വഡോദര : ഗുജറാത്ത് ബറൂച്ചിലെ വിവാദമായ ജുമാ മസ്ജിദിന്റെ നിലവറയിൽ പുരാതന ഹിന്ദു, ജൈന ദേവതകളുടെ വിഗ്രഹങ്ങൾ കണ്ടെത്തി . ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. പള്ളിയുടെ നിലവറയ്‌ക്കുള്ളിൽ മഹാഗണപതി , ഹനുമാൻ, ജൈന തീർത്ഥങ്കരൻ മല്ലിനാഥ്ജി എന്നിവരുടെ വിഗ്രഹങ്ങൾ കണ്ടെത്തിയെന്നാണ് വീഡിയോയിൽ വെളിപ്പെടുത്തിയിരിക്കുന്നത്.
ബറൂച്ചിലെ സ്വാമി മുക്താനന്ദ് വീഡിയോയുടെ ആധികാരികത സ്ഥിരീകരിച്ചു, വളരെക്കാലമായി സന്യാസിമാർ ഉന്നയിച്ച അവകാശവാദങ്ങളെ ഇത് സാധൂകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രം മായ്‌ക്കാൻ കഴിയില്ലെന്നും സത്യം ഇപ്പോൾ എല്ലാവർക്കും വ്യക്തമാണ് എന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു, ജൈന ക്ഷേത്രങ്ങൾ തകർത്തതിനു ശേഷമാണ് ബറൂച്ചിലെ ജുമാ മസ്ജിദ് നിർമ്മിച്ചതെന്ന് ഹിന്ദു സന്യാസിമാരും സംഘടനകളും വളരെക്കാലമായി വാദിച്ചിരുന്നു .
ബറൂച്ചിലെ ജുമാ മസ്ജിദ് എഎസ്ഐ സംരക്ഷിത സ്മാരകമാണെങ്കിലും, ചില നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെന്ന് സ്വാമി മുക്താനന്ദ് പ്രസ്താവിച്ചു. എഎസ്ഐ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി സ്ഥലം കൈകാര്യം ചെയ്യണമെന്നും ഈ നിയമങ്ങൾ ലംഘിക്കുന്ന ഏതൊരു പ്രവർത്തനവും പൂർണ്ണമായും നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















