ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് ദി വൈറ്റ് ഡബിൾ ക്രോസ് (ഫസ്റ്റ് ക്ലാസ്)’ സമ്മാനിച്ചു. തിങ്കളാഴ്ച ബ്രാറ്റിസ്ലാവയിൽ നടത്തിയ സന്ദർശനത്തിനിടെയാണ് അദ്ദേഹത്തിന് ഈ പുരസ്കാരം ലഭിച്ചത്. ഒരു വിദേശ രാജ്യം മോദിക്ക് നൽകുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരമാണിത്. ഇന്ത്യയും സ്ലൊവാക്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കിയ ചരിത്രപരമായ സന്ദർശനത്തിനിടയിലാണ് ഈ ആദരവ്.
സ്ലൊവാക്യ സ്വാതന്ത്ര്യം നേടിയ ശേഷം ആ രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി കൂടിയായി നരേന്ദ്ര മോദി മാറി. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. പ്രധാനമന്ത്രി മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരമായിരുന്നു ഇത്.ബഹുമതി സ്വീകരിച്ച ശേഷം നന്ദി രേഖപ്പെടുത്തിയ മോദി, ഈ പുരസ്കാരം ഇന്ത്യയിലെ 140 കോടി ജനങ്ങൾക്കുള്ളതാണെന്ന് പറയുകയും ഇന്ത്യയും സ്ലൊവാക്യയും തമ്മിലുള്ള നിലനിൽക്കുന്ന സൗഹൃദത്തിനായി ഇത് സമർപ്പിക്കുകയും ചെയ്തു.
ഇന്ത്യയിലെയും സ്ലൊവാക്യയിലെയും ജനങ്ങളെ ഒന്നിപ്പിക്കുന്ന ഊഷ്മളതയുടെയും വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും തെളിവാണ് ഈ ബഹുമതി. ഇരുരാജ്യങ്ങളും തമ്മിലുള്ള സവിശേഷമായ സൗഹൃദം കൂടുതൽ ദൃഢമാക്കാൻ വരുംതലമുറകൾക്ക് ഈ പുരസ്‌കാരം പ്രചോദനമാകുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു.പ്രതിരോധം, ഭീകരവിരുദ്ധ പ്രവർത്തനം, വ്യാപാരം, സാങ്കേതികവിദ്യ, ഊർജ്ജം, സംസ്‌കാരം എന്നിവയുൾപ്പെടെ വിപുലമായ മേഖലകളെ ഉൾക്കൊള്ളുന്ന സംയുക്ത പ്രസ്താവന ഇരുരാജ്യങ്ങളും പുറപ്പെടുവിച്ചിരുന്നു. പ്രതിരോധ മേഖലയിലായിരുന്നു നിർണായകമായ പ്രഖ്യാപനം.
പ്രതിരോധ സാങ്കേതികവിദ്യകൾ, ഗവേഷണ-വികസന പ്രവർത്തനങ്ങൾ, പ്രതിരോധ വ്യവസായ പങ്കാളിത്തം എന്നിവയിൽ സഹകരിക്കുന്നതിനായി ഇരുരാജ്യങ്ങളും ഒരു ‘താൽപ്പര്യ പത്രം’ ഒപ്പുവെച്ചു.2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ ഇരുരാജ്യങ്ങളും ശക്തമായി അപലപിച്ചു. ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഒരു ‘ജോയിന്റ് വർക്കിംഗ് ഗ്രൂപ്പ്’ രൂപീകരിക്കാൻ ഇന്ത്യയും സ്ലൊവാക്യയും തീരുമാനിച്ചു. ഭീകരർക്കും ഭീകര സംഘടനകൾക്കുമെതിരെ ശക്തവും നിർണ്ണായകവുമായ നടപടിയുണ്ടാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
ലേബർ മൈഗ്രേഷൻ ധാരണാപത്രവും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഓഡിയോ-വിഷ്വൽ ക്രിയേഷൻ, വിദ്യാഭ്യാസം എന്നീ മേഖലകളിൽ ബന്ധം ശക്തമാക്കാനും തീരുമാനമായി. ഇന്ത്യയും സ്ലൊവാക്യയും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാനും ഇരു സർക്കാരുകളും സമ്മതിച്ചു. ഔപചാരിക സൗഹൃദത്തിനപ്പുറം നിർണായകമായ പങ്കാളിത്തത്തിലേക്ക് ഇരുരാജ്യങ്ങളെയും എത്തിക്കാന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് സാധിച്ചു.
















