പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളിൽ താൻ ചതിക്കപ്പെട്ടിരുന്നുവെന്ന ഗുരുതര വെളിപ്പെടുത്തലുമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ പ്രസിഡന്റും ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതിയുമായ എ. പത്മകുമാർ. അന്നത്തെ സംഭവങ്ങൾ എല്ലാം തന്റെ സ്വകാര്യ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും, ഉടൻ പുറത്തിറക്കാനിരിക്കുന്ന ആത്മകഥയിൽ അതുസംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തുമെന്നും അദ്ദേഹം അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
യുവതീപ്രവേശനത്തിനായുള്ള രഹസ്യ നീക്കങ്ങൾ നടന്ന ദിവസമാണ് എഡിജിപി എസ്. ശ്രീജിത്തിനെയും തന്നെയും ശബരിമലയിൽ നിന്ന് മാറ്റിയതെന്ന് പത്മകുമാർ ആരോപിക്കുന്നു. ശ്രീജിത്തിനെ ഡിജിപിയും, തന്നെ മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയും തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തിയതായും അദ്ദേഹം പറയുന്നു. തുടർന്ന് പുലർച്ചെ ദേവസ്വം ബോർഡ് ഓഫീസിൽ എത്തിയപ്പോഴാണ് ടെലിവിഷൻ വാർത്തകളിലൂടെ യുവതികൾ ശബരിമലയിൽ പ്രവേശിച്ചതായി അറിഞ്ഞതെന്നും, അതിന് പിന്നിൽ പ്രവർത്തിച്ച ശക്തികളെക്കുറിച്ചുള്ള വിവരങ്ങൾ ആത്മകഥയിൽ വെളിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ടും പത്മകുമാർ പുതിയ അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ട്. രജിസ്റ്ററിൽ ‘ചെമ്പുപാളി’ എന്ന് രേഖപ്പെടുത്തിയത് താനല്ലെന്നും, അതിൽ ഒപ്പിടാൻ നിർബന്ധിതനായതാണെന്നും അദ്ദേഹം പറയുന്നു. രേഖയിലെ കൈപ്പടയെക്കുറിച്ച് കൂടുതൽ ശാസ്ത്രീയ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അതേസമയം, പാർട്ടിക്കുള്ളിൽ കടുത്ത അച്ചടക്ക നടപടി ഒഴിവാക്കാൻ ആത്മകഥയെ സമ്മർദായുധമായി ഉപയോഗിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്. ചില ഉന്നത നേതാക്കൾക്കെതിരെ പ്രതികൂല വിവരങ്ങൾ പുറത്തുവരാനുള്ള സാധ്യത കണക്കിലെടുത്താണ് പത്മകുമാറിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിൽ മടിയുണ്ടാകുന്നതെന്നാണ് രാഷ്‌ട്രീയ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
നിലവിൽ ജില്ലാ കമ്മിറ്റി അംഗമായതിനാൽ അദ്ദേഹത്തിനെതിരായ അന്തിമ നടപടി സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയിലായിരിക്കും. ജില്ലാ കമ്മിറ്റിയുടെ തീരുമാനങ്ങൾ തിരുത്താനുള്ള അധികാരവും സംസ്ഥാന കമ്മിറ്റിക്കുണ്ട്. ആത്മകഥ പ്രസിദ്ധീകരിക്കപ്പെടുകയാണെങ്കിൽ ശബരിമലയുമായി ബന്ധപ്പെട്ട നിരവധി വിവാദ സംഭവങ്ങൾ വീണ്ടും ചർച്ചയാകുമെന്നാണ് വിലയിരുത്തൽ.














