കൊച്ചി: 2025 ജൂണ്‍ 9 ന് കേരള തീരത്ത് കപ്പലിലുണ്ടായ തീപ്പിടുത്തത്തില്‍ ഉണ്ടായ നാശനഷ്ടങ്ങളെ തുടര്‍ന്ന് മംഗലാപുരത്ത് തടങ്കലില്‍ വച്ച എം വി വാന്‍ ഹായ് 503 കപ്പലിലെ മാസ്റ്ററെയും ചീഫ് ഓഫീസറെയും ഭാരതം വിടാന്‍ ഹൈക്കോടതി അനുമതി നല്‍കി.
തായ്‌വാന്‍ പൗരനായ വെയ് ചുന്‍-ജു, ചൈനീസ് പൗരനായ താവോ പെങ് എന്നിവര്‍ക്ക് അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങാന്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അനുമതി നല്‍കി. എന്നാല്‍ മോചനത്തിനായി കോടതി വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തി. മെര്‍ക്കന്റൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് മൂന്ന് വര്‍ഷത്തേക്ക് 25 ലക്ഷം രൂപ വീതം ബാങ്ക് ഗ്യാരണ്ടി നല്‍കണം എന്നതും ഉള്‍പ്പെടുന്നു. ക്രിമിനല്‍ കേസും അനുബന്ധ നടപടികളും അവസാനിക്കുന്നതുവരെ വര്‍ഷം തോറും ഗ്യാരണ്ടികള്‍ പുതുക്കും. കോടതിയോ ബന്ധപ്പെട്ട അധികാരികളോ ആവശ്യപ്പെടുമ്പോഴെല്ലാം നേരിട്ടോ വെര്‍ച്വല്‍ മോഡ് വഴിയോ ഹാജരാകാനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തിലെ അഴീക്കലില്‍ നിന്ന് ഏകദേശം 44 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കടല്‍ അപകടം സംഭവിച്ചത്. ആവശ്യമുള്ളപ്പോഴെല്ലാം ഹാജരായാല്‍, ഹര്‍ജിക്കാര്‍ രാജ്യം വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയിരുന്നു. കുറ്റകൃത്യം രജിസ്റ്റര്‍ ചെയ്ത ഫോര്‍ട്ട് കൊച്ചി പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അന്വേഷണം എപ്പോള്‍ പൂര്‍ത്തിയാകുമെന്ന് സൂചിപ്പിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പിടിച്ചെടുത്ത പാസ്‌പോര്‍ട്ടുകള്‍ തിരികെ നല്‍കാനും വ്യവസ്ഥകള്‍ പാലിക്കുമെന്ന് സത്യവാങ്മൂലം വാങ്ങിയ ശേഷം കോടതിയില്‍ സമര്‍പ്പിക്കാനും കൊച്ചിയിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-1-നോട് നിര്‍ദ്ദേശിച്ചു.
















