കണ്ണൂർ: സിപിഎമ്മിന്റെ കനത്ത തോൽവിക്ക് കാരണം പാർട്ടി കമ്മിറ്റി റിപ്പോർട്ടു പറയുന്നതുപോലെ ജില്ലാ കമ്മിറ്റികളല്ല, പാർട്ടി നേതൃത്വംതന്നെയാണെന്ന് സിപിഎം വിമതരായി വിജയിച്ച എംഎൽഎമാർ. 27 സ്ഥാനാർത്ഥികളെ നിശ്ചയിച്ച് ജില്ലാക്കമ്മിറ്റികളെ അടിച്ചേൽപ്പിക്കുകയായിരുന്നുവെന്ന് ടി.കെ. ഗോവിന്ദനും വി. കുഞ്ഞിക്കൃഷ്ണനും. സംയുക്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
പാർട്ടി ഘടകങ്ങളെ കേട്ട്, താഴേന്നുള്ള ചർച്ചകൾ കേട്ടിട്ടാണ് സംസ്ഥാന കമ്മറ്റി അവലോകനം ചെയ്യുന്നത്. താഴേ ഘടകങ്ങളിൽ ഉയർന്നുവന്ന ഒരു വിഷയവും ചർച്ച ചെയ്തില്ല എന്നു വേണം മനസ്സിലാക്കാൻ.
ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ അഭാവമാണ് പരാജയകാരണമെന്നായിരുന്നു താഴേത്തട്ടിലെ വിമർശനങ്ങൾ. സ്ഥാനാർത്ഥി നിർണ്ണയത്തിലെ പിഴവ്, മതേതര മനസ്സുള്ള ജനങ്ങളെ പാർട്ടിയിൽനിന്ന് അകറ്റുന്ന സംഭവങ്ങൾ പാർട്ടി സഖാക്കൾ ചൂണ്ടിക്കാട്ടി. ഈ കാര്യങ്ങളൊക്കെ സംസ്ഥാന സമിതി ചർച്ച ചെയ്യേണ്ടതാണ്. 24 സ്ഥാനാർത്ഥികൾ തോറ്റത് അവർ പാർട്ടി അംഗീകരിക്കാത്ത സ്ഥാനാർത്ഥികൾ ആയതിനാലാണ്. പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഎം തോൽക്കാൻ കാരണം ജില്ലാക്കമ്മിറ്റിയുടെ വീഴ്ചയാണെന്നാണ് വിലയിരുത്തൽ. ഇത് വഞ്ചനയാണ്. പാർട്ടി ജില്ലാ കമ്മിറ്റിയാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. സാങ്കേതികമായി ശരിയാണ്. തളിപ്പറമ്പിലെ സ്ഥാർത്ഥിലെ മണ്ഡലം മുതൽ ജില്ലാ കമ്മറ്റി വരെ ആരെങ്കലും അംഗീകരിച്ചിരുന്നോ. ഇല്ല. പിന്നെ ആരാണ് തീരുമാനിച്ചത്. ജില്ലാ കമ്മറ്റിയിൽ അദ്ധ്യക്ഷൻ ഞാനായിരുന്നു. അന്ന് നടന്ന ചർച്ചയിൽ ജില്ലാ കമ്മിറ്റിക്ക് തെറ്റു പറ്റിയില്ല. കമ്മിറ്റിയിൽ എം.വി. ഗോവിന്ദൻ ഉണ്ടായിരുന്നില്ലേ. പയ്യന്നൂരിലും ഇതുപോലെയായിരുന്നില്ലേ. 27 സ്ഥാനാർത്ഥികളെ ഇങ്ങനെ ജില്ലാക്കമ്മറ്റികളെ മറികടന്നാണ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചത്. ആരാണ് ഈ സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. അത് ജില്ലാ കമ്മിറ്റികൾ പറയട്ടെ. തുറന്നു പറയട്ടെ, ടി.കെ. ഗോവിന്ദൻ പറഞ്ഞു.
ഉത്തരവാദികൾ നേതാക്കളാണ്. തോൽക്കാൻ കാരണമായത് വെള്ളാപ്പള്ളി നടേശൻ ആയിരുന്നു. വഴിയിൽ നടന്നുപോയ വെള്ളാപ്പള്ളിയെ വിളിച്ച് കാറിൽ കയറ്റിയതല്ലല്ലോ. വർഗ്ഗീയ പ്രസ്താവന നടത്തിയപ്പോൾ വെള്ളാപ്പള്ളിയെ വിമർശിക്കാഞ്ഞതെന്താണ്. കേരളത്തിലെ മതേതര മനസ്സിനെ അല്ലേ മുറിവേൽപ്പിച്ചത്, ഗോവിന്ദൻ ചോദിച്ചു.













