കൊച്ചി: ശബരിമലയിലെ നിത്യപൂജകൾക്ക് ആവശ്യമായ പൂജാസാധനങ്ങൾ ബില്ലോ വൗച്ചറോ ഇല്ലാതെ വാങ്ങുന്നതിനെ ന്യായീകരിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് സമർപ്പിച്ച സത്യവാങ്മൂലം കേരള ഹൈക്കോടതി തള്ളി. ഭക്തരുടെ പണം ഉപയോഗിച്ച് നടത്തുന്ന ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കണമെന്നും, സാമ്പത്തിക തിരിമറികൾക്ക് ഇത് വഴിവെക്കുമെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ 10 വർഷത്തെ അഷ്ടാഭിഷേകം, മഹാനിവേദ്യം, ഗണപതിഹോമം തുടങ്ങിയ വഴിപാടുകളുടെ മുഴുവൻ രേഖകളും 10 ദിവസത്തിനകം കോടതിയിൽ ഹാജരാക്കണമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് നിർദേശിച്ചു. നിലവിലെ നടപടിക്രമങ്ങൾ സുതാര്യമാണോ എന്ന് പരിശോധിക്കാൻ സംസ്ഥാന ഓഡിറ്റ് വകുപ്പിന് കോടതി നിർദ്ദേശം നൽകി. പൂജാസാധനങ്ങൾ സ്വീകരിക്കുമ്പോൾ രസീതുകൾ നൽകണമെന്നും, ബില്ലുകൾ ഒഴിവാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിനെ തുടർന്നാണ് കോടതി സ്വമേധയാ വിഷയം പരിഗണിച്ചത്. വഴിപാട് സാധനങ്ങൾ വാങ്ങുന്നതിന് കേരള ഫിനാഷ്യൽ കോഡും പർച്ചേസ് മാന്വലും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും സബ് ഗ്രൂപ്പ് ഓഫീസറും പാലിക്കേണ്ടതില്ലെന്ന ന്യായീകരണമാണ് ദേവസ്വംബോർഡ് ഉന്നയിച്ചത്. കോടതി ഇത് അംഗീകരിച്ചില്ല.
ഫണ്ട് നൽകുന്നത് ഭക്തരാണെന്നും സാമ്പത്തിക കാര്യങ്ങളിൽ സുതാര്യത ഒഴിവാക്കുന്ന ഉത്തരവുകൾ ബോർഡിന് പുറപ്പെടുവിക്കാനാകില്ലെന്നും കോടതി പറഞ്ഞു.
















