപ്പാക്കുകയും വേണമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അതില്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിലും പൊതുജന ബോധവത്കരണം നടത്തുന്നതിലും ആരോഗ്യ സംവിധാനങ്ങളെ സജ്ജമാക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടതിന്റെ ഫലമാണ് ഇന്ന് കേരളം അനുഭവിക്കുന്നത്. ജനങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ട ശേഷം നടത്തുന്ന അവലോകന യോഗങ്ങള്‍ക്കും കമ്മിറ്റികള്‍ക്കും ആ നഷ്ടം നികത്താനാവില്ല.
മുഖ്യമന്ത്രി വി ഡി സതീശനും ആരോഗ്യമന്ത്രിയും കേരള ജനതയോട് മറുപടി പറയണം. രോഗവ്യാപന സാധ്യത മുന്‍കൂട്ടി കണ്ടിട്ടും എന്തുകൊണ്ടാണ് ഫലപ്രദമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാതിരുന്നത്? എന്തുകൊണ്ടാണ് ആരോഗ്യസംവിധാനങ്ങളെ കൂടുതല്‍ സജ്ജമാക്കാതിരുന്നത്? ഈ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കേണ്ടതുണ്ട്.
ഭരണപരമായ അലംഭാവത്തിന്റെയും കെടുകാര്യസ്ഥതയുടെയും കാര്യത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന് വീണ്ടും തെളിയുകയാണ്. ജനങ്ങളുടെ ജീവന് വില നല്‍കുന്ന ഭരണമാണ് കേരളത്തിന് വേണ്ടത്. ദുരന്തം സംഭവിച്ച ശേഷം കമ്മിറ്റികള്‍ പ്രഖ്യാപിക്കുന്ന ഭരണരീതിയല്ല.
കേരള ജനതയ്‌ക്ക് വേണ്ടത് ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടുന്ന സര്‍ക്കാരല്ല.ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കാന്‍ മുന്‍കൈയെടുക്കുന്ന ഉത്തരവാദിത്തമുള്ള ഭരണകൂടമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.