ന്യൂദൽഹി: തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം ബിജെപി – യുഡിഎഫ് ഡീൽ ആണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമർശം വങ്കത്തരമാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. പാർട്ടിയുടെ പരിതാപകരമായ തകർച്ച മറിച്ച് വയ്‌ക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തിയത്. പരാജയത്തിന്റെ കാരണമായി സിപിഎം സെക്രട്ടറി പറഞ്ഞത് എല്ലാം മണ്ടത്തരങ്ങളാണെന്നും കൃഷ്ണദാസ് പറഞ്ഞു.
കണക്കുകൾ കള്ളം പറയില്ലെന്ന് ഗോവിന്ദൻ മനസ്സിലാക്കണം. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വോട്ടാണ് താഴേക്ക് പോയത്. 2021 നെക്കാൾ ഏറെ വോട്ട് എൽഡിഎഫിൽ നിന്നും യുഡിഎഫിലേക്ക് പോയി. ഇതിൽ നിന്നും കോൺഗ്രസ് – സിപിഎം ഡീൽ വ്യക്തമാണ്. കെ. സുരേന്ദ്രൻ മത്സരിച്ച മഞ്ചേശ്വരത്ത് 20000 വോട്ടിന്റെ കുറവാണ് എൽഡിഎഫിൽ ഉണ്ടായത്. അവിടെ ലീഗിന്റെ വോട്ട് വർദ്ധിച്ചുവെന്നും കൃഷ്ണദാസ് പറഞ്ഞു.
കാട്ടാക്കട മണ്ഡലത്തിൽ ബി.ജെ.പിക്ക് 4000 വോട്ട് വർദ്ധിപ്പിച്ചു. എന്നാൽ എൽഡിഎഫിൽ വോട്ട് ചോർച്ചയുണ്ടായി. ഇങ്ങനെ പോയാൽ ബംഗാളിലും ത്രിപുരയിലും കമ്മ്യുണിസ്റ്റിന് സംഭവിച്ചതു പോലെ കേരളത്തിലും സംഭവിക്കുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി. അതേസമയം യുഡിഎഫ് സർക്കാർ വാഗ്ദാനങ്ങളിൽ നിന്നും പിന്നോട്ട് പോകുകയാണ്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനം എൽഡിഎഫ് പാലിച്ചില്ല. അതിന്റെ ആവർത്തനം തന്നെയാണ് യുഡിഎഫ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
















