തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥനെ പ്രധാന ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാക്കിയതില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡുമായി കൊമ്പ് കോര്‍ത്ത് ദേവസ്വം മന്ത്രി കെ. മുരളീധരന്‍. ദേവസ്വംബോര്‍ഡിന്റെ നിയന്ത്രണം ഇപ്പോഴും ഇടത് സംഘടനക്കെന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കി കോണ്‍ഗ്രസ് അനുകൂല ജീവനക്കാര്‍. പിന്നാലെ നിയമനം തിരുത്തണമെന്നാവശ്യപ്പെട്ട് കത്തയച്ച് ദേവസ്വം മന്ത്രി. ദേവസ്വം പ്രസിഡന്റ് കെ. ജയകുമാര്‍ കടുത്ത സമ്മര്‍ദ്ദത്തില്‍.
യുഡി ക്ലാര്‍ക്കായിരിക്കെ സന്നിധാനത്തെ ദ്വാരപാലക ശില്‍പവും കട്ടിളപ്പാളിയും സ്വര്‍ണം പൂശാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനു വഴിവിട്ട് റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയ ഉദ്യോഗസ്ഥന്‍ ശ്യാമിനെ വള്ളിയങ്കാവ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി നിയമിച്ചു. സ്വര്‍ണക്കൊള്ള കേസില്‍ സ്വര്‍ണം ചെമ്പാണെന്നു റിപ്പോര്‍ട്ട് തയ്യാറാക്കിയതിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് അനുകൂല ജീവനക്കാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. മാത്രമല്ല വൈക്കം ക്ഷേത്ര ഉത്സവത്തിനു മുന്‍കൂര്‍ വാങ്ങിയ തുക തിരിച്ചടച്ചിട്ടില്ലെന്നു വിജിലന്‍സ് കണ്ടെത്തിയ ആളെ ദേവസ്വം ആസ്ഥാനത്തെ വിജിലന്‍സ് ഓഫീസറാക്കി. സീനിയര്‍ ഉദ്യോഗസ്ഥരെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാക്കരുതെന്ന മാനദണ്ഡം ലംഘിച്ച് സിപിഎം അനുകൂല യൂണിയന്‍ വനിതാ നേതാവിനെ തിരുവല്ലത്തു നിയമിച്ചപ്പോള്‍ സീനിയര്‍ ഉദ്യോഗസ്ഥനെന്ന കാരണം പറഞ്ഞ് ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ കോണ്‍ഗ്രസ് യൂണിയന്‍ നേതാവിനെ മാറ്റി ജൂനിയറായ ഇടതുപക്ഷ നേതാവിനെ നിയമിച്ചു. വിജിലന്‍സ് കേസില്‍പെട്ടയാളെ പന്തളം ക്ഷേത്രത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറാക്കിയെന്നതടക്കം മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലുണ്ട്.
പിന്നാലെയാണ് കെ. മുരളീധരന്‍ ദേവസ്വംബോര്‍ഡിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് എത്തിയത്. സ്വര്‍ണക്കൊള്ളയില്‍ ചോദ്യം ചെയ്ത ഉദ്യോഗസ്ഥരെ ഉന്നതസ്ഥാനങ്ങളില്‍ നിയോഗിച്ച തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ ദേവസ്വം ബോര്‍ഡിനും കൊള്ളയില്‍ പങ്കുള്ളതായി സര്‍ക്കാര്‍ കണക്കാക്കും എന്നാണ് മന്ത്രിയുടെ രൂക്ഷ വിമര്‍ശനം. കൂടാതെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി കത്തും നല്‍കി. ഇതോടെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കടുത്ത സമ്മര്‍ദ്ദത്തിലാണ്. ഇടത് യൂണിയന്‍ നേതാക്കളുടെ നിര്‍ദ്ദേശമനുസരിച്ചാണ് സ്ഥലംമാറ്റം തയ്യാറാക്കിയത്. നിയമനം റദ്ദാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടതോടെ ഇന്ന് ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗം ഇക്കാര്യം ചര്‍ച്ചചെയ്യും. നിയമനം റദ്ദാക്കിയാല്‍ ഇടത് യൂണിയനെ പിണക്കേണ്ടിവരും. അല്ലെങ്കില്‍ സര്‍ക്കാരുമായി പോരിനിറങ്ങണം.
















