India

വന്ദേ ഭാരത് ട്രെയിന്‍ ആഗോള വിപണിയിലേക്ക്; ഒന്‍പത് രാജ്യങ്ങളില്‍ നിന്ന് അന്വേഷണം

Published by
എസ്. കൃഷ്ണകുമാര്‍

ട്ടാഞ്ചേരി: ഭാരതത്തിന്റെ അഭിമാനമായ വന്ദേ ഭാരത് ട്രെയിന്‍ ആഗോള വിപണിയിലേക്ക്. ആഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ നിന്ന് വന്ദേ ഭാരത് ട്രെയിനിന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

ആദ്യഘട്ടമായി ഈ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘങ്ങള്‍ വന്ദേ ഭാരത് യാത്ര നടത്തി സൗകര്യങ്ങള്‍ വിലയിരുത്തിക്കഴിഞ്ഞു. ഭാരത റെയില്‍വേയുമായി പ്രാഥമിക ചര്‍ച്ച നടത്തുകയും ചെയ്തു. ട്രെയിനുകള്‍ കൂട്ടിമുട്ടിയുള്ള അപകടമൊഴിവാക്കുന്ന കവച് സംവിധാനം വന്ദേ ഭാരതിനെ ഏറെ ശ്രദ്ധേയമാക്കുന്നുണ്ട്.

ശുചിത്വമാര്‍ന്ന ബോഗികള്‍, ബയോ വാക്വം ശുചിമുറികള്‍, സെന്‍സര്‍ അടിസ്ഥാന ടാപ്പുകള്‍, ഭക്ഷണശാല സൗകര്യങ്ങള്‍, സേവനങ്ങള്‍ എന്നിവയും വിദേശികള്‍ക്ക് വന്ദേഭാരതിനെ ആകര്‍ഷകമാക്കി. ഭാരതത്തിന്റെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ആഗോള അംഗീകാരമായാണ് വിലയിരുത്തല്‍. 2016 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ വിഭാവനം ചെയ്ത് 2019 ഫെബ്രുവരിയിലാണ് വന്ദേ ഭാരത് സര്‍വീസ് തുടങ്ങിയത്. ഇതിനകം 50 റൂട്ടുകളിലായി 164 വന്ദേ ഭാരത് ട്രെയിനുകളാണ് നിലവില്‍ ഭാരതത്തില്‍ സര്‍വീസ് നടത്തുന്നത്. ഭാരത റെയില്‍വേയുടെ അത്യാധുനിക അതിവേഗ ആഡംബര ട്രെയിനാണ് വന്ദേ ഭാരത്. വിദേശ രാജ്യങ്ങള്‍ക്കായി കയറ്റുമതി ചെയ്യാന്‍ ഭാരത റെയില്‍വേയുടെ കയറ്റുമതി വിഭാഗമായ റൈറ്റ്‌സ് പ്രത്യേക രുപകല്പനയോടെ വന്ദേ ഭാരത് ട്രെയിനുകള്‍ ഒരുക്കുകയാണ്. 8, 16, 20 കോച്ചുകളായാണ് നിലവില്‍ വന്ദേ ഭാരത് ‘സര്‍വീസ് നടത്തുന്നത്.