ധർമ്മസ്ഥല കേസുമായി ബന്ധപ്പെട്ട് തന്റെ പേര് ഉയർന്നുവന്നതിന് പിന്നാലെ നടൻ പ്രകാശ് രാജ് പ്രതികരണവുമായി രംഗത്തെത്തി. ഈ വിഷയത്തെക്കുറിച്ചുള്ള ചർച്ചകൾ തന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ദശലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസത്തെ ബാധിച്ചതിനാൽ ഇത് വളരെ സെൻസിറ്റീവായ കാര്യമാണെന്നും അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.
മാധ്യമങ്ങളിലും സോഷ്യൽ നെറ്റ്‌വർക്കുകളിലും ധർമ്മസ്ഥല കേസിനെക്കുറിച്ച് തന്നെ സംബന്ധിച്ച് വരുന്ന വാർത്തകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും, ലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസത്തെ മുറിവേൽപ്പിച്ച അതീവ സങ്കീർണ്ണമായ വിഷയമായതിനാൽ ഇത്തരം സംശയങ്ങൾക്ക് മറുപടി നൽകേണ്ടത് തന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. താൻ നിലവിൽ സ്ഥലത്തില്ലെന്നും രണ്ട് ദിവസത്തിന് ശേഷം മാധ്യമങ്ങളെ നേരിട്ട് കണ്ട് സംസാരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ പ്രചരിക്കുന്ന തെറ്റിദ്ധാരണാജനകമായ അവകാശവാദങ്ങൾ ജനങ്ങൾ വിശ്വസിക്കരുതെന്നും പ്രകാശ് രാജ് അഭ്യർത്ഥിച്ചു.
അതേസമയം, വിവാദങ്ങൾക്ക് പിന്നിൽ പ്രകാശ് രാ കൂട്ടരുമാണെന്നാണ് ഒന്നാം പ്രതി ചിന്നയ്യ കോടതിയിൽ പറഞ്ഞത്. താൻ നേരത്തെ തന്നെ മൊഴി നൽകിയിട്ടും താൻ ആരോപണം ഉന്നയിച്ചവർക്കെതിരെ നടപടിയുണ്ടായില്ലെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചു. അധികാരികളിൽ നിന്ന് അന്വേഷണ പുരോഗതി റിപ്പോർട്ട് ലഭിച്ച ശേഷം കർണാടക ഹൈക്കോടതി കേസ് വിശദമായി പരിശോധിക്കും.
















