Kerala

സര്‍ക്കാര്‍ തീരുമാനം നിര്‍ണായകം; ഹെലികോപ്ടര്‍ കരാര്‍ പുതുക്കണമെന്ന് ഡിജിപി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: സംസ്ഥാന പോലീസിനായി വാടകയ്‌ക്കെടുത്ത ഹെലികോപ്ടറിന്റെ കരാര്‍ കാലാവധി ആഗസ്തില്‍ അവസാനിക്കുന്നതിനാല്‍ കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ സര്‍ക്കാരിന് കത്ത് നല്‍കി. മാസം 25 മണിക്കൂര്‍ പറക്കുന്നതിന് 80 ലക്ഷം രൂപയാണ് ഹെലികോപ്ടറിന് വാടക. പിണറായി സര്‍ക്കാര്‍ ഹെലികോപ്ടര്‍ വാടകയ്‌ക്ക് എടുക്കാന്‍ തീരുമാനിച്ചപ്പോള്‍ത്തന്നെ യുഡിഎഫ് രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചിരുന്നത്.

മാവോവാദി നിരീക്ഷണം, ആരോഗ്യ രക്ഷാപ്രവര്‍ത്തനം, അടിയന്തര ഘട്ടങ്ങളില്‍ വിശിഷ്ടവ്യക്തികളുടെ യാത്ര എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ചിപ്‌സണ്‍ ഏവിയേഷനില്‍ നിന്നും ഹെലികോപ്ടര്‍ വാടകയ്‌ക്ക് എടുത്തത്. ഹെലികോപ്ടര്‍ ഉപയോഗിച്ചാലും ഇല്ലെങ്കിലും പണം നല്‍കണം. മാവോവാദി നിരീക്ഷണത്തിനും മറ്റുമായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്ന ഫണ്ടില്‍ നിന്നാണ് ഹെലികോപ്ടറിന് വാടക നല്‍കിയിരുന്നത്. നിലവില്‍ കേന്ദ്രഫണ്ട് 75 ശതമാനം കുറച്ചിട്ടുണ്ട്. കരാര്‍ തുടരുകയാണെങ്കില്‍ വാടകപ്പണം സര്‍ക്കാര്‍ കണ്ടെത്തണം. അവയവദാനവുമായി ബന്ധപ്പെട്ട് ഏഴ് പ്രാവശ്യം ചിപ്‌സണ്‍ ഏവിയേഷന്റെ ഹെലികോപ്ടര്‍ സംസ്ഥാനത്ത് ഉപയോഗിച്ചിരുന്നത് മാത്രമാണ് പൊതുജനത്തിന് പ്രയോജനകരമായ ഏക കാര്യം. മാവോയിസ്റ്റ് നിരീക്ഷണത്തിന് എത്ര തവണ ഹെലികോപ്ടര്‍ ഉപയോഗിച്ചു എന്നതുള്‍പ്പെടെ പറന്നതിന്റെ കൃത്യമായ കണക്ക് പുറത്തുവിട്ടിട്ടില്ല.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഹെലികോപ്ടര്‍ ധൂര്‍ത്താണെന്ന് ചൂണ്ടിക്കാട്ടിയാണ് അത് വാടകയ്‌ക്ക് എടുത്തിനെതിരെ പ്രതിപക്ഷത്തായിരുന്ന യുഡിഎഫ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. അതിനേക്കാള്‍ സാമ്പത്തിക സ്ഥിതി ഇപ്പോള്‍ മോശമാണെന്നാണ് യുഡിഎഫ് സര്‍ക്കാര്‍ തയാറാക്കിയ ധവളപത്രം സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ഹെലികോപ്ടര്‍ വാടക കരാര്‍ പുതുക്കുന്നത് രാഷ്‌ട്രീയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് വി.ഡി. സതീശന്‍ സര്‍ക്കാര്‍.

Recent Posts