ബെംഗളൂരു: ദാവനഗെരെ ബസവപട്ടണയിൽ 41 വയസ്സുകാരിയെ മദ്യം നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ 10 പേരെ പോലീസ് അറസ്റ്റു ചെയ്തു.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ഭർത്താവിനോട് പിണങ്ങി വീടുവിട്ടിറങ്ങിയ നാൽപത്തിയൊന്നുകാരിയാണ് ദാവൺഗെരയിലെ യലോദഹള്ളിയിൽ വച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായത്. കരയുകയായിരുന്ന യുവതിയെ സ്വാന്ത്വനിപ്പിക്കാനെന്ന വ്യാജേന ഒപ്പം കൂടിയാണ് പ്രതികൾ ഉപദ്രവിച്ചത്. ഇവരെ ആശ്വസിപ്പിച്ച് വീട്ടിലെത്തിക്കാമെന്നേറ്റ സംഘത്തിലെ രണ്ടുപേർ യുവതിക്ക് കുടിക്കാൻ നല്കിയ ശീതളപാനീയത്തിൽ മദ്യം കലർത്തി ബോധരഹിതയാക്കിയ ശേഷമായിരുന്നു ക്രൂരത. പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതികൾ ഇത് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു.
തൊട്ടടുത്ത ദിവസം ബോധം തെളിഞ്ഞ യുവതി സഹോദരന്റെ വീട്ടിലെത്തിയ ശേഷം ബസവപട്ടണ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനോടകം ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട പോലീസ് പ്രതികളായ പത്തുപേരെയും പിടികൂടി. പ്രതികളെ വിശദമായി ചോദ്യം ചെയ്ത പോലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതികൾ പിടിയിലായെന്ന് അറിഞ്ഞതോടെ നാട്ടുകാർ പോലീസ് സ്റ്റേഷലെത്തി ഇവര്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് നടത്തിയത്















