തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയ്‌ക്ക് തുടക്കം. പദ്ധതി മുഖ്യമന്ത്രി വി. ഡി സതീശൻ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്ക് അഭിമാനത്തോടെ യാത്ര ചെയ്യാമെന്നും സാമൂഹിക സാമ്പത്തിക പ്രതിഫലനം ഉണ്ടാക്കുന്ന പദ്ധതിയാണ് പ്രിയദർശിനി എന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ അധികാരത്തിലെത്തി ഒരു മാസം തികയും മുൻപുതന്നെ ഇന്ദിരാ ഗ്യാരന്റി നടപ്പാക്കിയതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്നുമുതൽ വനിതകൾക്കും ട്രാൻസ്ജെൻഡേഴ്സിനും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ചെയ്യാം. 3,125 ബസുകളിൽ ‘പ്രിയദർശിനി സൗജന്യ യാത്ര” എന്ന സ്റ്റിക്കറുണ്ടാകും. യാത്രക്കാരുടെ എണ്ണമറിയാനും പദ്ധതിക്കായി സർക്കാരിൽ നിന്ന് കെഎസ്ആർടിസിക്ക് നൽകേണ്ട സബ്സിഡി കണക്കാക്കുന്നതിനും സ്ത്രീകൾക്ക് പ്രത്യേക ടിക്കറ്റ് നൽകും.
ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ഓർഡിനറി, പോയിന്റ് ടു പോയിന്റ് ഓർഡിനറി, ഗ്രാമവണ്ടി എന്നീ ബസുകളിലാണ് സൗജന്യ യാത്ര ലഭിക്കുക.
ചരിത്രത്തിലേക്കുള്ള യാത്രയാണ് ഇതെന്ന് ചീഫ് സെക്രട്ടറി എ ജയതിലക് പറഞ്ഞു. സൗജന്യയാത്ര ഓർഡിനറിയിലാണെങ്കിലും തീരുമാനം ഓർഡിനറിയല്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. കഷ്ടപ്പെടുന്ന സ്ത്രീകൾക്ക് സൗജന്യയാത്ര വലിയ മാറ്റം കൊണ്ടുവരുമെന്ന് മന്ത്രി കെ എ തുളസി പറഞ്ഞു.















