തിരുവനന്തപുരം: തന്നെ രാഷ്‌ട്രീയമായി ആക്രമിക്കുന്നതില്‍ വിരോധമില്ലെന്നും എന്നാല്‍ വകുപ്പില്‍ ഇരുന്ന് ‘തൊരപ്പന്‍ പണി’ കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്‍. നിപ സ്ഥിരീകരിച്ചിട്ടും കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചില്ലെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
2018-ല്‍ നിപ പടര്‍ന്നുപിടിച്ചപ്പോള്‍ പേരാമ്പ്ര താലൂക്കില്‍ രോഗം വ്യാപകമായിരുന്നു. അന്നത്തെ മന്ത്രി അവിടെ ക്യാമ്പ് ചെയ്തത് അതുകൊണ്ടാണ്. എന്നാല്‍ നിലവില്‍ രോഗം വ്യാപിച്ചിട്ടില്ല. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കില്‍ അന്നുതന്നെ തിരികെ പോകുമായിരുന്നു. ഏകോപന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം തിരുവനന്തപുരത്താണെന്ന് കെ മുരളീധരന്‍ പറഞ്ഞു.
താന്‍ തിരുവനന്തപുരത്ത് ഇരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനെ ചോദ്യം ചെയ്ത പ്രതിപക്ഷ നേതാവിന്റെ നിലപാട് അത്ഭുതപ്പെടുത്തുന്നു. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അമേരിക്കയില്‍ ഇരുന്നാണ് ഇവിടുത്തെ കാബിനറ്റില്‍ അധ്യക്ഷത വഹിച്ചത്. അപ്പോള്‍ താന്‍ തിരുവനന്തപുരത്തിരുന്ന് കാര്യങ്ങള്‍ അവലോകനം ചെയ്യുന്നതില്‍ എന്താണ് കുഴപ്പമെന്ന് മന്ത്രി ചോദിച്ചു.
നിപ പരിശോധനാ ഫലം പുറത്തുവന്നതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമുണ്ടായി. ഫലം ഉച്ചയ്‌ക്ക് ഒരു മണിക്ക് വന്നിട്ടും ആരോഗ്യവകുപ്പ് ഡയറക്ടര്‍ തന്നെ വിവരം അറിയിച്ചത് വൈകിട്ട് ആറ് മണിക്കാണ്. കളക്ടര്‍ക്ക് വീഴ്ച പറ്റിയിട്ടില്ല. ഡിഎച്ച്എസ് വിവരങ്ങള്‍ മറച്ചുവച്ചു. സര്‍ക്കാരുമായി പൂര്‍ണമായി സഹകരിക്കാത്തതും വകുപ്പില്‍ ചിലര്‍ തൊരപ്പന്‍ പണി കാണിക്കുന്നതും കൊണ്ടാണ് ഡിഎച്ച്എസ് റീനയെ മാറ്റിയത്.ഇത്തരം ആളുകളെ ഇനിയും മാറ്റും. മരുന്നുകള്‍ ലഭ്യമല്ലെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ദൗര്‍ഭാഗ്യകരം.
വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കരുത്.ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും മനോവീര്യം കെടുത്തരുതെന്നും കെ മുരളീധരന്‍ പറഞ്ഞു.
നിപയില്‍ നിലവില്‍ ആശങ്ക വേണ്ടതില്ല. സമ്പര്‍ക്കപ്പട്ടികയില്‍ ലക്ഷണങ്ങളുണ്ടായിരുന്ന 11 പേരുടെ ഫലം നെഗറ്റീവാണ്. ഇതുവരെ നടത്തിയ 30 ടെസ്റ്റുകളില്‍ 29 എണ്ണവും നെഗറ്റീവായി. നിലവില്‍ സമ്പര്‍ക്കപ്പട്ടികയില്‍ 100 പേരാണുള്ളത്. ഇതില്‍ 4 പേര്‍ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തിലും, 14 പേര്‍ ഹൈ റിസ്‌കിലും, 82 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമാണ്. പട്ടികയിലുള്ളവരില്‍ ആരോഗ്യപ്രവര്‍ത്തകര്‍ 44 പേരാണ്.
















